തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ദി കേരള സ്റ്റോറി ഇന്നലെ തിയറ്ററിൽ എത്തിയത്. ഇപ്പോൾ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവും ഫിലിം ചേംബർ പ്രസിഡന്റുമായ ജി സുരേഷ് കുമാർ. നല്ല സിനിമയാണെന്നും കേരളത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി ചിത്രത്തിൽ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരെയും മോശമായി ചിത്രീകരിച്ചിട്ടുള്ള സിനിമ അല്ല 'ദി കേരള സ്റ്റോറി'. 33,000 പേർ കഴിഞ്ഞ 10 വർഷത്തിനിടെ മതപരിവർത്തനം ചെയ്യപ്പെട്ടു എന്നാണ് സിനിമ എഴുതി കാണിക്കുന്നത്. എന്തിനാണ് ഭയക്കുന്നത്. എല്ലാവരും സിനിമ കാണട്ടെ.- സുരേഷ് കുമാർ പറഞ്ഞു.

ഏറെ വിവാദങ്ങൾക്ക് ശേഷം ഇന്നലെയാണ് ചിത്രം തിയറ്ററിൽ എത്തിയത്. കേരളത്തിലെ 21 സ്‌ക്രീനുകളിലായാണ് ചിത്രം എത്തിയത്. എന്നാൽ പ്രമുഖ മൾട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആറിന്റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്‌ക്രീനുകളിൽ ചിത്രത്തിന്റെ പ്രദർശനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയിലെ ലുലു മാൾ, ഒബറോൺ മാൾ, തിരുവനന്തപുരം ലുലു മാൾ എന്നിവിടങ്ങളിലുള്ള പിവിആർ സ്‌ക്രീനുകളിലെ പ്രദർശനങ്ങളാണ് റദ്ദാക്കപ്പെട്ടത്.

ചിത്രം നിരോധിക്കണം എന്ന ആവശ്യവുമായി നിരവധി ഹർജികളാണ് ഹൈക്കോടതിയിൽ എത്തിയത്. എന്നാൽ വിഷ്‌കാരസ്വാതന്ത്ര്യമാണെന്നും ഇത് ചരിത്ര സിനിമ അല്ലെന്നും പറഞ്ഞ് ഹർജികൾ തള്ളുകയായിരുന്നു.