കൊച്ചി: കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ ചരിത്രം നിർമ്മിക്കുകയാണെന്ന് നടി മാല പാർവതി. ഭാവിയിൽ ചരിത്രമെന്തെന്ന് തിരയുന്ന സെർച്ച് എൻജിനുകളിൽ, ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കും. ബാൻ നമ്മുടെ വഴിയല്ലെന്നും പേര് മാറ്റുകയാണ് വേണ്ടതെന്നും മാല പാർവതി ഫേസ്‌ബുക്കിൽ കുറിച്ചു. നാളെ കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന് മുദ്ര കുത്തിയാൽ, കലാപം നടന്നാൽ, പട്ടാളമിറങ്ങിയാൽ സ്വാഭാവികം എന്ന് മലയാളികൾ അല്ലാത്തവർ കരുതുമെന്നും മാല പാർവതി കൂട്ടിച്ചേർത്തു.

മാല പാർവതിയുടെ കുറിപ്പ്

'കേരള സ്റ്റോറി ' എന്ന കഥ അവർ മെനയുന്നത്, മലയാളികളെ ഉദ്ദേശിച്ചല്ല. ഈ കാലഘട്ടത്തിന് വേണ്ടിയുമല്ല. വരും തലമുറയ്ക്ക് വേണ്ടിയാണ്. അവർ ചരിത്രത്തെ നിർമ്മിക്കുകയാണ്. കമ്മേഴ്‌സ്യൽ സിനിമയുണ്ടാക്കുന്ന പോതു ബോധം മതി അവർക്ക്. ഭാവിയിൽ ചരിത്രമെന്തെന്ന് തിരയുന്ന സെർച്ച് എൻജിനുകളിൽ, ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കും.

ബാൻ നമ്മുടെ വഴിയല്ല, പക്ഷേ ഈ പേര് മാറ്റാൻ നമുക്ക് പറയാവുന്നതാണ്. കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്. ഈ മണ്ണിന്റെ പ്രത്യേകതയും, മനുഷ്യരുടെ സൗഹാർദ്ദത്തിന്റെ സത്യവും തിരിച്ചറിയുന്നവർ. ജാതിയും മതവും, ആ പ്രത്യേകതകളും, .ഈ മണ്ണിന്റെ, നമ്മുടെ സ്വത്വത്തിന്റെ സവിശേഷതകളായി കാണുന്നവർ.

വെറുപ്പിന്റെ രാഷ്ട്രീയം ഈ മണ്ണിൽ വളരാൻ അനുവദിക്കാതെ.. കാവൽ നിൽക്കുന്നവർ ഇന്നും ഉണ്ട് മണ്ണിൽ.വിഭജിക്കാനുള്ള ശ്രമം പൂർണ്ണമായും ഫലവത്തായിട്ടില്ല, ആവുകയുമില്ല ഞങ്ങളുടെ ഇടയിൽ! പക്ഷേ ഉദ്ദേശവും, ലക്ഷ്യവും വേറെയാണല്ലോ. ഇരുട്ട് നിറയുന്നുണ്ട്. ഭയവും!കാരണം, നാളെ ഒരു സമയം, കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന്, മുദ്ര കുത്തിയാൽ, കലാപം നടന്നാൽ പട്ടാളമിറങ്ങിയാൽ സ്വാഭാവികം എന്ന് മലയാളികൾ അല്ലാത്തവർ കരുതും. മാവോയിസ്റ്റ്, ആസ്സാം, മണിപ്പൂർ എന്നൊക്കെ കേൾക്കുന്ന പോലെ. നമുടെ പ്രശ്‌നങ്ങൾ വാർത്ത അല്ലാതെയും ആകും.