ഇടുക്കി: ചെറിയ പ്രതിസന്ധിപോലും നേരിടാൻ മനോബലമില്ലാത്തവരായിത്തീരുന്ന യുവതലമുറയുടെ പ്രതീകമായി തൊടുപുഴ ന്യൂമാൻ കോളജ് വിദ്യാർത്ഥി സുധീർ. രണ്ടാം വർഷ ബിരുദ പരീക്ഷയിൽ തോറ്റതിന് കണ്ടെത്തിയ മാർഗം ആത്മഹത്യ. തൊടുപുഴക്കടുത്ത് വണ്ണപ്പുറം കലയന്താനി സ്വദേശിയായ വാഴപ്പിള്ളിൽ ഷമീറിന്റെ മകനായ സുധീറി(20) ആത്മഹത്യ നാട്ടുകാരെയും സഹപാഠികളെയും കോളജ് അധികൃതരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സുധീർ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരനിലയിൽ ആശുപത്രിയിലായത്. വീട്ടിൽനിന്നും പത്ത് കിലോമീറ്ററിലധികം അകലെയുള്ള കാളിയാർ റൂട്ടിലെ ഐഡിയൽ സ്‌കൂളിനടുത്തുള്ള വൈദ്യൻപടിയിൽവച്ചായിരുന്നു സംഭവം. സ്‌കൂളിന്റെ തൊടിയിൽനിന്നും ദേഹമാസകലം തീ പടർന്ന നിലയിൽ റോഡിലേക്ക് ഒരാൾ ഓടിയെത്തിയത് അതുവഴി വന്ന യാത്രക്കാരാണ് കണ്ടത്. ആദ്യം പരിഭ്രാന്തരായി യാത്രക്കാർ ഓടിമാറിയെങ്കിലും സമചിത്തത വീണ്ടെടുത്ത് എല്ലാവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

സമീപത്ത് ആവശ്യത്തിന് വെള്ളം കിട്ടാനില്ലായിരുന്നെങ്കിലും തുണിയും പച്ചിലകളുമൊക്കെ ചേർത്ത് ഒരുവിധത്തിൽ തീയണച്ച് പെട്ടെന്ന് തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതര പൊള്ളലായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കൽ സെന്ററിലെത്തിച്ചെങ്കിലും ശനിയാഴ്ച മരിച്ചു.

ബൈക്കിൽ വൈദ്യൻപടിയിലെത്തിയ സുധീർ സ്‌കൂളിന്റെ തൊടിയിലിറങ്ങി, കൈയിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് കാളിയാർ പൊലിസ് പറഞ്ഞു. മൂന്നാം വർഷ ബികോം വിദ്യാർത്ഥിയാണ് സുധീർ. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് പരീക്ഷയിൽ തോറ്റതിനാലാണെന്ന് സുധീർ മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നൽകിയിട്ടുണ്ടെന്നു പൊലിസ് അറിയിച്ചു.

ഷെമീനയാണ് സുധീറിന്റെ മാതാവ്. സഹോദരൻ: സുനീർ. ഞായറാഴ്ച പോസ്റ്റ് മോർട്ടം നടത്തിയശേഷം മൃതദേഹം സംസ്‌കരിക്കും. പ്രതിസന്ധികളെ നേരിടാൻ കെല്പില്ലാത്തവിധം കുട്ടികൾ വളരുന്നതിന്റെ ഉദാഹരണവും പ്രതിഫലനവുമാണ് യുവാവിന്റെ ആത്മഹത്യയെന്ന് പ്രമുഖ കോളജിലെ റിട്ട. പ്രിൻസിപ്പൽ പറഞ്ഞു.