ന്യൂഡൽഹി: സിബിഐ മുൻ ഡയറക്ടർ രഞ്ജിത് സിൻഹയ്‌ക്കെതിരെ അന്വേഷണത്തിനു സുപ്രീം കോടതി ഉത്തരവ്. കൽക്കരി അഴിമതിക്കേസിലാണ് സിൻഹയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

അഴിമതി കേസ് അന്വേഷണത്തിൽ രഞ്ജിത് സിൻഹ സ്വാധീനം ചെലുത്തിയെന്ന പരാതിയിലാണ് അന്വേഷണം. കേസ് അട്ടിമറിക്കാൻ സിൻഹ സ്വാധീനം ചെലുത്തിയെന്നു പ്രഥമദൃഷ്ട്യാ മനസിലാക്കാൻ കഴിയുമെന്നു ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചു നിരീക്ഷിച്ചു.

കൽക്കരി കുംഭകോണത്തിൽ പ്രതികളെ സഹായിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നിലനിൽക്കുന്നതാണ്. ഒരു പ്രത്യേക സംഘം സിബിഐ ഉദ്യോഗസ്ഥർ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അധികാര ദുർവിനിയോഗത്തിനെതിരെ വ്യാപകമായ പരാതിയാണ് സിൻഹക്കെതിരെ ഉണ്ടായിട്ടുള്ളത്.

2014 ഡിസംബറിലാണ് സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും സിൻഹ വിരമിച്ചത്. സിൻഹയുടെ ഔദ്യോഗിക ജീവിത്തിലെ അവസാന ആഴ്ചകൾ വിവാദങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു. ടെലികോം അഴിമതിയിലെ സിബിഐ അന്വേഷണത്തിൽ നിന്നും സിൻഹയെ നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അഴിമതിയിൽ ആരോപിതരായ ടെലികോം കമ്പനികൾക്കും എക്സിക്യൂട്ടീവുകൾക്കുമെതിരായ അന്വേഷണം അട്ടിമറിച്ചതിൽ സിൻഹ കുറ്റക്കാരനാണെന്നും ജഡ്ജിമാർ കണ്ടെത്തിയിരുന്നു. റിലയൻസ് ടെലികോമിനെ രക്ഷിക്കാൻ സിബിഐയുടെ നിലപാടിൽ മാറ്റം വരുത്താൻ സിൻഹ ശ്രമിച്ചെന്ന് സഹപ്രവർത്തകർ അന്ന് ആരോപണമുയർത്തിയിരുന്നു.