മ്യൂണിസത്തിന് ഒരു നൂറ്റാണ്ടു തികയാൻ ഇനി രണ്ടോ മൂന്നോ വർഷങ്ങളേ വേണ്ടൂ. എഴുപത്തിരണ്ടാം വയസിൽ ചരിത്രപരമായി തിരോഭവിക്കും മുൻപ് ആ പ്രതിഭാസം ലോകമെങ്ങും ഒട്ടേറെ രാഷ്ട്രീയ, സാംസ്‌കാരിക പരീക്ഷണങ്ങൾക്കു ജന്മം നൽകുകയുണ്ടായി. സർവാധിപത്യം മുതൽ ജനാധിപത്യം വരെയും പട്ടാളവിപ്ലവം മുതൽ ഗറില്ലായുദ്ധം വരെയും വിപ്ലവം സൃഷ്ടിക്കാനുള്ള വഴികളായി മാറി. സോവിയറ്റ് റഷ്യൻ, ചൈനീസ്, യൂറോപ്യൻ, ലാറ്റിനമേരിക്കൻ മാതൃകകളുടെ തമ്മിൽ തമ്മിൽ ഭിന്നമായ നയങ്ങളും പരിപാടികളും രണ്ടും മൂന്നും ലോകങ്ങളുടെ ശീതയുദ്ധകാല കർമ്മപദ്ധതിയായി അറിയപ്പെട്ടു ഇന്ത്യൻ കമ്യൂണിസവും റഷ്യൻ, ചൈനീസ് താവഴികളിൽ രൂപംകൊണ്ട് പരസ്പരം കൊന്നും കൊടുത്തും മുന്നേറിയ ഒരുപറ്റം സംഘടനകൾക്കു ജന്മം നൽകുകയുണ്ടായി. കേരളത്തിൽ, രാഷ്ട്രീയരംഗത്തും സാംസ്‌കാരികരംഗത്തും ഒരേതോതിൽ സ്വാധീനമുറപ്പിക്കാൻ കഴിഞ്ഞുവെന്ന് ചിലരെങ്കിലും കരുതുന്ന ഇത്തരം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൊന്നിന്റെ രണ്ടുപതിറ്റാണ്ടുകാലത്തെ ചരിത്രം ആത്മവിമർശനപരമായി ഏറ്റുപറയുകയാണ് കവിയൂർ ബാലൻ തന്റെ 'നക്ഷത്രങ്ങൾ ചുവന്നകാലം' എന്ന ഗ്രന്ഥത്തിൽ.

1960-കളിൽ രൂപംകൊണ്ട സിപിഐ(എംഎൽ) പ്രസ്ഥാനത്തിന്റെ ഒന്നാംതലമുറ കുന്നിക്കൽ നാരായണൻ മുതൽ വർഗീസ് വരെയുള്ളവരുടെ നേതൃത്വത്തിലായിരുന്നുവെങ്കിൽ 1970-കളിൽ രൂപംകൊണ്ട രണ്ടാം തലമുറ കെ വേണു മുതൽ കെ എൻ രാമചന്ദ്രൻ വരെയുള്ളവരുടെ നായകത്വത്തിലായിരുന്നു മുന്നോട്ടുപോയത്. ഈ രണ്ടാം തലമുറയുടെ രണ്ടു പതിറ്റാണ്ടിന്റെ ആത്മകഥയായും വായിച്ചെടുക്കാം ബാലന്റെ കൃതിയെ.  [BLURB#1-H]

