വാഷിങ്ടൺ ഡിസി: പ്രസിഡന്റ് ട്രംപ് ഒക്ടോബർ 29ന് നടത്തിയ പത്ര സമ്മേളനത്തിനിടെ സിഎൻഎൻ റിപ്പോർട്ടർ ജിം അക്കൊസ്റ്റയുമായി ഉണ്ടായ വാഗ്വാദത്തെ തുടർന്ന് ജിമ്മിന്റെ പ്രസ് പാസ് റദ്ദാക്കിയ വൈറ്റ് ഹൗസ് നടപടി യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി തിമൊത്തി ജെ. കെല്ലി താത്കാലികമായി അസാധുവാക്കി.

സി എൻ എൻ റിപ്പോർട്ടറുടെ ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതേ സമയം വൈറ്റ് ഹൗസിന്റെ അധികാര പരിധിയിൽ ഇടപടാൻ താൽപര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രസ് പാസ് റദ്ദു ചെയ്ത നടപടി അനിശ്ചിതമായി നീണ്ടുപോയാൽ അത് ജിമ്മിന്റെ ക്രെഡിൻഷ്യലിനെ ബാധിക്കുമെന്ന് ജിമ്മിനു വേണ്ടി ഹാജരായ അറ്റോർണി വാദിച്ചു. പത്ര സമ്മേളനത്തിൽ പങ്കെടുത്ത ജിം വൈറ്റ് ഹൗസ് ജീവനക്കാരിക്കുനേരെ അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് പാസ് റദ്ദാക്കിയത്. കോടതി ഉത്തരവിന് 14 ദിവസത്തേ ആയുസു മാത്രമാണുള്ളത്.

കോടതി വിധിയെ തുടർന്ന് പ്രസ് പാസ് താൽക്കാലികമായി അനുവദിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്സ് പ്രസ്താവനയിൽ വ്യക്തമാക്കി. ഭാവിയിൽ പത്രസമ്മേളനങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങളും ക്രമമായി നടത്തുന്നതിനെ കുറിച്ചും ചർച്ച ചെയ്ത് തീരുമാനിക്കണമെന്ന് സാറാ സാന്റേഴ്സ് പറഞ്ഞു.

ട്രംപിനെ അനുകൂലിക്കുന്ന ഫോക്സ് ന്യൂസ് ജിമ്മിന്റെ പ്രസ് പാസ് തിരിച്ചു നൽകണമെന്ന നിലപാടാണ് സ്വീകരിച്ചത്. കോടതി വിധിയെ തുടർന്ന് ജിം വൈറ്റ് ഹൗസിൽ വീണ്ടും സജീവമായി.