മുംബൈ: ബോളിവുഡിന്റെ പ്രിയതാരമാണ് സുനിൽ ഷെട്ടി. കഠിനാധ്വാനം കൊണ്ട് ബോളിവുഡിൽ നിലയുറപ്പിച്ച താരം. ഇപ്പോഴിതാ സുനിൽ ഷെട്ടി തന്റെ പിതാവിനെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒൻപതാം വയസ്സിൽ തന്റെ പിതാവ് നാടുവിട്ട് മുബൈയിലെത്തുകയും കഠിനാധ്വാനത്തിലൂടെ റെസ്റ്റോറന്റ് മേഖലയിൽ മുൻനിരയിലേക്ക് ഉയർന്നു വരികയുമായിരുന്നെന്ന് സുനിൽ ഷെട്ടി പറയുന്നു.

റെസ്റ്റോറന്റ് മേഖലിൽ തന്റെ പിതാവ് ജോലി ചെയ്തിരുന്ന മൂന്ന് കെട്ടിടങ്ങൾ ഇപ്പോഴും തന്റെ സ്വന്തമാണെന്നും അഭിമുഖത്തിൽ സുനിൽ ഷെട്ടി പറഞ്ഞു. 'എന്റെ അച്ഛൻ കുട്ടിക്കാലത്ത് വീട്ടിൽ നിന്ന് നാടുവിട്ട് മുംബൈയിൽ എത്തിയ ആളാണ്. മുത്തച്ഛൻ ചെറുപ്പത്തിലേ മരണപ്പെട്ടിരുന്നു. മൂന്ന് സഹോദരിമാരായിരുന്നു അച്ഛന്.

ഒൻപതാം വയസിൽ അദ്ദേഹം ദക്ഷിണേന്ത്യയിൽ ഒരു ഹോട്ടലിൽ ജോലിക്ക് കയറി. മേശ വൃത്തിയാക്കലായിരുന്നു അച്ഛന്റെ ആദ്യത്തെ ജോലി. അച്ഛൻ വളരെ ചെറിയ കുട്ടിയായിരുന്നതുകൊണ്ട്, മേശയുടെ എല്ലാ വശങ്ങളും വൃത്തിയാക്കാൻ നാലു തവണ വൃത്തിയാക്കേണ്ടിവരും. ജോലിയെല്ലാം കഴിഞ്ഞ് രാത്രി അരി ചാക്കിലായിരുന്നു അദ്ദേഹം കടിന്നുറങ്ങിയിരുന്നത്.

പിന്നീട് അച്ഛന്റെ മുതലാളി മൂന്ന് പുതിയ ഹോട്ടലുകൾ വാങ്ങുകയും അച്ഛന് അതിന്റെ മാനേജരായി സ്ഥാനപദവി ലഭിക്കുകയും ചെയ്തു. മുതലാളി വിരമിച്ചപ്പോൾ, അച്ഛൻ മൂന്ന് കെട്ടിടങ്ങളും വാങ്ങി. ഇന്നും ആ മൂന്ന് കെട്ടിടങ്ങൾ എന്റെ ഉടമസ്ഥതയിലുണ്ട്. അവിടെ നിന്നാണ് ഞങ്ങളുടെ യാത്ര തുടങ്ങിയത്', സുനിൽ ഷെട്ടി അഭിമുഖത്തിൽ പറഞ്ഞു.

അച്ഛനൊപ്പം റസ്റ്റോറന്റ് മേഖലയിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്നെങ്കിലും അച്ഛനാണ് മറ്റൊരു മേഖലയിലേക്ക് എത്താൻ പ്രേരിപ്പിച്ചതെന്നും സുനിൽ പറഞ്ഞു. 2017ലാണ് സുനിൽ ഷെട്ടിയുടെ പിതാവ് വീരപ്പ ഷെട്ടി അന്തരിക്കുന്നത്. അച്ഛന്റെ നേട്ടങ്ങളുടെയും കഷ്ടപ്പാടിന്റെയും മുന്നിൽ താൻ നേടിയത് ഒന്നുമല്ലെന്നും സുനിൽ ഷെട്ടി പറഞ്ഞു.