ജനാധിപത്യവ്യവസ്ഥയോടു സന്ധിചെയ്ത മുഖ്യധാരാ കമ്യൂണിസ്റ്റുപാർട്ടികളോടു വിയോജിച്ച ചില വ്യക്തികളുടെ ബൗദ്ധികപ്രഭാവത്തിലും സ്വാധീനവലയത്തിലും രൂപംകൊണ്ട ചെറിയ ചെറിയ ഭൂകമ്പങ്ങൾ മാത്രമായിരുന്നു കേരളത്തിലെ നക്‌സൽ പ്രസ്ഥാനങ്ങളെന്നും അവർക്കു തമ്മിൽതമ്മിലുണ്ടായിരുന്ന വ്യക്തിവിദ്വേഷത്തിനും രാഷ്ട്രീയ വൈരാഗ്യത്തിനും കിടമത്സരത്തിനുമപ്പുറം വിശേഷിച്ചൊന്നും അവയിൽ സംഭവിച്ചിട്ടില്ലെന്നും എതിരാളികൾ പലപ്പോഴും പറഞ്ഞുപരത്തിയിട്ടുണ്ട്. ബാലന്റെ ഓർമ്മക്കുറിപ്പുകൾ ഈ വാദത്തിന് വലിയ ഊർജ്ജം നൽകുംവിധം എഴുപതുകളിലെയും എൺപതുകളിലെയും എംഎൽ പ്രസ്ഥാനത്തിന്റെ ആഭ്യന്തര വൈരുദ്ധ്യങ്ങളും വൈകല്യങ്ങളും തുറന്നുകാണിക്കുന്നു. അങ്ങേയറ്റം വ്യക്തിനിഷ്ഠവും ആത്മനിഷ്ഠവുമായി താൻ പ്രവർത്തിച്ച പ്രസ്ഥാനത്തിന്റെ ഗതിവിഗതികളെ നോക്കിക്കാണുന്ന ബാലൻ ഒട്ടൊരു ആത്മനിന്ദയോടെയാണ് 'നക്ഷത്രങ്ങൾ ചുവന്നകാല'ത്തെ വിചാരണ ചെയ്യുന്നത്.

എംഎൽ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ സാംസ്‌കാരികമുഖമായിരുന്ന 'ജനകീയ സാംസ്‌കാരികവേദി'യുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു ബാലൻ. മുഖ്യമായും കണ്ണൂർ, കോഴിക്കോട്, വയനാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ച് കരുത്താർജിച്ച രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തനങ്ങളുടെ മുൻനിര പ്രവർത്തകനെന്ന നിലയിൽ, ഈ ഗ്രന്ഥത്തിൽ ബാലൻ അവതരിപ്പിക്കുന്ന ഓർമകളുടെ നിജസ്ഥിതി, എതിർവാദങ്ങൾ ഉണ്ടാകാത്ത കാലത്തോളം വിശ്വസനീയം തന്നെയാണ്. എതിർവാദങ്ങൾ ആവോളം ക്ഷണിച്ചുവരുത്തുംവിധം പ്രകോപനപരമാണ് ഈ കൃതിയുടെ രചന എന്നതുതന്നെയാണ് ഇങ്ങനെ പറയാൻ കാരണം.[BLURB#2-VL]

രാഷ്ട്രീയസംഘടനയെന്ന നിലയിൽ അറുപതുകളിലെ നക്‌സൽബാരി- ശ്രീകാകുളം പ്രഭാവം പിന്നിട്ട് എഴുപതുകളിലെത്തുമ്പോൾ അടിയന്തരാവസ്ഥക്കാലത്തെ സമരസന്നാഹങ്ങളുടെയും മുഖ്യധാരാ കമ്യൂണിസ്റ്റ്പാർട്ടികളുമായി നിലനിന്ന സംഘർഷത്തിന്റെയും ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളുടെയും പിൽക്കാല നവസാമൂഹിക പ്രസ്ഥാനങ്ങൾക്കു നൽകിയ പ്രേരണകളുടെയും പേരിലാണല്ലോ കേരളത്തിലെ എം എൽ പ്രസ്ഥാനം അറിയപ്പെടുന്നത്.

