ന്യൂഡൽഹി: പ്ലാച്ചിമടയിൽ വർഷങ്ങളായി അരങ്ങേറിയ ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ ആഗോളഭീമനായ കൊക്കക്കോളയ്ക്ക് അവസാനം മുട്ടു മടക്കേണ്ടിവന്നു. സുപ്രീംകോടതിയിൽ വ്യാഴാഴ്ച കേസ് പരിഗണിക്കവേയാണ് പ്ലാച്ചിമടയിലെ ഫാക്ടറി പുനരാരംഭിക്കുന്നില്ലെന്ന് കൊക്കക്കോള കമ്പനിയുടെ അഭിഭാഷകൻ അറിയിച്ചത്.

പെരുമാട്ടി പഞ്ചായത്ത് കമ്പനിക്ക് പ്രവർത്തനാനുമതി നിഷേധിച്ചിരുന്നു. എന്നാൽ കേസ് പരിഗണിക്കവെ കമ്പനി ഇതിനെ ചോദ്യം ചെയ്തില്ല. കമ്പനി എതിർക്കാതിരുന്നതോടെ ജലചൂഷണത്തെ തുടർന്ന് പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റിന് പെരുമാട്ടി പഞ്ചായത്ത് അനുമതി നിഷേധിച്ചത് ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതി തീർപ്പാക്കി.

2000ലാണ് പ്ലാച്ചിമടയിൽ കൊക്കക്കോള കമ്പനി പ്രവർത്തനം തുടങ്ങിയത്. പ്രവർത്തനം തുടങ്ങി മാസങ്ങൾ കഴിയുമ്പോഴേക്ക് ജലചൂഷണവും ജലമലിനീകരണവും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. കിണറുകളിലേയും കുളങ്ങളിലേയും ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നു. വളമെന്ന പേരിൽ കൃഷിക്കാർക്ക് നൽകിയ ഖരമാലിന്യം ഏറെ പര്സ്ഥിതിക പ്രശ്‌നങ്ങൾക്കിടയാക്കി.

2002 ഏപ്രിൽ 22ന് കമ്പനിയുടെ ജലചൂഷണത്തിനെതിരെ പ്ലാച്ചിമടയിലെ ജനങ്ങൾ സമരത്തിനിറങ്ങി. നിരന്തര സമരത്തിനൊടുവിൽ 2003ൽ കമ്പനി അടച്ചുപൂട്ടി. അതേ സമയം 2003 മുതൽ ദുരിതമനുഭവിച്ചവർക്കുള്ള തുക കമ്പനി ഇനിയും നൽകിയിട്ടില്ല. വെള്ളമെത്തിക്കാൻ പൈപ്പ് നൽകിയതുപോലും പഞ്ചായത്താണ്. നഷ്ടപരിഹാരം നൽകാനുള്ള ട്രിബ്യൂണൽ വിധിയും ഇതുവരെ നടപ്പാക്കിയിട്ടില്ല.

പ്ലാച്ചിമടയിലെ ചൂഷണംമൂലമുണ്ടായ പരിസ്ഥിതിനാശത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട അഡീഷണൽ ചീഫ് സെക്രട്ടറി കെ. ജയകുമാർ അധ്യക്ഷനായ വിദഗ്ധസമിതിയാണ് പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണലിന് ശുപാർശ ചെയ്തത്. ഒരുവർഷമെടുത്ത് തയ്യാറാക്കിയ റിപ്പോർട്ടിൽ പ്ലാച്ചിമടയിൽ 216.26 കോടി രൂപയുടെ നഷ്ടം കൊക്കക്കോള കമ്പനി വരുത്തിയെന്നാണ് കണ്ടെത്തൽ.