തിരുവനന്തപുരം: മുന്‍പ് കാലത്ത് ബോളിവുഡിലും മറ്റുമായിരുന്നെങ്കിലും ഇപ്പോള്‍ മലയാളത്തിലും നെപ്പോട്ടിസം എന്ന വാക്ക് സജീവചര്‍ച്ചയാണ്.മുന്‍നിര താരങ്ങള്‍ക്ക് നേരെ വരെ ഇത്തരം ചര്‍ച്ചകള്‍ ഇപ്പോള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.ഈ സമയത്ത് സമുഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പടെ നെപ്പോട്ടിസത്തെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ തുറന്ന് പറച്ചില്‍ വൈറലാവുകയാണ്.സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍ മറ്റേതെങ്കിലും നടന്മാരുടെ ചാന്‍സ് തട്ടിപ്പറിച്ചാണോ സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നതെന്ന് ചോദിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

മകന്‍ ഗോകുല്‍ സുരേഷിന് വേണ്ടി ഞാന്‍ ഇന്നുവരെ ഒരു നിര്‍മ്മാതാവിനെയും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ..

'ഈ സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍ ആരുടെയെങ്കിലും ചാന്‍സ് തട്ടിപ്പറിച്ച് കയറിയതൊന്നുമല്ലല്ലോ.പിന്നെ എന്റെ മകന് വേണ്ടി ഏതെങ്കിലും നിര്‍മ്മാതാവിനെ ഞാന്‍ വിളിച്ചിട്ടുണ്ടോ എന്ന് സ്ഥാപിക്ക്.ഞാന്‍ എല്ലാം അവസാനിപ്പിച്ച് വീട്ടില്‍ പോകാം. അവിടെയല്ലേ നെപ്പോട്ടിസം വര്‍ക്കാവുന്നത്. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ 99 എന്ന നമ്പര്‍ എത്രയായി വെട്ടിക്കുറക്കും. അത് നെപ്പോട്ടിസമല്ലേ'- സുരേഷ് ഗോപി ചോദിച്ചു.

അഭിമുഖത്തിനിടെ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട വേഷങ്ങളെക്കുറിച്ചും സുരേഷ് ഗോപി തുറന്നുപറഞ്ഞു. 'പത്രം, കളിയാട്ടം, കമ്മിഷണര്‍. വാഴുന്നോരിലെ ചില രംഗങ്ങള്‍ കാണുമ്പോള്‍, നമുക്ക് ഒരു ഇഷ്ടം തോന്നും എന്ന് പറയില്ലേ. അത് തോന്നും. അതുപോലെ പാപ്പനില്‍ ഒരുപാട് മൊമെന്റ്സ് ഉണ്ട്'- സുരേഷ് ഗോപി പറഞ്ഞു. ഗോകുല്‍ സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗഗനചാരി തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയിരുന്നു.