കൊച്ചി: മലയാള സിനിമയുടെ ഏറ്റവും നല്ല സമയമാണ് ഇപ്പോൾ. ഒന്നിന് പിറകേ മറ്റൊന്നായി മലയാളം സിനിമയിൽ വിജയത്തിലേക്ക് കുതിക്കുകയാണ്. ഇതിനിടെ മലയാള സിനിമയിലെ ഏക്കാലത്തെയും മികച്ച ക്ലാസിക്ക് സിനിമകളും വീണ്ടും തീയറ്ററുകളിലേക്ക് എത്തുന്നു. ഒരു കാലത്ത് തിയേറ്ററുകൾ ആഘോഷമാക്കിയ മംഗലശ്ശേരി നീലകണ്ഠനും ചന്തുവും അടക്കമുള്ള കഥാപാത്രമാണ് വീണ്ടും തീയറ്ററുകളിലേക്ക് എത്തുന്നത്.

'ഒരു വടക്കൻ വീരഗാഥ'യും 'മണിച്ചിത്രത്താഴും' 'ദേവാസുരവും' 'ആറാംതമ്പുരാനും' 'ദേവദൂതൻ' തുടങ്ങി പത്തോളം സിനിമകളാണ് റീ-റിലീസിനെത്തുന്നത്. എസ്. ക്യൂബ് ഫിലിംസാണ് 'ഒരു വടക്കൻ വീരഗാഥ' വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ' മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നായ വടക്കൻ വീരഗാഥ 35 വർഷത്തിനു ശേഷമാണ് തിരികെ എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. സിനിമ ബിഗ് സ്‌ക്രീനിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ ആരംഭിച്ചു കഴിഞ്ഞു.

31 വർഷങ്ങൾക്ക് ശേഷം മണിച്ചിത്രത്താഴ് വീണ്ടും റിലീസ് ചെയ്യുന്നത് പുതുമ നഷ്ടപ്പെടാതെ സാങ്കേതികവിദ്യകളുപയോഗിച്ച് റീമാസ്റ്ററിങ് ചെയ്താണ്. ജൂലായ് 12നോ ഓഗസ്റ്റ് 17-നോ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഓവർസീസ് അവകാശത്തിനായി വലിയ കമ്പനികളുമായി ചർച്ചകൾ നടക്കുകയാണ്. മാറ്റിനി നൗവും സംവിധായകൻ ഫാസിലും നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് 'മണിച്ചിത്രത്താഴ്' വീണ്ടും പുറത്തിറക്കുക.

'കാലാപാനി', 'വല്യേട്ടൻ', 'ദേവാസുരം', 'ആറാംതമ്പുരാൻ', '1921' തുടങ്ങിയ ചിത്രങ്ങളുടെ റീമാസ്റ്ററിങ് ചെയ്യുന്നതും കൊല്ലം ആസ്ഥാനമായ മാറ്റിനി നൗ ആണ്. മോഹൻലാൽ നായകനായി 2000-ൽ പുറത്തിറങ്ങിയ 'ദേവദൂതൻ' സിനിമയുടെ ഫോർ കെ എഡിറ്റിങ്ങും ഡി ഐ.ജോലികളും പൂർത്തിയായിട്ടുണ്ട്. രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങിയ 'പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' 15 വർഷത്തിനു ശേഷം റീ റിലീസ് ചെയ്യാനുള്ള പ്രാഥമിക ജോലികളും ആരംഭിച്ചു കഴിഞ്ഞു.