കൊച്ചി: കേരള ജനത അതിജീവിച്ച മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത '2018' എന്ന സിനിമയ്ക്ക് വളരെ മികച്ച പ്രതികരണാണ് ലഭിക്കുന്നത്. ചിത്രം കൂടുതൽ തീയറ്ററുകളിലേക്ക് എത്തുമെന്നുമാണ് സൂചനകൾ. ഇന്നലെ തീയ്യറ്ററിൽ എത്തിയ സിനിമയ്ക്ക് നന്ദി പറഞ്ഞ് ടൊവിനോ തോമസ് രംഗത്തുവന്നു. നാട്ടിൽ ഇല്ലാത്തതുകൊണ്ട് ചിത്രം തിയറ്ററിൽ പോയി കാണാൻ സാധിച്ചില്ലെന്നും ഇതുതന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണെന്നും ടൊവിനോ ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചുകൊണ്ടു വ്യക്തമാക്കി. രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലെത്തുമെന്നും നിറഞ്ഞ സദസിൽ കുടുംബത്തോടൊപ്പം പോയി സിനിമ കാണുമെന്നും താരം കൂട്ടിച്ചേർത്തു. ഫിൻലാൻഡിലാണ് നടൻ.

'നാട്ടിൽ ഇല്ലാത്തതിൽ ഞാൻ ഏറ്റവും കൂടുതൽ വിഷമിക്കുന്ന സമയമാണിത്. കാരണം 2018 എന്ന സിനിമ തിയറ്ററിലെത്തിയിട്ട് നൂറ് ശതമാനവും പോസിറ്റീവ് റിവ്യുകളുമായി മുന്നോട്ട് പോകുകയാണ്. എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ് ഈ നിമിഷം നാട്ടിൽ ഉണ്ടാകാൻ സാധിക്കാത്തത്. എല്ലാവരും നല്ലത് പറയുമ്പോൾ, അത് നേരിട്ട് കാണാനും അറിയാനും അനുഭവിക്കാനും അവിടെ ഉണ്ടാകാനായില്ല. സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കുമൊപ്പമിരുന്ന് തിയറ്ററിൽ സിനിമ കാണാൻ പറ്റിയില്ലയെന്നത് എന്നും നഷ്ടത്തോടെ ഓർക്കുന്ന ഒന്നായിരിക്കും.

ഞാൻ ഇപ്പോൾ ഫിൻലാന്റിൽ ആണ്. രണ്ട് ദിവസത്തിനുള്ളിൽ നാട്ടിൽ എത്തും. നിറഞ്ഞ സദസിൽ കുടുംബത്തോടൊപ്പം പോയി സിനിമ കാണും. എല്ലാവർക്കും ഒരുപാട് നന്ദി. ഇത് എന്റേയോ ഇതിൽ അഭിനയിച്ചിരിക്കുന്നവരുടെയോ അണിയറപ്രവർത്തകരുടെയോ ചിത്രമല്ല. '2018' സിനിമ ഓരോ മലയാളികളുടേയുമാണ്. ഓരോ മലയാളിക്കും അഭിമാനത്തോടെ കണ്ടിരിക്കാവുന്ന മലയാളികളല്ലാത്തവരെ കാണിക്കാൻ പറ്റിയ ചിത്രമാണ്. അതിന്റെ ഭാഗമാകാൻ പറ്റി എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും സിനിമ കാണുന്നവർക്കും നന്ദി.

ഇതൊരു വളരെ പ്രധാനപ്പെട്ടൊരു സിനിമയാണ്. ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട സിനിമയാണെന്ന് എനിക്ക് തോന്നി. അത് അങ്ങനെ തന്നെ സംഭവിച്ചു. ഒരുപാട് സന്തോഷം. അത്ര എളുപ്പമുള്ള ഷൂട്ടിങ് ആയിരുന്നില്ല '2018' ന്റേത്. ഇത്രയും വലിയ സ്വീകാര്യത ലഭിക്കുന്ന സമയത്ത് ഒരു കലാകാരൻ എന്ന നിലയിൽ ഇതിനെക്കാൾ വലിയ അംഗീകാരങ്ങളോ അല്ലെങ്കിൽ മറ്റൊന്നോ ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ സിനിമ ആളുകൾക്ക് ഇഷ്ടപ്പെടുന്നുവെന്ന് അറിയുമ്പോൾ, പിന്നെ നമുക്ക് ഒന്നും വേണ്ട.

'2018' മറ്റ് ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. അതിന്റെതായ സമയത്ത് മറ്റു ഭാഷക്കാർക്കും സിനിമ കാണാം. കേരളത്തിൽ അന്ന് ഉണ്ടായതെല്ലാം, മലയാളികൾ അന്ന് നേരിട്ടതെല്ലാം ഒരുമിച്ച് നിന്നതുമെല്ലാം എല്ലാവരും കാണുകയും ആസ്വദിക്കുകയും പ്രചോദനമാകുകയും ചെയ്യട്ടെ എന്ന് ആഗ്രഹിക്കുന്നു.

ജൂഡ് ചേട്ടാ, ഇപ്പോൾ കിട്ടിക്കെണ്ടിരിക്കുന്നത് നിങ്ങളുടെ ഇത്രയും വർഷത്തെ അധ്വാനത്തിന്റെ പ്രതിഫലമാണ്. എങ്കയോ പോയിട്ടേൻ മിസ്റ്റർ ജൂഡ് ആന്റണി. മലയാള സിനിമ കാണാൻ തിയറ്ററിൽ ആളില്ലെന്ന പരാതിയൊക്കെ മാറിയില്ലേ. ഓരോ കാലഘട്ടത്തിന് അനുസരിച്ച് സിനിമകൾ വരുമ്പോൾ, തീർച്ചയായും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കും എന്നുള്ളതിന്റെ തെളിവാണ് ഇത്. ഒരുപാട് സന്തോഷം'-ടൊവിനോ പറയുന്നു.