തിരുവനന്തപുരം: റെക്കോർഡുകൾ തിരുത്തി മുന്നേറുകയാണു കബാലി എന്ന സൂപ്പർ താരചിത്രം. ലോകമെങ്ങും നിന്ന് ആദ്യദിനം നാൽപ്പത് കോടിയാണു കബാലി വാരിക്കൂട്ടിയത്.

കേരളത്തിൽ നിന്ന് ചിത്രം ആദ്യദിനം സ്വന്തമാക്കിയത് റെക്കോർഡ് കളക്ഷനാണ്. രജനീകാന്ത് ചിത്രത്തിന്റെ വരവിൽ തകർന്നു വീണത് ഐ, തെറി, ചാർലി, സുൽത്താൻ, കസബ തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡുകളാണ്.

306 തിയറ്ററുകളിലായി റിലീസ് ചെയ്ത ചിത്രം സംസ്ഥാനത്ത് 4 കോടി 27 ലക്ഷം രൂപാ ഗ്രോസ് കളക്ഷനായി നേടിയെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന കണക്കുകൾ. വിക്രം നായകനായ ഐ എന്ന സിനിമയുടെയും വിജയ് ചിത്രം തെരിയുടെയും കളക്ഷൻ റെക്കോർഡുകളെയാണ് കബാലി തകർത്തത്. 3 കോടി 19 ലക്ഷം രൂപയാണ് ഐ കേരളത്തിൽ നിന്ന് ആദ്യദിനം വാരിക്കൂട്ടിയത്. 220 തിയറ്ററുകളിലാണ് ഐ റിലീസ് ചെയ്തത്. ഇക്കഴിഞ്ഞ വിഷുദിനത്തിൽ തിയറ്ററുകളിലെത്തിയ തെരി 201 തിയറ്റുകളിൽ നിന്ന് 3 കോടി 16 കോടിയാണ് ഗ്രോസ് കളക്ഷനായി നേടിയത്.

തമിഴ്‌നാട്ടിൽ ഏറ്റവും ഉയർന്ന ആദ്യദിന കലക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും കബാലി സ്വന്തമാക്കി. 750ലേറെ കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ചിത്രം 21.5കോടി ഗ്രോസ് കളക്ഷനായി നേടിയതായി ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള അറിയിച്ചു.

എറണാകുളത്ത് മൾട്ടിപ്ളെക്സുകളിലും ആദ്യദിന കളക്ഷനിൽ ഒന്നാമനായി കബാലി. ചാർലി, സുൽത്താൻ എന്നീ സിനിമകളുടെ റെക്കോർഡ് തിരുത്തി 30ലക്ഷം രൂപാ മൾട്ടിപ്ളെക്സിൽ നിന്ന് മാത്രമായി സിനിമ നേടി. 90 ഓളം പ്രദർശനങ്ങളാണ് മൾട്ടിപ്ളെക്സിൽ ഉണ്ടായിരുന്നത്. 16 ലക്ഷത്തിഎൺപത്തിയാറായിരം രൂപയാണ് ചാർലിയുടെ മൾട്ടിപ്ളെക്സ് ഇനീഷ്യൽ കളക്ഷൻ.

മലയാളത്തിൽ ആദ്യദിനകളക്ഷനിൽ റെക്കോർഡ് കസബയ്ക്കാണ്. 101 തിയറ്ററുകളിലായി കേരളത്തിൽ റിലീസ് ചെയ്ത കസബ 2 കോടി 48 ലക്ഷം നേടിയെന്നാണ് നിർമ്മാതാവ് വെളിപ്പെടുത്തിയത്. തൊട്ടുപിന്നിൽ കലിയാണ് 2 കോടി 34 ലക്ഷം. 141 തിയറ്ററുകളിലെത്തിയ ലോഹം 2 കോടി 20 ലക്ഷവും ചാർലി 2 കോടി 19 ലക്ഷവും ഇനീഷ്യൽ ഗ്രോസ് ആയി നേടിയിരുന്നു. കസബയുടെയും കലിയുടെയും ലോഹത്തിന്റെയും റെക്കോർഡുകൾ കബാലി തകർക്കുമെന്നാണു വിവരം.