വാരാപ്പുഴ: പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വരാപ്പുഴയിൽ ബിജെപി പ്രഖ്യാപിച്ച ഹർത്താലിൽ പരക്കെ അക്രമം. ആശുപത്രിയിൽ നിന്നും കുഞ്ഞുമായി മടങ്ങിയ കുടുംബത്തെയും ഹർത്താൽ അനുഭാവികൾ ആക്രമിച്ചു. ഇവർ സഞ്ചരിച്ച വാഹനം അടിച്ചു തകർക്കുകയാണ് ഹർത്താൽ അനുകൂലികൾ ചെയ്തത്. രോഗിയെയും കൂടെ പോയവരേയും മർദിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ബിജെപി പ്രവർത്തകർ ചെയ്തത്. രോഗിയുണ്ടന്നും ആശുപത്രയിൽ നിന്നാണെന്നും പറഞ്ഞിട്ട് ബിജെപി പ്രവർത്തകർ ആക്രമണം നിർത്തിയില്ലെന്നും മർദനമേറ്റവർ പറയുന്നു.

ഹർത്താലിൽ കടുത്ത സംഘർഷമാണ് മേഖലയിൽ തുടരുന്നത്. കടകൾ നിർബന്ധിച്ച് അടപ്പിച്ച ബിജെപി പ്രവർത്തകർ വഴിയാത്രക്കാർക്ക് നേരെ മർദനവും അഴിച്ചുവിട്ടു. കടുത്ത പനിയെ തുടർന്ന് പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ച യുവാവിന്റെ വാഹനം തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. കുഞ്ഞിന്റെ പിതാവായ യുവാവിന് പ്രവർത്തകരുടെ ഭാഗത്തുനിന്ന് നേരിടേണ്ടി വന്നത് ക്രൂരമർദനം. എന്നാൽ പൊലീസ് വെറും നോക്കുകുത്തിയാകുന്ന കാഴ്ചയാണ് കണ്ടത്.