തിരുവനന്തപുരം: നടൻ പൂജപ്പുര രവിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമയായിരുന്നു പൂജപ്പുര രവിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം കലാ - സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടമാണ്. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടകാസ്വാദകരുടെ മനസ്സ് കീഴടക്കിയാണ് പൂജപ്പുര രവി കലാരംഗത്ത് കടന്നുവന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം ആരാധകരുള്ള അദ്ദേഹം പിൽക്കാലത്ത് സിനിമയിലൂടെ വിശേഷിച്ച് ഹാസ്യ കഥാപാത്രങ്ങളുടെ ആവിഷ്‌കാരത്തിലൂടെ ജനമനസ്സുകളിൽ പതിഞ്ഞു നിന്നു. ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം കലാ - സാംസ്‌കാരിക രംഗത്തിന് പൊതുവിൽ കനത്ത നഷ്ടമാണ്. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു... മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. മറയൂരിൽ വച്ചായിരുന്നു പൂജപ്പുര രവിയുടെ അന്ത്യം. എണ്ണൂറോളം സിനിമകളിലും നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിൽ മാധവൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായാണ് പൂജപ്പുര രവിയുടെ ജനനം. രവീന്ദ്രൻ നായർ എന്നാണ് യഥാർത്ഥ പേര്.1970കളിലാണ് പൂജപ്പുര രവി സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. 1990കളിൽ സീരിയലുകളിലും അഭിനയിക്കാൻ തുടങ്ങി. 1992ൽ അഭിനയിച്ച ''കള്ളൻ കപ്പലിൽതന്നെ'' എന്ന സിനിമയിലെ വേഷം ശ്രദ്ധേയമായിരുന്നു. 2016ൽ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.