സാംസ്‌കാരിക സംഘടനയെന്ന നിലയിലാകട്ടെ, കമ്യൂണിസ്റ്റ് വിരുദ്ധതയുടെയും റാഡിക്കൽ ഹ്യൂമനിസത്തിന്റെയും പ്രഭാവത്തിൽ രൂപംകൊണ്ട മലയാളത്തിലെ ആധുനികതാവാദത്തിന്റെ ഒന്നാംഘട്ടം പിന്നിടുമ്പോൾ, ആ ഭാവുകത്വത്തിനു കൈവരുന്ന തീവ്ര രാഷ്ട്രീയസ്വഭാവത്തിന്റെ പ്രണേതാക്കളുടെ കൂട്ടായ്മ എന്ന നിലയിലും. സിനിമ, നാടകം, സാഹിത്യം എന്നീ മണ്ഡലങ്ങളിൽ എഴുപതുകളും എൺപതുകളുടെ തുടക്കവും മലയാളഭാവനക്കു നൽകിയ രാഷ്ട്രീയ ഊർജ്ജം വലിയൊരളവോളം എംഎൽ പ്രസ്ഥാനത്തിന്റെ സ്വാധീനം വെളിപ്പെടുത്തുന്നുമുണ്ട്. ഒരേസമയം, അത് സൗന്ദര്യാത്മക - പാരമ്പര്യാത്മക സാംസ്‌കാരിക ഭാവുകത്വത്തോടും ക്ലാസിക്കൽ - യാന്ത്രിക മാർക്‌സിസ്റ്റ് സമീപനത്തോടും ലിബറൽ - റാഡിക്കൽ ഹ്യൂമനിസ്റ്റ് കാഴചപ്പാടുകളോടും വിയോജിച്ചുവെങ്കിലും കവിയൂർ ബാലന്റെ ആത്മകഥ, പ്രാഥമികമായും, ഈ ഘട്ടത്തിൽ ജനകീയ സാംസ്‌കാരികവേദി അനുഭവിച്ച ആഭ്യന്തര സംഘർഷങ്ങളുടെ ഓർമ്മക്കുറിപ്പുകളാണ്. ഓരോ മനുഷ്യനും അവരവരുടേതു മാത്രമായ ഒരു ജീവിതമുണ്ട് എന്ന് ഈ കൃതി നമ്മെ ഓർമ്മിപ്പിക്കാതിരിക്കുകയില്ല.

വേണു, രാമചന്ദ്രൻ, കെ സദാശിവൻ, പി ടി തോമസ്, സിവിക് ചന്ദ്രൻ തുടങ്ങിയ നിരവധി മുൻനിര എംഎൽ നേതാക്കൾ, അവരുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ കൂടിയാലോചനകൾ, സമരങ്ങൾ; ടി കെ രാമചന്ദ്രൻ, സച്ചിദാനന്ദൻ, ബി രാജീവൻ, കെ ജി ശങ്കപ്പിള്ള തുടങ്ങിയ ജനകീയ സാംസ്‌കാരികവേദിയുടെ പ്രമുഖ വക്താക്കൾ, അവരുടെ മുൻകയ്യിലുണ്ടായ സാംസ്‌കാരിക ഇടപെടലുകൾ, രവീന്ദ്രൻ, ജോൺ, പവിത്രൻ തുടങ്ങിയവരുടെ ചലച്ചിത്രസംരംഭങ്ങൾ, എൻ എസ് മാധവൻ, പി എം ആന്റണി, കെ ജെ ബേബി തുടങ്ങിയവരുടെ നാടകശ്രമങ്ങൾ, കടമ്മനിട്ട മുതൽ ചുള്ളിക്കാട് വരെയുള്ളവരുടെ കവിയരങ്ങുകൾ, പ്രസക്തി, യെനാൻ, പ്രേരണ, ഉത്തരം തുടങ്ങിയ മാസികകൾ... എന്നിങ്ങനെ 70-80 കാലത്തെ എംഎൽ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ജീവിതം ബാലൻ വരച്ചിടുന്നു.

