ബംഗളുരു: ബോക്‌സോഫീസീൽ തകർന്നടിഞ്ഞിരിക്കയാണ് കങ്കണ റണൗട്ടിന്റെ തേജസ് സിനിമ. തേജസ് കാണാൻ തിയറ്ററുകളിൽ പ്രേക്ഷകരെ ക്ഷണിച്ച കങ്കണയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. ഇൻസ്റ്റഗ്രാമിലെ നടിയുടെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പരിഹാസം. 'ഇന്ത്യക്ക് ഈ അടുത്ത് 2014ൽ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുള്ളൂ. അൽപം കാത്തിരിക്കൂ. അത് എടുക്കും' എന്നായിരുന്നു പ്രകാശ് രാജ് എക്‌സിൽ കുറിച്ചത്. ഷൗേെമസെശിഴ എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു ട്വീറ്റ്.

2014 ലാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന് കങ്കണ നേരത്തെ പറഞ്ഞിരുന്നു. ഈ പരാമർശമാണ് നടിക്കെതിരെ തിരിച്ച് പ്രയോഗിച്ചത്. ഒക്ടോബർ 27 പുറത്തിറങ്ങിയ ചിത്രം തിയറ്ററുകളിൽ പരാജയപ്പെട്ടതോടെയാണ് കുടുംബത്തിനൊപ്പം ചിത്രം കാണണമെന്നഅഭ്യർത്ഥനയുമായി കങ്കണന രംഗത്തെത്തിയത്.

'കോവിഡിനു മുമ്പ് തന്നെ തിയറ്ററുകൾക്ക് തിരിച്ചടി തുടങ്ങിയിരുന്നു. കോവിഡിനു ശേഷം അത് കൂടിയിട്ടേയുള്ളൂ. സൗജന്യമായി ടിക്കറ്റുകൾ കൊടുക്കുന്നത് മുതൽ നിരവധി ഓഫറുകൾ നൽകിയിട്ടുവരെ തിയറ്ററിലേക്ക് ജനങ്ങൾ വരാതിരിക്കുകയാണ്. കുടുംബത്തോടൊപ്പം തിയറ്ററിലേക്ക് വന്ന് സിനിമ ആസ്വദിക്കണമെന്ന് ഞാൻ പ്രേക്ഷകരോട് അഭ്യർത്ഥിക്കുകയാണ്. അല്ലെങ്കിൽ തിയറ്ററുകൾക്ക് നിലനിൽപ്പുണ്ടാവില്ല'-കങ്കണ പറഞ്ഞു.

സർവേഷ് മേവാര രചനയും സംവിധാനവും നിർവഹിച്ച തേജസ് എന്ന ചിത്രം ഒക്ടോബർ 27 നാണ് തിയറ്ററുകളിൽ എത്തിയത്. തേജസ് ഗിൽ എന്ന ഫൈറ്റർ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ എത്തിയത്. 100 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആദ്യ രണ്ട് ദിവസംകൊണ്ട് നേടിയത് വെറും 2.5 കോടി രൂപയാണ്.

'എമർജൻസി'യാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന കങ്കണയുടെ ചിത്രം. അടിയന്തരാവസ്ഥ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ അഭിനയിക്കുന്നത്. ഇതിന് മുമ്പ് നടിയുടെതായി പുറത്തിറങ്ങിയ ചന്ദ്രമുഖി 2 ഭാഗവും വൻ പരാജയമായിരുന്നു.