ആലപ്പുഴ: കോളജ് വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങളും പരാതികളും പരിശോധിച്ച് പരിഹാരം നിർദേശിക്കുന്നതിന് കോളജ് തലത്തിൽ ഗ്രീവൻസ് റിഡ്രസൽ കമ്മിറ്റിയും സർവകലാശാലാ തലത്തിൽ ഓംബുഡ്സ്മാൻ സംവിധാനവും ഉടൻ ഏർപ്പെടുത്തണമെന്നു സിറ്റിസൺസ് ഓപ്പൺ ലീഗൽ ഫോറം (കോൾഫ്) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥിപ്രശ്നങ്ങൾ വഷളാക്കാതിരിക്കാനും സമരം മൂലം അധ്യയന ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാനും ആവലാതി പരിഹാര ഏർപ്പാടുകൾ ഉപകരിക്കും.

പ്രശ്നപരിഹാരത്തിനു യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ 2012-ൽ പുറപ്പെടുവിച്ച യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (ഗ്രീവൻസ് റിഡ്രസൽ) റഗുലേഷൻസ് ഫലപ്രദമായി നടപ്പിലാക്കേണ്ട കാര്യമേയുള്ളു. എന്നാൽ ഇക്കാര്യം മുൻപ് സൂചിപ്പിച്ചിട്ടും കേരളത്തിലെ സർവകലാശാലകൾ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് അഞ്ചു വർഷം ഒക്കെ വളരെ കൂടുതലാണെന്നു പറയാതിരിക്കാനാകില്ല.

ഓംബുഡ്സ്മാന്റെ ആവശ്യകത രാജ്യസഭയിൽ 2014-ൽ ഹ്യൂമൻ റിസോഴ്സ് ആൻഡ് ഡെവലപ്മെന്റ് മന്ത്രി സ്്മൃതി സുബിൻ ഇറാനി ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീം കോടതിയിലെ വിപ്ലവ് ശർമ കേസിലെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു അത്. നാലുമാസത്തിനുള്ളിൽ എല്ലാ സർവകലാശാലകളിലും ഓംബുഡ്സ്മാനെ നിയമിക്കുന്ന കാര്യം ഉറപ്പാക്കണമെന്നു യുജിസിക്കു ഡൽഹി ഹൈക്കോടതി 2017 ഫെബ്രുവരി മൂന്നിനു നിർദ്ദേശം നല്കിയിട്ടുമുണ്ട്. ഒരു മുൻ നിയമ വിദ്യാർത്ഥി സമർപ്പിച്ചിരുന്ന പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ജി.രോഹിണി, ജസ്റ്റിസ് സംഗീത ദിങ്ര സെഗാൾ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെ ആജ്ഞാരൂപത്തിലുള്ള ഉത്തരവ്.