കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ കലാഭവൻ മണി വിടപറഞ്ഞിട്ട് എട്ട് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്നലെയായിരുന്നു പ്രിയതാരത്തിന്റെ ഓർമദിനം. അപ്പോൾ ശ്രദ്ധനേടുന്നത് മണിക്ക് സ്മരണാഞ്ജലി അർപ്പിച്ച് വിനയൻ പങ്കുവച്ച കുറിപ്പാണ്. കേരള സർക്കാർ നടത്തിയ കേരളീയം പരിപാടിയിൽ മണിയെ തഴഞ്ഞു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ. ഒരു സിനിമ പോലും അവിടെ പ്രദർശിപ്പിക്കാതിരുന്നത് ഈ ഇടതു പക്ഷ സർക്കാരിനു തന്നെ അപമാനകരമാണെന്ന് വിനയൻ കുറ്റപ്പെടുത്തി.

വിനയന്റെ കുറിപ്പ് വായിക്കാം

മണി വിടപറഞ്ഞിട്ട് എട്ടു വർഷം... സ്മരണാഞ്ജലികൾ.....

അനായാസമായ അഭിനയശൈലി കൊണ്ടും ആരെയും ആകർഷിക്കുന്ന നാടൻ പാട്ടിന്റെ ഈണങ്ങൾ കൊണ്ടും മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണി..

കല്യാണസൗഗന്ധികം എന്ന സിനിമയിൽ തുടങ്ങി എന്റെ പന്ത്രണ്ടു ചിത്രങ്ങളിൽ മണി അഭിനയിച്ചു.. വാസന്തിയും ലഷ്മിയുംപിന്നെഞാനും,കരുമാടിക്കുട്ടൻ, രാക്ഷസരാജാവിലെ മന്ത്രി ഗുണശേഖരൻ എന്ന കഥാപാത്രവും ഒക്കെ ഏറെ ചർച്ചയാവുകയും നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിരുന്നു. മണിയുമായിട്ടുള്ള സിനിമാ ജീവിതത്തിലെ വർഷങ്ങൾ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എന്റെ വ്യക്തി ജീവിതത്തെ പോലും സ്പർശിച്ചിരുന്നു.. മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട് മലയാള സിനിമക്കുള്ളിൽത്തന്നെ പലപ്പോഴും എനിക്കു പ്രരികരിക്കേണ്ടി വന്നിട്ടുണ്ട്..

അതിൽ നിന്നുണ്ടായ പ്രചോദനം തന്നെയാണ്,മണിയെക്കുറിച്ച് 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന സിനിമ എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്.. മലയാളസിനിമയിൽ മറ്റാർക്കും കിട്ടാത്ത നിത്യ സ്മരണാഞ്ജലിയായി അങ്ങനൊരു ചിത്രം ചരിത്രത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞതിൽ ഏറെ കൃതാർത്ഥനാണു ഞാൻ.

ഈയ്യിടെ ആഘോഷ പൂർവ്വം നമ്മുടെ സർക്കാർ നടത്തിയ കേരളീയം പരിപാടി എല്ലാർക്കും ഓർമ്മയുണ്ടല്ലോ? അവിടെ വിവിധ നടന്മാരോടുള്ള ആദരസൂചകമായും മറ്റും 22 സിനിമകൾ പ്രദർശിപ്പച്ചിരുന്നു. പക്ഷേ കലാഭവൻ മണിയുടെ ഒരു ചിത്രം പോലും കേരളീയത്തിൽ പ്രദർശിപ്പിച്ചില്ല.

താനെന്നും ഒരു കമ്മ്യൂണിസ്റ്റ് ആണന്ന് തുറന്നു പറയാൻ ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു മണി.. മാത്രമല്ല ദളിത് സമുഹത്തിൽ നിന്നും ഇത്ര ഉന്നതിയിലേക്ക് വളർന്നു വന്ന ആ കലാകാരന്റെ ഒരു സിനിമ പോലും അവിടെ പ്രദർശിപ്പിക്കാതിരുന്നത് ഈ ഇടതു പക്ഷ സർക്കാരിനു തന്നെ അപമാനകരമാണ് എന്നാണ് എന്റെ അഭിപ്രായം, ആ ഒഴിവാക്കലിനു കാരണം എന്താണന്ന് ചലച്ചിത്ര അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥൻ എന്നോടു പറഞ്ഞിരുന്നു.. മണിയുടെ ചിത്രം എടുത്തിരുന്നുഎങ്കിൽ, അതിൽ വാസന്തിയും ലഷ്മിയും, കരുമാടിക്കുട്ടനും ആദ്യം തന്നെ ഉൾപ്പെടുത്തേണ്ടി വരും . നമ്മുടെ അക്കാദമിയിലെയും സാംസ്‌കാരിക വകുപ്പിന്റെയും ഭരണ സാരഥികൾക്ക് വിനയന്റെ ഒരു സിനിമ എടുക്കുന്ന് സഹിക്കാൻ കഴിയുന്ന കാര്യമല്ല. ഞാൻ ചിരിച്ചു പോയി..


നമ്മുടെ സാംസ്‌കാരിക നായകരുടെയും വകുപ്പു മേധാവികളുടെയും മാനസികാവസ്ഥയെപ്പറ്റി ഓർത്തപ്പോൾ എനിക്കവരോടു സഹതാപമാണു തോന്നിയത്.. വിനയനോടുള്ള പക എന്തിനു മണിയോടു തീർത്തു... പത്തൊൻപതാം നൂറ്റാണ്ട് എന്നഎന്റെ സിനിമയെ സംസ്ഥാന അവാർഡിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി ചലച്ചിത്ര അക്കാദമി ചെയർമാനും സാംസ്‌കാരിക വകുപ്പും ഒക്കെ കളിച്ച കളി നാട്ടിൽ വലിയ ചർച്ചയായി മാറിയ ഒന്നായതു കൊണ്ട് ഞാൻ കൂടുതൽ പറയുന്നില്ല..

സമുഹത്തിന്റെ അടിത്തട്ടിൽ നിന്നും ദാരിദ്ര്യത്തിന്റെയും വേദനയുടെയും കൈപ്പുനീർ ധാരാളം കുടിച്ചു വളരേണ്ടി വന്ന കേരളത്തിന്റെ അഭിമാനമായ ആ അതുല്യ കലാകാരന് ഒരു സ്മാരകം തീർക്കുമെന്നു സർക്കാർ പറഞ്ഞിട്ട് ഇപ്പോൾ എട്ടു വർഷം കഴിയുന്നു.. ബഡ്ജറ്റിൽ മൂന്നു കോടി രൂപ വകയിരുത്തിയിട്ടു പോലും അതു നടന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു.. നമ്മുടെ സാംസ്‌കാരിക വകുപ്പിന്റെ മുൻഗണന ഏതിനൊക്കെയാണ് എന്നു ചോദിക്കേണ്ടിയിരിക്കുന്നു..

പക്ഷേ ഒന്നുണ്ട് മണീ... ഏതു സാംസ്‌കാരിക തമ്പുരാക്കന്മാർ തഴഞ്ഞാലും കേരളത്തിലെ സാധാരണ ജനതയുടെ മനസ്സിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ മണിയേ പോലെ ആരുമില്ല.. അതിലും വലിയ ആദരവുണ്ടോ...?