സിവിക് ചന്ദ്രനെതിരെയുള്ള നിശിതമായ കടന്നാക്രമണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ പ്രേരണകളിലൊന്ന് എന്നു വ്യക്തം. ബാലൻ എഴുതുന്നു:

'അടിയന്തരാവസ്ഥയിലെ മർദ്ദനങ്ങളും ജയിൽവാസവുമൊക്കെ, അതനുഭവിച്ചവരുടെ യഥാർഥ നിലവാരം മാറ്റിത്തീർക്കുന്നതിന് ഒരു സംഭാവനയും നൽകാൻ ഇടയാക്കിയില്ലെന്നതിന് ജീവിച്ചിരിക്കുന്ന ഒരു തെളിവാണ് സിവിക് ചന്ദ്രൻ' (57).

'എന്റെ ഒരു പരിചയക്കാരൻ പറഞ്ഞത് സാംസ്‌കാരികവേദിയെ സിവിക്കിന് ഏല്പിച്ചുകൊടുത്തത് ബോധപൂർവമാണെന്നാണ്. സാംസ്‌കാരികരംഗത്തും ഉന്മൂലനം നടപ്പാക്കാൻ ഇന്ദുമേനോനും മറ്റും മുൻകൂട്ടി കത്തെഴുതി അസ്സൽ പത്രാധിപരായ അദ്ദേഹം ചരിത്രത്തിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തുകയും ചെയ്തു' (185).

കെ വേണുവാണ് ബാലന്റെ പരിഹാസത്തിനും വിമർശനത്തിനുമിരയാകുന്ന മറ്റൊരാൾ. 'ലോകത്തിലെ ഏതേതെല്ലാം പ്രസ്ഥാനങ്ങൾക്കും ആശയങ്ങൾക്കും വ്യക്തികൾക്കും പിഴവ് പറ്റിയിട്ടുണ്ട് എന്നറിയാൻ വേണുവിനോട് ചോദിച്ചാൽ മതി. പക്ഷെ വേണുവിന് എന്താണു തെറ്റുപറ്റിയത് എന്നു ലോകത്തിൽ ആരോടുചോദിച്ചാലും ഉത്തരം ലഭിക്കാൻ സാധ്യതയില്ല' (187). 

മൂന്നു വസ്തുതകളാണ് ഈ ഗ്രന്ഥത്തിന്റെ വായന അവശേഷിപ്പിക്കുക എന്നു തോന്നുന്നു. ഒന്ന്, 70-80 കാലത്തെ എംഎൽ സാംസ്‌കാരികവേദി പ്രവർത്തനങ്ങളുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ആഭ്യന്തരക്കുഴപ്പങ്ങൾ. രണ്ട്, വേണുവിനും സിവിക്കിനും ഭാസുരേന്ദ്രബാബുവിനും മറ്റുമെതിരായി ഉയർത്തുന്ന നിശിതമായ രാഷ്ട്രീയ-സാംസ്‌കാരിക വിമർശനങ്ങൾ. മൂന്ന്, മതിയഴകൻ, സുബ്രഹ്മണ്യദാസ്, രാജൻ, സുശീല, പി.എം. ആന്റണി, സി.എ. ജോസഫ് തുടങ്ങിയവരെ പ്രസ്ഥാനം നിഷ്ഠൂരമായി കൈവിട്ടതിനെക്കുറിച്ചുള്ള തിക്തവും രൂക്ഷവുമായ തിരിഞ്ഞുനോട്ടങ്ങൾ.

