- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മുപ്പത് ദിവസമായ പട്ടിക്കുട്ടികളെ വളർത്തി വലുതാക്കിയാണ് അഭിനയിപ്പിച്ചത്'; കുഞ്ഞുവാലാട്ടികളുടെ സ്‌നേഹം തിരിച്ചറിയാൻ പറ്റിയിട്ടുണ്ടെങ്കിൽ സന്തോഷം; 'വാലാട്ടി'യുടെ വിജയത്തിൽ പൊട്ടിക്കരഞ്ഞ് സംവിധായകൻ
കൊച്ചി: നായ്ക്കളുടെ കഥയുമായി തിയറ്ററുകളിലെത്തി കുട്ടികളടക്കമുള്ള കുടുംബപ്രേക്ഷകരുടെ കൈയടി നേടുകയാണ് 'വാലാട്ടി' എന്ന സിനിമ. ഈ ചിത്രം വലിയ പ്രേക്ഷക പ്രശംസ നേടുമ്പോൾ തന്നെ അതിന്റെ സന്തോഷം പങ്കുവെച്ചിരിക്കയാണ് സംവിധായകൻ ദേവൻ. കഴിഞ്ഞ ദിവസം ഫേയ്‌സ്ബുക്ക് ലൈവിലെത്തിയാണ് ദേവൻ എല്ലാവരേടുമുള്ള നന്ദിയും സ്‌നേഹവും അറിയിച്ചത്.
വളരെ വികാരാധീനനായാണ് അദ്ദേഹം ലൈവിൽ സംസാരിച്ചതും. പരിചയമില്ലാത്ത ഒരുപാട് ആളുകൾ ഫോൺ വിളിച്ച് അഭിപ്രായമറിയിക്കുന്നുണ്ടെന്നും ഒരു സ്റ്റാറിന്റെയും തല കാണാതെ ഇത്രയും ആളുകൾ സിനിമ കാണാൻ കയറുന്നത് തന്നെ വലിയ കാര്യമാണെന്നാണ് ദേവൻ പറയുന്നത്..
'ഒരുപാട് ആളുകളോട് നന്ദി പറയാനുണ്ട്. വലിയ വെല്ലുവിളികൾ അതിജീവിച്ചാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഒരു സ്റ്റാറിന്റെ തലയും കാണാതെ ഇത്രയും ആളുകൾ ഈ സിനിമ കാണാൻ കയറുന്നത് തന്നെ വലിയ കാര്യമാണ്. നാല് വർഷം ക്ഷമയോടെ കാത്തിരുന്നു. ഒരു കുഞ്ഞ് നന്മയുടെ ചിത്രമാണിത്. അതിന് ഒരുപാട് സമയവും അധ്വാനവും വേണ്ടി വന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് ചിത്രം പൂർത്തിയാക്കിയത്. മുപ്പത് ദിവസം പ്രായമുള്ളപ്പോൾ കൊണ്ടുവന്ന പട്ടിക്കുട്ടികളെ വളർത്തി വലുതാക്കിയാണ് ഈ സിനിമയിൽ അഭിനയിപ്പിച്ചത്', ദേവൻ പറഞ്ഞു.
താനൊരു തുടക്കക്കാരനാണെന്നും ആദ്യ സിനിമയായതുകൊണ്ട് തെറ്റുകളും കുറവുകളും ഉണ്ടാകാമെന്നും ദേവൻ പറഞ്ഞു. ആദ്യ സിനിമയ്ക്കു വേണ്ടി ഇത്രയും വർഷം എന്തിന് മാറ്റിവച്ചുവെന്ന് എല്ലാവരും ചേദിച്ചിട്ടുണ്ടെന്നും എന്നാൽ അതിലുപരി നഷ്ടങ്ങളുണ്ടായെങ്കിലും ഈ പോസിറ്റിവ് പ്രതികരണം കാണുമ്പോൾ അതൊന്നും ഒരു പ്രശ്‌നമായി തോന്നുന്നില്ലെന്നാണ് ദേവൻ പറയുന്നത്.
'കുഞ്ഞുവാലാട്ടികളുടെ സ്‌നേഹം തിരിച്ചറിയാൻ പറ്റിയിട്ടുണ്ടെങ്കിൽ സന്തോഷം. ഇത് അവരുടെ കൂടി പരിശ്രമമാണ്. നാളെ മനുഷ്യർക്ക് ഏതെങ്കിലുമൊരു മൃഗത്തോട് ദയ തോന്നി കഴിഞ്ഞാൽ അത് ഈ സിനിമയുടെ വിജയമായിരിക്കും. ഞാൻ ആരുടെയും വക്താവല്ല, ഒരു ഫിലിം മേക്കർ മാത്രമാണ്', ദേവൻ കൂട്ടിച്ചേർത്തു.