ന്യൂഡൽഹി: വെള്ളിയാഴ്ചയാണ് നിർണായക യോഗം. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസറ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള ശുപാർശ കേന്ദ്രത്തിന് തിരിച്ചയയ്ക്കുന്നത് തീരുമാനിക്കാൻ സുപ്രീംകോടതി കൊളീജിയം നാളെ യോഗം ചേരും. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമന ശുപാർശ കൊളീജിയം നൽകിയിരുന്നെങ്കിലും മലയാളിയായ കെ.എം.ജോസഫിന്റെ പേര് കേന്ദ്രം മടക്കുകയായിരുന്നു. കെ.എം.ജോസഫിന്റെ പേര് കൊളീജിയം വീണ്ടും ശുപാർശ ചെയ്താൽ കേന്ദ്രത്തിന് ഇനി തിരിച്ചയ്ക്കാനാകില്ല. എന്നാൽ തീരുമാനമെടുക്കാതെ ഫയൽ മാറ്റി വയ്ക്കാം.

ചീഫ് ജസ്റ്റിസിനു പുറമെ സുപ്രീംകോടതിയിലെ മുതിർന്ന ജഡജുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി ലോക്കൂർ, കുര്യൻ ജോസഫ് എന്നിവരാണ് കൊളീജിയത്തിലെ അംഗങ്ങൾ. സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ ഇന്ദു മൽഹോത്രയുടെയും കെ.എം. ജോസഫിന്റെയും പേരുകളാണ് കൊളീജിയം ശുപാർശ ചെയ്തിരുന്നത്. ഇന്ദു മൽഹോത്രയുടെ നിയമനം അംഗീകരിച്ച കേന്ദ്ര സർക്കാർ കെ.എം. ജോസഫിന്റെ പേര് തിരിച്ചയയ്ക്കുകയായിരുന്നു. സീനിയോറിട്ടി അനുസരിച്ച് 42ആമനാണെന്നും പ്രതിനിധീകരിക്കുന്ന കേരള ഹൈക്കോടതിക്ക് മതിയായ പ്രാതിനിദ്ധ്യമുണ്ടെന്നുമാണ് കേന്ദ്രം നൽകിയ വിശശദീകരണം. ഇത് സംബന്ധിച്ച ചർച്ചകൾക്ക് മെയ്‌ രണ്ടിന് കൊളീജിയം യോഗം ചേർന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.