ദുബായ്: മലയാളം സിനിമാ ലോകത്തെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചർച്ചകൾ കുറച്ചു കാലമായി നടക്കുന്നുണ്ട്. ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച് പരാതികൾ ലഭിച്ചു തുടങ്ങിയതോടെ പൊലീസും കളത്തിലിറങ്ങുകയുണ്ടായി. നിരവധി പേർ ഇതേക്കുറിച്ച് പ്രതികരിച്ചും കഴിഞ്ഞു. ഇപ്പോൾ മമത മോഹൻദാസാണ് തുറന്നു പറച്ചിലുമായി രംഗത്തുവന്നത്.

ലഹരി ഉപയോഗിക്കാത്തവരിൽ നിന്നും പ്രശ്‌നങ്ങളുണ്ടാകാറുണ്ട് എന്ന് പറയുകയാണ് നടി മംമ്ത മോഹൻദാസ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലൈവിന്റെ പ്രചാരണത്തിന് ദുബായിൽ എത്തിപ്പോഴായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. ലഹരി ഉപയോഗിക്കാത്ത സിനിമാപ്രവർത്തകരുടെയും ഭാഗത്തു നിന്ന് ചിലപ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്.

കുടുംബ പ്രശ്‌നങ്ങൾ അല്ലെങ്കിൽ മറ്റ് കാരണങ്ങൾ എന്നിവ പല അഭിനേതാക്കളെയും ബാധിക്കാറുണ്ട്. മിക്കവരും പ്രഫഷനൽ ആയതിനാൽ അവരിൽ നിന്ന് മികച്ച പ്രകടനം ലഭിക്കാൻ പലപ്പോഴും റി ടേക്കുകൾ എടുക്കേണ്ടി വരുന്നു. ഇത്തരം സമയങ്ങളിൽ കൂടെ അഭിനയിക്കുന്നവർക്ക് പരമാവധി പിന്തുണ നൽകാൻ ശ്രമിക്കാറുണ്ട്.- മംമ്ത മോഹൻദാസ് പറഞ്ഞു.

സിനിമയിൽ പ്രധാന വേഷത്തിലെത്തുന്ന പ്രിയ വാര്യരും പ്രതികരണവുമായി എത്തി. കൂടെ അഭിനയിക്കുന്നവർ ലഹരിക്ക് അടിമകളാണോ അല്ലയോ എന്ന കാര്യം ശ്രദ്ധിക്കാറില്ലെന്നായിരുന്നു നടി പ്രിയാ വാര്യർ പറഞ്ഞത്. ലഹരി ഉപയോഗിച്ച് ആരുടെ ഭാഗത്തുനിന്നും ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല. സഹ നടീനടന്മാരുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയാൻ ശ്രമിക്കാറില്ല. ഉറക്കമില്ലായ്മ, ഭക്ഷണ കാര്യം ഇതൊക്കെയാണ് പലരെയും ബാധിക്കുന്ന പ്രശ്‌നമെന്ന് തോന്നിയിട്ടുണ്ടെന്നും നടി പറഞ്ഞു.