ചെന്നൈ: വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഒത്തുതീർപ്പാക്കിയതിന് പിന്നാലെ പ്രമുഖ നടി തൃഷയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് നടൻ മൻസൂർ അലിഖാൻ. മാനനഷ്ടക്കേസ് നൽകാനായി തന്റെ അഭിഭാഷകൻ രേഖകൾ തയ്യാറാക്കിക്കഴിഞ്ഞെന്നാണ് അലിഖാൻ പറയുന്നത്. മാപ്പ് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ അതൊരു വലിയ തമാശയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

സിനിമാ താരങ്ങളായ തൃഷ, ചിരഞ്ജീവി, ഖുശ്‌ബു എന്നിവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നാണ് മൻസൂർ അലിഖാൻ പറയുന്നത്. ഒരു വീഡിയോയുടെ പേരിൽ മൂവരും ചേർന്ന് തന്റെ സമാധാനം കെടുത്തി എന്നാരോപിച്ചാണ് കേസ് നൽകാൻ ഒരുങ്ങുന്നത്. ഗൂഢാലോചന നടക്കുന്നതായും എഡിറ്റ് ചെയ്ത വീഡിയോയാണ് തനിക്കെതിരെ പ്രചരിപ്പിക്കുന്നതെന്നും മൻസൂർ ആരോപിക്കുന്നു.

തൃഷയ്ക്കെതിരായ അശ്ലീല പരാമർശ വിഷയത്തിൽ മൻസൂർ അലിഖാനെതിരെ ചിരഞ്ജീവി രംഗത്തുവന്നിരുന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധാ കേസെടുക്കാൻ കമ്മീഷൻ അംഗം കൂടിയായ ഖുശ്‌ബുവും ഇടപെട്ടു. ഇതിനെതിരെയാണ് ഇപ്പോൾ മൻസൂർ അലിഖാൻ രംഗത്തുവന്നിരിക്കുന്നത്. മൂവരും ചേർന്ന് തന്റെ സമാധാനം കെടുത്തി എന്നാണ് നടന്റെ ആരോപണം.

സംഭവം ഒത്തുതീർന്നതിന് പിന്നാലെയാണ് നടന്റെ പുതിയ നീക്കം. മാനനഷ്ടക്കേസ് സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവയ്ക്കുമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വാർത്തസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും അത് റദ്ദാക്കുകയായിരുന്നു.

തൃഷയ്ക്കെതിരായ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ നടൻ മൻസൂർ അലിഖാൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ചെന്നൈ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

വിജയ് നായകനായി അഭിനയിച്ച 'ലിയോ' എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ലിയോയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചുവെന്നായിരുന്നു നടൻ പറഞ്ഞത്. ഇതിനെതിരേ തൃഷ ശക്തമായി രംഗത്തുവന്നു. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കിക്കുകയും ചെയ്തു. ഇതിനുപിന്നാലെ മൻസൂർ അലിഖാനെതിരെ സിനിമാലോകത്തുനിന്ന് വ്യാപക പ്രതിഷേധവും ഉയർന്നു.

തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു അലിഖാന്റെ വാദം. ഒരിക്കലും മാപ്പുപറയില്ലെന്ന് വ്യക്തമാക്കി. എന്നാൽ കേസെടുത്തതോടെ പിന്നീട് ഖേദപ്രകടനത്തിന് തയ്യാറായി. ഇതോടെ തെറ്റ് മനുഷ്യസഹജമാണെന്നും ക്ഷമിക്കുന്നത് ദൈവികമാണെന്നുമാണെന്ന് തൃഷ പ്രതികരിച്ചു.