തിരുവനന്തപുരം: ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ സിനിമക്കെതിരെ വ്യാപകമായ ഡീഗ്രേഡിംഗാണ് നടക്കുന്നത്. എന്നാൽ, സിനിമ കണ്ട പ്രമുഖർ പ്രതികരണവുമായി രംഗത്തു വന്നതോടെ സിനിമയ്ക്ക് തീയറ്ററുകളിൽ ഒരു ഉണർവ്വ് ലഭിച്ചിട്ടുണ്ട്. ടിനുവിന്റെ സിനിമയെ പ്രശംസിച്ചു മുന്മന്ത്രിയും ആർഎസ്‌പി നേതാവും നിർമ്മാതാവുമായ ഷിബു ബേബി ജോൺ രംഗത്തുവന്നു.

സിനിമ കണ്ടിറങ്ങിയവരുടെയെല്ലാം മനസ് നിറയ്ക്കാൻ ഈ ചിത്രത്തിന് കഴിയുന്നുവെന്നത് നിസാരമല്ലെന്നും ടിനു പാപ്പച്ചനെയോർത്ത് അഭിമാനിക്കുന്നുവെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം കുറിച്ചു.

ഷിബു ബേബി ജോണിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

''ഞാനിന്ന് ചാവേർ കണ്ടു. ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രമേയത്തിന്റെ സമകാലിക പ്രസക്തി കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മേക്കിങ് സ്റ്റൈൽ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മികച്ചൊരു ചിത്രമാണ് ചാവേർ. സിനിമ കണ്ടിറങ്ങിയവരുടെയെല്ലാം മനസ് നിറയ്ക്കാൻ ഈ ചിത്രത്തിന് കഴിയുന്നുവെന്നത് നിസാരമല്ല. ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ നമുക്ക് ചുറ്റും കാണാം. നമ്മൾ ജീവിക്കുന്ന സമൂഹത്തിലെ രാഷ്ട്രീയ അപചയവും രാഷ്ട്രീയത്തിനുള്ളിലെ ജാതിയതയുമെല്ലാം തുറന്നുകാട്ടാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നത് അഭിനന്ദനാർഹമാണ്.

എന്നാൽ, ഈ ചിത്രത്തെ തകർക്കാൻ ആദ്യദിനം മുതൽ തന്നെ ബോധപൂർവ്വമായ ശ്രമങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. കാണുക പോലും ചെയ്യാതെ ഒരു നല്ല സിനിമയ്ക്കെതിരെ ഡിഗ്രേഡിങ് നടത്തുന്നത് ഈ സിനിമ തുറന്നു പിടിക്കുന്ന കണ്ണാടിയിൽ സ്വന്തം വൈകൃതം ദർശിക്കുന്നവരാണ്, ഈ സിനിമ പറയുന്ന വസ്തുതകൾ ജനങ്ങളിലേക്ക് എത്തരുതെന്ന് ആഗ്രഹിക്കുന്നവരാണ്. ആ കുഴിയിൽ നാം വീഴരുത്. ചാവേർ നാമോരോരുത്തരും തിയേറ്ററിൽ തന്നെ പോയി കാണേണ്ട സിനിമയാണ്. വ്യാജപ്രചരണങ്ങളിൽ വഞ്ചിതരായി മികച്ച സിനിമാനുഭവം നാം നഷ്ടപ്പെടുത്തരുത്. മനോഹരമായ ഒരു തീയേറ്റർ അനുഭവം സമ്മാനിച്ചതിന് സംവിധായകൻ ടിനു പാപ്പച്ചനും തിരക്കഥാകൃത്ത് ജോയ് മാത്യുവിനും അഭിനന്ദനങ്ങൾ.''

ജോയ് മാത്യുവിന്റെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. സിനിമയ്ക്കെതിരെ ശക്തമായ ഡീഗ്രേഡിങ് നടക്കുന്നുവെന്ന് ആരോപിച്ച് അണിയറ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

കുഞ്ചാക്കോ ബോബന് പുറമെ അർജുൻ അശോകനും ആന്റണി വർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് പ്രമേയമാകുന്നത്.