ചെന്നൈ: മലയാളത്തിന്റെ എവർഗ്രീൻ സിനിമയാണ് മണിച്ചിത്രത്താഴ്. എത്രതവണ കണ്ടാലും മതിവരാത്ത ചിത്രം. ഇപ്പോഴും ടെലിവിഷനിൽ ഈ മോഹൻലാൽ എത്തിയാൽ മലയാളികൾ അത് ആകാംക്ഷയോടെ കണ്ടിരിക്കും. അതാണ് ഈ സിനിമയുടെ മികവ്. ഇപ്പോഴിതാ, മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക്ക് 'മണിച്ചിത്രത്താഴി'നെ കുറിച്ച് സംവിധായകൻ സെൽവരാഘവൻ പുകഴ്‌ത്തി രംഗത്തുവന്നിരിക്കയാണ്.

അൻപത് തവണയെങ്കിലും മണിച്ചിത്രത്താഴ് താൻ കണ്ടിട്ടുണ്ടെന്നും ഫാസിൽ സാറിന്റെ ക്ലാസിക്കാണെന്നും സെൽവരാഘവൻ കുറിച്ചു. എക്‌സിലൂടെയാണ് സിനിമയെ കുറിച്ചും മോഹൻലാലിനെ കുറിച്ചും ശേഭനയെ കുറിച്ചുമെല്ലാം സംവിധായകൻ പോസ്റ്റ് ചെയ്തത്. മണിച്ചിത്രത്താഴ്, ഒരു അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്. ഫാസിൽ സാറിന്റെ ഒരു ക്ലാസിക് സിനിമ. ശോഭനയ്ക്ക് മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. മോഹൻലാൽ സർ, രാജ്യത്തിന്റെ അഭിമാനം, സെൽവരാഘവൻ എഴുതി.

സെൽവരാഘവന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. പ്രത്യേകിച്ച് മലയാളികൾ. ഏതൊക്കെ ഭാഷകളിൽ റീമേക്ക് ചെയ്താലും തുടർ ഭാഗങ്ങൾ വന്നാലും മലയാളം മണിച്ചിത്രത്താഴിന്റെ തട്ട് താണുതന്നെ ഇരിക്കും എന്നാണ് ഇവർ പറയുന്നത്. ഒപ്പം തമിഴിനെക്കാൾ തങ്ങൾക്ക് ഇഷ്ടം മലയാളം സിനിമ ആണെന്ന് പറയുന്ന തമിഴ്‌നാട്ടുകാരും ഇക്കൂട്ടത്തിൽ ഉണ്ട് എന്നത് ശ്രദ്ധേയമാണ്.

1993ൽ ആണ് ഫാസിലിന്റെ സംവിധാനത്തിൽ മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാൽ ഡോക്ടർ സണ്ണിയായി എത്തിയപ്പോൾ നകുലൻ എന്ന സുഹൃത്തായി സുരേഷ് ഗോപിയും ഗംഗയായും നാഗവല്ലിയായും ശോഭയും സ്‌ക്രീനിൽ എത്തി. തിലകൻ, നെടുമുടി വേണു, വിനയ, ഇന്നസെന്റ്, കെപിഎസി ലളിത, സുധീഷ്, കുതിരവട്ടം പപ്പു, ഗണേശ് കുമാർ, ശ്രീധർ, രുദ്ര തുടങ്ങി ഒട്ടനവധി താരങ്ങളും സിനിമയിൽ അണിനിരന്നിരുന്നു.