കൊച്ചി: മലയാളം സിനിമയുടെ ബോക്‌സോഫീസ് ചരിത്രം മാറ്റി മറിക്കുയാണ് മഞ്ഞുമ്മൽ ബോയ്‌സ്. വമ്പന്മാരെയും ഞെട്ടിച്ചാണ് മഞ്ഞുമ്മൽ ബോയ്‌സ് കോടിക്കിലുക്കത്തിന്റെ പുത്തൻ നേട്ടങ്ങളിലേക്ക് അതിവേഗം കുതിക്കുന്നത്. ആഗോളതലത്തിൽ മഞ്ഞുമ്മൽ ബോയ്‌സ് 150 കോടി ക്ലബിൽ എത്തിയിരിക്കുന്നു എന്നാണ് പുതിയ ബോക്‌സ് ഓഫീസ് റിപ്പോർട്ട്. ഇനി മലയാളത്തിൽ നിന്ന് ഒരേയൊരു ചിത്രം മാത്രമേ ആഗോള ബോക്‌സ് ഓഫീസിലെ കളക്ഷന്റെ കാര്യത്തിൽ മഞ്ഞുമ്മൽ ബോയ്‌സിന് മുന്നിലുള്ളു.

ആഗോള ബോക്‌സ് ഓഫീസിൽ 175 കോടിയിൽ അധികം നേടിയ 2018 ആണ് ഇനി മഞ്ഞുമ്മൽ ബോയ്‌സിന്റെ മുന്നിലുള്ളത്. ഇങ്ങനെ പോയാൽ വൈകാതെ 2018ന്റെ കളക്ഷൻ റിക്കോർഡും മഞ്ഞുമ്മൽ ബോയ്‌സ് മറികടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗഹൃദത്തിന് പ്രാധാന്യം നൽകിയുള്ള അതിജീവന കഥയാണ് മഞ്ഞുമ്മൽ ബോയ്‌സിന്റേത് എന്നതിനാൽ എല്ലാത്തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന ഒന്നായി മാറുന്നു എന്നാണ് അഭിപ്രായങ്ങൾ. 2024ൽ തമിഴ്‌നാട് ബോക്‌സ് ഓഫീസ് കളക്ഷനിലും ഞെട്ടിക്കുന്ന പ്രകടനമാണ് മഞ്ഞുമ്മൽ ബോയ്‌സ് നടത്തുന്നത് എന്നും റിപ്പോർട്ടുണ്ട്.

യഥാർഥ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങളുടെ സിനിമാ ആവിഷ്‌കാരം എന്ന നിലയിൽ വിശ്വാസ്യതയോടെയാണ് ചിദംബരം മഞ്ഞുമ്മൽ ബോയ്‌സ് ഒരുക്കിയിരിക്കുന്നത്. ഗുണ ഗുഹയിൽ അകപ്പെട്ടവരെ സുഹൃത്തുക്കൾ തന്നെ രക്ഷിക്കുന്നതാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയുടെ കാതൽ. പേടിയും ആകാംക്ഷയും സങ്കടവുമൊക്കെയുള്ള രംഗങ്ങൾക്ക് ഒടുവിൽ പ്രത്യാശ പുലരുന്ന ഒരു ക്ലൈമാക്‌സിലാണ് മഞ്ഞുമ്മൽ പൂർത്തിയാകുന്നത്. അതിനാൽ മഞ്ഞുമ്മൽ ബോയ്‌സ് ഒരു സിനിമ എന്ന നിലയിൽ അതിന്റെ എല്ലാ അനുഭവങ്ങളും തീവ്രതയോടെ പ്രേക്ഷകനിലേക്ക് പകർത്തിയിരിക്കുന്നു എന്നാണ് കണ്ടവരുടെ പ്രതികരണങ്ങൾ.

ജാനേമൻ എന്ന സർപ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മൽ ബോയ്‌സുമായി എത്തിയപ്പോൾ അന്യനാട്ടുകളെയും അമ്പരപ്പിക്കുന്ന ഒരു സിനിമാ കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, വിഷ്ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാസ്റ്റിങ് നിർവഹിച്ചിരിക്കുന്നത് ഗണപതിയാണ്. സംഗീതം സുഷിൻ ശ്യാമാണ്.