മലപ്പുറം: സ്‌കൂൾ വിട്ടാൽ പിന്നെ തെരുവിൽ സ്‌കൂൾ കുട്ടികളുടെ തമ്മിൽ തല്ല് പതിവ്. പരപ്പനങ്ങാടിയിലെ രണ്ട് സ്‌കൂളുകളിലെ കുട്ടികൾ തമ്മിലാണ് അടിപിടി നടക്കുന്നത്. വൈകിട്ട് സ്‌കൂൾ വിട്ട് ബസ് സ്റ്റോപ്പുകളിൽ എത്തുന്ന കുട്ടിക്കൂട്ടത്തിന്റെ തമ്മിൽ തല്ല് പരിധി വിടുന്നതായി ആരോപിച്ച് നാട്ടുകാരും രംഗത്തുവന്നു.

ചൊവ്വാഴ്‌ച്ച വൈകിട്ട് പരപ്പനങ്ങാടി മുൻസിപ്പൽ ഓഫീസിന് മുന്നിലെ താനൂർ ഭാഗത്തേക്ക് ബസ് നിർത്തിയിടുന്ന ഭാഗത്താണ് പരപ്പനങ്ങാടിയിലെ രണ്ട് സ്‌കൂളുകളിലെ കുട്ടികളും അരിയല്ലൂരിലെ ഒരു സ്‌കൂളിലെ യൂണിഫോമിട്ട കുട്ടികളും തമ്മിലാണ് ഫുട്പാത്തിൽ പൊരിഞ്ഞ അടി നടന്നത്. ഒടുവിൽ നാട്ടുകാരിൽ ചിലർ ഇടപ്പെട്ടാണ് ഇവരെ ഓടിച്ചു വിട്ടത്. പയനിങ്ങൽ ജംഗ്ഷൻ, താനൂർ റോഡ്, ചെമ്മാട് ഭാഗത്തേക്കുള്ള ബസ് സ്റ്റാന്റ് തുടങ്ങിയ ഇടങ്ങളിലാണ് കുട്ടിക്കൂട്ടങ്ങൾ ലവ് - സ്റ്റണ്ട് സീനുകൾക്കായി തമ്പടിക്കുന്നത്.

ഫെബ്രുവരിയിൽ പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിലെ സീനിയർ ബിരുദ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് രാഹുൽ എന്ന വിദ്യാർത്ഥിയെ അക്രമിച്ചതിൽ ഈ കുട്ടിക്ക് കണ്ണിന് ഗുരുതര പരിക്കേറ്റിരുന്നു. റാഗിങ്ങ് സംഭവത്തിൽ 3 വിദ്യാർത്ഥികളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദ്യാർത്ഥികൾ നടുറോഡിൽ ഏറ്റുമുട്ടുന്നത് യാത്രക്കാരെയും നാട്ടുകാരെയും വ്യാപാരികളെയും വളരെ
അസ്വസ്ഥരാക്കുന്നുണ്ട്.

പ്ലസ് ടു പത്താം ക്‌ളാസ് വിദ്യാർത്ഥികളാണ് യൂണിഫോമിൽ തന്നെ മറ്റു സ്‌കൂളിലെ കുട്ടികളെ ആക്രമിക്കുന്നതെന്നാണ് ആരോപണം. അച്ചടക്കത്തിനു പോലും അദ്ധ്യാപകരെ വെക്കുന്ന സ്‌കൂൾ മാനേജ്മെന്റുകൾ സ്‌കൂൾ കോമ്പൗണ്ടിന് പുറത്ത് നടക്കുന്ന ഇത്തരം സ്ഥിരം രംഗങ്ങൾ കണ്ട മട്ടില്ല. സ്‌കൂളുകൾക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്ന രീതിയിലാണ് വൈകിട്ട് സ്‌കൂൾ വിട്ടാൽ കുട്ടിക്കൂട്ടങ്ങൾ തെരുവിൽ തമ്മിൽ തല്ലുന്നത്. ഈയിടെ പുറത്തിറങ്ങിയ കൗമാര പ്രണയ സിനിമകളെ അനുകരിച്ചാണ് പയ്യന്മാരുടെ സ്റ്റണ്ട് സീനുകൾ ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് അരങ്ങേറുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.