വ്യവഹാരവിഷയം ഏതായാലും അതിന്മേൽ ഒരു രാജ്യത്തിനു വേണ്ടത് ഒരൊറ്റ നിയമമല്ലേ? ഒരു കുറ്റത്തിന് ഒരാൾക്ക് ഒരു ശിക്ഷ, മറ്റൊരാൾക്ക് മറ്റൊരു ശിക്ഷ, ഇനിയൊരാൾക്ക് ശിക്ഷയേയില്ല. ഇതെന്തുജാതി നീതിന്യായമാണ്? അങ്ങനെയാവുമ്പോൾ ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യനീതിയും പൗരസമത്വവും വീൺവാക്കാവില്ലേ? ആ പഴയ കീറാമുട്ടി- ഒറ്റ സിവിൽകോഡ്- വീണ്ടും പുകിലാവുമ്പോൾ സാമാന്യബുദ്ധിയുടെ ഈ പഴയ ചോദ്യങ്ങൾ തന്നെയാണ് ഇതുസംബന്ധിച്ച സംവാദങ്ങളുടെയൊക്കെ അടിവര. ഒരുനിമിഷം...

പദാർഥം എന്നാലെന്ത്? ഭൗതികശാസ്ത്രം താഴ്ന്ന ക്ലാസുകളിൽ നമ്മെ പഠിപ്പിക്കുന്നത്, ഇരിക്കാൻ സ്ഥലം ആവശ്യമുള്ളതും ഒരു ക്ലിപ്ത ഭാരമുള്ളതുമായ വസ്തുവാണ് പദാർഥം എന്നാണ്. മേലെ ക്ലാസുകളിലേക്കു ചെല്ലുമ്പോൾ ഇതേ ഭൗതികശാസ്ത്രം പറഞ്ഞുതരും, പദാർഥം ഒരേസമയം ഒരു വസ്തുവായോ തരംഗമായോ സ്ഥിതിചെയ്യാമെന്ന്. അപ്പോൾ ആദ്യം പഠിപ്പിച്ച സ്ഥലവും തൂക്കവുമൊക്കെ? ചോദ്യം അപ്രസക്തമാണ്. കാരണം, നോക്കുന്നയാളുടെ സ്ഥല-കാല-സ്ഥിതി അനുസരിച്ചാണ് പദാർഥത്തിന്റെ സ്ഥിതിഗതികൾ. ഇതെന്താ മന്ത്രവാദമോ മായാജാലമോ മറ്റോ ആണോ? ഒട്ടുമേയല്ല, ശുദ്ധമായ ഫിസിക്സ്. അതു പറഞ്ഞ രണ്ടു പാഠങ്ങളും ശരിയാണ്. രണ്ടും അതതിന്റെ തലങ്ങളിലെ ശരി. നീതിന്യായ യുക്തിയുടെ കാര്യവും ഇങ്ങനെയാണ്. കേവല യുക്തിയിൽനിന്ന് ന്യായവിചാരിപ്പിന്റെ സൂക്ഷ്മതലങ്ങളിലേക്ക് എത്തുമ്പോഴാണ് നീതിന്യായത്തിന് വിവേകപൂർണതയുണ്ടാവുക. മേൽപ്പറഞ്ഞ ഒറ്റ നിയമസിദ്ധാന്തത്തിന്റേത് കേവലയുക്തിയാണ്. അത് പ്രത്യക്ഷത്തിൽ ശരിയുമാണ്. പക്ഷേ, അതുമാത്രമാണു ശരി എന്നു ശഠിക്കുമ്പോൾ നീതിന്യായം ബാലിശവും സങ്കുചിതവുമാവുന്നു.