'പൂർണമായ ശരി എന്തായാലും എന്റെ ഭാഗത്തായിരിക്കാൻ സാധ്യതയില്ല. പക്ഷെ എനിക്ക് സ്വന്തം തീരുമാനത്തിൽ തെറ്റുതോന്നുന്നില്ല. ശരികളിൽ നിന്നാരംഭിക്കുകയോ ശരികൾ കാത്തിരിക്കുകയോ ചെയ്തവനല്ല ഞാൻ. വൈകിയ ഈ നേരത്ത് ഇനി ശരികളിലെത്തിച്ചേരാനും വഴിയില്ല' എന്ന് ഗ്രന്ഥത്തിലൊരിടത്ത് ബാലൻ എഴുതുന്നുണ്ട് (51). ഏതർഥത്തിലും, കേരളത്തിലെ എംഎൽ സാംസ്‌കാരികവേദി സംഘടനകളുടെ മുൻനിര വക്താക്കളെല്ലാം ജീവിച്ചിരിക്കുന്ന കാലത്തുതന്നെ ഇത്തരമൊരു ആത്മചരിത്രം പുറത്തുവന്നത്, ആ സംഘടനകളുടെ ജീവചരിത്രം പഠിക്കുന്നവരെ തെല്ലൊന്നു കുഴക്കാതിരിക്കുകയില്ല.[BLURB#2-H]

നക്ഷത്രങ്ങൾ ചുവന്ന കാലം (അനുഭവം)
കവിയൂർ ബാലൻ
ഗ്രീൻ ബുക്‌സ്, 2014
വില: 200 രൂപ

പുസ്തകത്തിൽ നിന്ന്

'....നടന്ന സമ്മേളനങ്ങളുടെ കൂട്ടത്തിൽ നിന്ദ്യമായ ചില മാനസികനിലപാടുകളുടെ വിളനിലമായി മാറിയത് തൃശൂർ ജില്ലാസമ്മേളനമാണ്. സംസ്ഥാനകമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ സിവിക് ചന്ദ്രനും കെ. സദാശിവനും നയിക്കുന്ന സമ്മേളനം നിയന്ത്രിക്കുന്നതിനുവേണ്ടി ചുമതലപ്പെട്ടവർ. തൃശൂരിലെ സംഘടന അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി സാഹിത്യത്തെയും കലയേയും കുറിച്ചുള്ള നിലപാടുകളിലെ വൈരുധ്യങ്ങൾ എന്ന നിലയിലാണ് ഉയർന്നുവന്നതെങ്കിലും അതിന്റെ പിന്നിൽ നേതൃനിരയിലുള്ള വ്യക്തികളുടെ ദുർസമീപനങ്ങളാണ് യഥാർത്ഥത്തിൽ മുഴച്ചുനിന്നിരുന്നത്. കലാസാഹിത്യങ്ങളെക്കുറിച്ചുള്ള സമീപനങ്ങളിൽ സിവിക് ചന്ദ്രൻ, കെ. സദാശിവൻ, കെ.സച്ചിദാനന്ദൻ എന്നിവർ തമ്മിൽ വീക്ഷണ വ്യത്യാസങ്ങൾ നിലവിലുണ്ടായിരുന്നുവെന്നത് ഒരു വസ്തുതയാണെങ്കിൽക്കൂടി വ്യക്തിപരമായ ഉൾപ്പോരുകൾ അവയെ അങ്ങേയറ്റം മലിനീകരിച്ചിരുന്നു.

