കൊച്ചി: മലയാള സിനിമയിൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ക്വാളിറ്റി കൊണ്ട് വളരെ മുകളിൽ വന്ന ചിത്രമായിരുന്നു റോഷാക്ക്. മമ്മൂട്ടി നായകനായ ഈ ചിത്രം നിസാം ബഷീറാണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ മമ്മൂട്ടിയുടെ അഭിനയത്തോട് കിടപിടിക്കുന്ന പ്രകടനമായിരുന്നു ബിന്ദു പണിക്കർ കാഴ്‌ച്ചവെച്ചത്.

ബിന്ദുപണിക്കരും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇതുവരെ കാണാത്ത ഗെറ്റപ്പിൽ ആയിരുന്നു ബിന്ദു പണിക്കർ റോഷാക്കിൽ എത്തിയത്. 53മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ ബിന്ദുവിന് അവാർഡ് ലഭിക്കുമെന്ന് ഏവരും വിധിയെഴുതിയിരുന്നു. ഇപ്പോഴിതാ റോഷാക്കിലെ അഭിനയത്തിന് ബിന്ദു പണിക്കർക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നു എന്ന് പറയുകയാണ് സായ് കുമാർ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

സായ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ:

''സൂത്രധാരൻ സിനിമ ഇറങ്ങിയപ്പോൾ ഉറപ്പായും ബിന്ദുവിന് ഒരു അവാർഡ് പ്രതീക്ഷിച്ചിരുന്നു. അവസാന ഘട്ടം വരെ എത്തിയതായിരുന്നു. പിന്നീട് അത് പോയി. ഒരു ഭർത്താവ് എന്ന നിലയിൽ അല്ല ഞാൻ ഇത് പറയുന്നത്. പക്ഷേ ഇത്തവണ ബിന്ദുവിന് ഒരു അവാർഡ് ഞാൻ പ്രതീക്ഷിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ അവാർഡ് പ്രഖ്യാപനം എന്നായിരുന്നെന്ന് പോലും എനിക്കറിയില്ലായിരുന്നു. കുറെ ചാനലുകാർ വിളിച്ച് വന്നാൽ ഇന്റർവ്യു തരമോ എന്ന് ചോദിച്ചപ്പഴാണ് ഞങ്ങൾ അറിയുന്നത്.

റോഷാക്ക് എന്ന ചിത്രത്തിന് തന്നെ അവർഡ് പ്രതീക്ഷിച്ചിരുന്നു. മമ്മൂട്ടിക്ക് ബിന്ദുവിന് ആ ചിത്രത്തിന്റെ സംവിധായകൻ ക്യാമറാമാൻ ഇവർക്കൊക്കെ അവാർഡ് കിട്ടുമെന്ന് ഞാൻ ഓർത്തു. എന്തൊരു ഭംഗിയാണതിന്. ഞാൻ ഒത്തിരി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും റോഷാക്ക് കണ്ടതിന് ശേഷം മനസിൽ ഒരു കല്ല് കയറ്റി വച്ചത് പോലെ ആയിരുന്നു. രണ്ട് ദിവസത്തേക്ക് അതുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല. എത്ര നല്ല പടം ആണെങ്കിലും കണ്ട് കഴിഞ്ഞാൽ ഞാൻ അപ്പോൾ തന്നെ മനസിൽ നിന്നും വിടും. പക്ഷേ ഇത് അങ്ങനെ ആയിരുന്നില്ല. മൊത്തത്തിൽ ഒരു ഡാർക്ക് പടം ആയിരുന്നു റോഷാക്ക്.''