മുംബൈ: രൺബീർ കപൂർ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം 'അനിമൽ' ബോക്സ് ഓഫിസിൽ ഗംഭീരവിജയം നേടിയിരിക്കുകയാണ്. ചിത്രത്തിൽ സ്ത്രീവിരുദ്ധമായ രംഗങ്ങൾ ഉണ്ടെന്ന് ആരോപണം ശക്തമാണ്. പലരും സിനിമക്കെതിരെ വിമർശനം ഉയർത്തുകയും ചെയ്യുന്നു. ഇതിനിടെയിലം ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഡിസംബർ ഒന്നിന് റിലീസ് ചെയ്ത ചിത്രം 870 കോടിയോളം വരുമാനം നേടിയിരിക്കുകയാണ്.

'അർജുൻ റെഡ്ഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയാണ് 'അനിമലി'ന്റെ സംവിധായകൻ. രശ്മിക മന്ദാനയാണ് നായിക. വില്ലനായി ബോബി ഡിയോളും എത്തുന്നു. അനിൽ കപൂർ, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഉള്ളടക്കത്തെ വിമർശിച്ച് ഒട്ടേറെയാളുകളാണ് രംഗത്ത് വന്നത്. രൺബീർ കപൂറിന്റെ പ്രകടനത്തേക്കുറിച്ച് നല്ല അഭിപ്രായം പറയുമ്പോൾ മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത് ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധതയാണ്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത മുൻചിത്രങ്ങളായ അർജുൻ റെഡ്ഡി, കബീർ സിങ് എന്നീ ചിത്രങ്ങൾക്കെതിരെയും സമാനരീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

സിനിമ വിജയം നേടിയ സാഹചര്യത്തിൽ വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് സന്ദീപ് റെഡ്ഡി വാങ്ക. സിനിമയുണ്ടാക്കുന്നത് ജനങ്ങളെ മൂല്യങ്ങൾ പഠിപ്പിക്കാനല്ലെന്ന് സന്ദീപ് റെഡ്ഡി പറഞ്ഞു. സിനിമ ഒരു കലയാണെന്നും അത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു.

''സിനിമ ജനങ്ങളെ മൂല്യങ്ങൾ പഠിപ്പാക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനമല്ല. ഞാനൊരു മാനസികരോഗ വിദഗ്ധനെ കാണേണ്ടത് അത്യാവശ്യമാണെന്ന് ഒരാൾ ട്വീറ്റ് ചെയ്തിരുന്നു. സത്യത്തിൽ അയാളാണ് ഡോക്ടറെ കാണേണ്ടത്. ഈ സിനിമയിൽ കാണിക്കുന്ന കാര്യങ്ങളല്ല ഞാൻ യഥാർഥ ജീവിതത്തിൽ ചെയ്യുന്നത്. ഇത് സിനിമയാണ്, ഒരു കലാരൂപമാണ്, ഇതെന്റെ ആവിഷ്‌കാരസ്വാതന്ത്ര്യമാണ്. സിനിമയിലെ ഏതാനും രംഗങ്ങളിലൂടെ ഞാൻ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ, പ്രകോപിപ്പിക്കുന്നുണ്ടെങ്കിൽ അതാണ് സിനിമയുടെ വിജയം. യഥാർത്ഥ ജീവിതത്തിൽ ഞാനത് ചെയ്യുകയാണെങ്കിൽ, അതായത് ഞാനൊരു തോക്കുമെടുത്ത് നിരൂപകരുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറുകയാണെങ്കിൽ, ആ അവസരത്തിൽ നിങ്ങൾക്ക് എന്നോട് ഒരു മാനസിരോഗ്യ വിദഗ്ധനെ സമീപിക്കാൻ പറയാം.

സത്യത്തിൽ ഈ സിനിമയിലെ പലരംഗങ്ങളിൽ ഞാൻ വെള്ളം ചേർത്തിട്ടുണ്ട്. കാരണം അങ്ങനെ ചെയ്തില്ല എങ്കിൽ ഇന്ത്യൻ പ്രേക്ഷകർക്ക് അത് താങ്ങാനാകില്ല. കാരണം ഞാനും ഇവിടുത്തെ ഒരു പ്രേക്ഷകനാണ്''- സന്ദീപ് റെഡ്ഡി പറഞ്ഞു.