കൊച്ചി: പ്രേമലുവിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് ഗിരീഷ് എഡി. സംവിധാനം ചെയ്ത മൂന്ന് സിനിമകളും സൂപ്പർഹിറ്റുകളായിരുന്നു. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ഗിരീഷ് ആദ്യമായി സംവിധായകനാവുന്നത്. ചിത്രത്തിലെ വിനീതിന്റെ രവി പത്മനാഭൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ കഥാപാത്രത്തിനായി ആദ്യമായി സമീപിച്ചത് സൈജു കുറുപ്പിനെയായിരുന്നു.

താരം തന്നെയാണ് ഇത് വ്യക്തമാക്കിയത്. മാഷിന്റെ വേഷം ചെയ്യുമോ എന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സൈജു കുറുപ്പിനോട് ചോദിച്ചത്. എന്നാൽ ഒരു പുതുമുഖമായ പയ്യനെയും സൈജു കുറുപ്പിനെയും പോസ്റ്ററിൽ കണ്ടാൽ ആളുകൾ കേറുമോ എന്ന് ചോദിച്ച് മടക്കി അയക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. ഫെഫ്കയുടെ ഷോർട്ട് ഫിലിം മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം.

തന്നെ പരിചയപ്പെടാൻ എത്തിയ ഒരാൾ പറഞ്ഞാണ് ?ഗിരീഷ് എഡി സംവിധാനം ചെയ്ത ഒരു ഷോർട്ട് ഫിലിം കാണുന്നത്. ചിത്രത്തിന്റെ സംവിധായകന്റേയും എഴുത്തുകാരന്റേയും നമ്പർ വാങ്ങി വിളിച്ചു. എഴുത്തുകാരനാണ് ഒരു ദിവസം തന്നോട് കഥ പറഞ്ഞത് എന്നാണ് സൈജു കുറുപ്പ് പറയുന്നത്.

'പ്ലസ്ടുവിന് പഠിക്കുന്ന കുട്ടികളുടെ കഥയായിരുന്നു അത്. പ്രധാന കഥാപാത്രം ഒരു പുതുമുഖ താരമായിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ മാഷിന്റെ വേഷം ചെയ്യാമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു, 'ഒരു പുതുമുഖമായ പയ്യനെയും സൈജു കുറുപ്പിനെയും പോസ്റ്ററിൽ കണ്ടാൽ ആളുകൾ കേറുമോ എന്ന് ചിന്തിക്ക്. വേറെ ആരും കഥ കേട്ട് ഓക്കെ പറഞ്ഞില്ലെങ്കിൽ ഞാൻ ചെയ്യാം'.

എനിക്ക് ഡേറ്റ് ഉണ്ടായിരുന്നിട്ടും ആ സിനിമ ചെയ്യാത്തത് നന്നായെന്ന് പിന്നീട് തണ്ണീർമത്തൻ ദിനങ്ങൾ കണ്ടപ്പോൾ എനിക്ക് മനസിലായി. ആ സിനിമയുടെ സംവിധായകനാണ് ഗിരീഷ് എ.ഡി. എന്നോട് കഥ പറഞ്ഞത് ആ സിനിമയുടെ തിരക്കഥാകൃത്ത് ഡിനോയ് പൗലോസ്. വിനീത് ശ്രീനിവാസൻ ഗംഭീരമായാണ് രവി മാഷ് എന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.'- സൈജു കുറുപ്പ് പറഞ്ഞു.