സമ്മേളനത്തിനു മുമ്പുതന്നെ സച്ചിദാനന്ദനും സദാശിവനും തമ്മിൽ രൂക്ഷമായ ചില അഭിപ്രായ വ്യത്യാസങ്ങളും വാക്തർക്കങ്ങളും പ്രേരണയിലൂടെയും കമ്മിറ്റികളിലൂടെയും വെളിപ്പെടുകയും രേഖപ്പെടുത്തുകയും ഉണ്ടായിട്ടുണ്ട്. അഭിപ്രായഭിന്നതകളിൽ സച്ചിദാനന്ദന്റെ നിലപാടുകളോടാണ് സംസ്ഥാനകമ്മിറ്റി പൊതുവെ യോജിപ്പ് പ്രകടിപ്പിച്ചിരുന്നത്. സച്ചിദാനന്ദനും കെ. എസ്സിനുമിടക്കുള്ള മധ്യഭാഗത്ത് മാറി മാറി നിലപാടെടുക്കുന്ന ഒരു സമീപനമായിരുന്നു സിവിക് ചന്ദ്രൻ സ്വീകരിച്ചിരുന്നത്. അങ്ങനെയായാൽ അദ്ദേഹത്തിന്റെ നിലപാടുകൾക്ക് സുരക്ഷിതത്ത്വം കൂടുമല്ലോ. വാസ്തവത്തിൽ സച്ചിദാനന്ദനും സിവിക് ചന്ദ്രനും തമ്മിലുള്ള സാദൃശ്യമില്ലായ്മക്കുള്ള തെളിവ് അവരുടെ നിലപാടുകളല്ല, അവരവരുടെ സാഹിത്യസൃഷ്ടികൾ തന്നെയാണ്. എന്നാൽ സ്വന്തം വീക്ഷണം തെളിയിക്കുന്നതിനുവേണ്ടി കെ.എസിനെ പോലെയുള്ള ഒരു പഴയകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ, ശാരീരികാസ്വാസ്ഥ്യങ്ങൾ നിമിത്തം സാംസ്‌കാരികവേദിയുടെ മുൻനിരയിൽ പ്രവർത്തിക്കാനിടയായ ഒരു തീവ്രവാദ രാഷ്ട്രീയപ്രവർത്തകൻ, പ്രാകൃതനാണെന്നും കലാസാഹിത്യങ്ങളെക്കുറിച്ച് യാന്ത്രികവീക്ഷണങ്ങൾ വച്ചുപുലർത്തുന്ന ഒരു വ്യക്തിയാണെന്നും തെളിയിക്കുന്നതിൽ അമിതോത്സാഹം കാട്ടുന്നതിൽ എന്തർത്ഥമാണുള്ളത്? സച്ചിദാനന്ദൻ സദാശിവനെ വിമർശിച്ചുകൊണ്ട് ദീർഘമായ ഒരു കത്ത് പ്രേരണയിൽ (പുസ്തകം 3 ലക്കം 9) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരിയായ നിലപാടുകളിൽനിന്നു കൊണ്ട് കെ.എസ്സിനെതിരെ വ്യക്തിപരമായ ശരങ്ങൾ പായിക്കുന്ന ദീർഘമായ കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്.
'മഹാനായ ഒരു സാംസ്‌കാരിക പ്രവർത്തകന്റെ കത്ത് ഇതെഴുതുമ്പോൾ എന്റെ മുമ്പിലിരിക്കുന്നു. ശക്തൻ തമ്പുരാൻ കണ്ണൂരിൽ തെരുവിൽ അവതരിപ്പിക്കുന്നതിനെ കുറിച്ചും നിർദ്ദേശങ്ങൾ ആരാഞ്ഞുകൊണ്ടും സഖാവ് രമേശൻ എഴുതിയ കത്ത് സച്ചിക്ക്... ...അഭിവാദനങ്ങളോടെ.... 'യഥാർഥ സൗഹാർദങ്ങൾ നരകങ്ങളെ അതിജീവിക്കുന്നു, കക്ഷിരാഷ്ട്രീയക്കാരായ ഉപകരണവാദികളുടെ മോഹഭംഗങ്ങളേയും. ഈ വടക്കൻ കാറ്റും അതുതന്നെ പറയുന്നു. വിപ്ലവത്തിന്റെ ഉത്തമ താത്പര്യങ്ങൾ സംരക്ഷിക്കാനെന്ന ഭാവത്തിൽ താങ്കൾ ആർക്കുവേണ്ടിയാണ് സംസാരിക്കുന്നത്. കെ.എസ്. ആർക്കുവേണ്ടിയാണ്? സ്‌നേഹത്തോടെ അഭിവാദ്യങ്ങളോടെ, സച്ചിദാനന്ദൻ'.