മറ്റു പല രാഷ്ട്രങ്ങളെയുംപോലെ ഇന്ത്യ ഒരു ഏകോദര സഹോദര ദേശമല്ല. അനേകം സംസ്‌കാരങ്ങളുടെയും ദേശീയതയുടെയും രാവണൻകോട്ടയാണ്. ഇപ്പറഞ്ഞ നൂറായിരം അംശങ്ങൾ ഓരോന്നിനും അതതിന്റേതായ പൈതൃകവും ജീവിതരീതികളുമുണ്ട്. അവയ്ക്കുമേൽ ആവരണമിടുന്ന ചില സംഘഭാവനകളും യഥേഷ്ടമുണ്ട്- ഗോത്രപരവും ജാതീയവും മതപരവുമായ കൂട്ടായ്മകൾ. ഉദാഹരണത്തിന്, ബംഗാളി മുസ്ലിമല്ല മലയാളി മുസ്ലിം. ഉത്തരാഖണ്ഡിലെ ദലിതനല്ല തെലങ്കാനയിലേത്. എന്തിനേറെ കശ്മീരി പണ്ഡിറ്റും തമിഴ് പട്ടരും തമ്മിൽ വാസ്തവത്തിലെന്തുണ്ട്? ചുരുക്കിയാൽ, ബഹുസ്വരതയ്ക്കും ജീവിതവൈജാത്യങ്ങൾക്കും ഇന്ത്യ എന്നു പര്യായമിട്ടാൽ ഒട്ടുമേയില്ല അതിശയോക്തി. ഇത്തരമൊരു സങ്കീർണമായ ചുറ്റുപാടിൽ സകലർക്കും ഒരേപോലെയുള്ള സിവിൽ നിയമം വച്ചാൽ എന്താ പിശകെന്നാണ് മേൽപ്പറഞ്ഞ സാമാന്യയുക്തിയുടെ ചോദ്യം.

പിശകൊന്നുമില്ലെങ്കിൽ, ഏകീകൃത ക്രിമിനൽനിയമം ഏർപ്പാടാക്കിയ ഭരണഘടന എന്തേ ആ വഴിക്ക് നീങ്ങാൻ മടിച്ചു? 44ാം ആർട്ടിക്കിളിൽ ഏക സിവിൽകോഡുണ്ടാക്കാം എന്നൊരു ആഗ്രഹചിന്ത ശേഷിപ്പിച്ച് ഗ്രന്ഥം മടക്കുകയാണ് ഭരണഘടനാശിൽപികൾ ചെയ്തത്. പിന്നീട് രാഷ്ട്രശിൽപികളാവട്ടെ അതിനെ ഡിറക്റ്റീവ് പ്രിൻസിപ്പിൽസിന്റെ ഏട്ടിലേക്ക് മാറ്റിക്കെട്ടുകയും ചെയ്തു. എന്നുവച്ചാൽ, സ്റ്റേറ്റിന് എപ്പോഴെങ്കിലും വേണമെന്നു തോന്നിയാൽ മാത്രം ഏർപ്പാടാക്കാവുന്ന ഉരുപ്പടി. അങ്ങനെ ഉരുട്ടിപ്പിരട്ടാൻ ഒരു ചരിത്രപരമായ കാരണമുണ്ട്.

ബ്രിട്ടിഷുകാർ കവരുമ്പോൾ നൂറുകണക്കിന് വ്യക്തിനിയമങ്ങളുടെ സങ്കരഭൂവായിരുന്നു ഇന്ത്യ. ഏതു ഭരണകൂടത്തിന്റെയും കോയ്മയ്ക്കും ഭരണത്തിനും സൗകര്യപ്രദമായ വകുപ്പാണ് ഏകശിലാ നിയമവ്യവസ്ഥ. ക്രിമിനൽ നിയമങ്ങളുടെ കാര്യത്തിൽ അതുണ്ടാക്കിയ സായ്പ് പക്ഷേ, സിവിൽ നിയമകാര്യത്തിൽ ആ വഴിക്കു തുനിഞ്ഞില്ല- കോളനിപ്രഭു എന്ന നിലയ്ക്ക് അതിനത്ര പ്രയാസമില്ലാതിരുന്നിട്ടുപോലും. ഇവാൻജലിക്കൽ സാമ്രാജ്യങ്ങൾ തുരത്തപ്പെട്ട ചരിത്രപശ്ചാത്തലത്തിൽ വ്യത്യസ്ത മതവിശ്വാസങ്ങളോടുള്ള ഉദാരമായ രാഷ്ട്രീയസമീപനംകൊണ്ടേ ഇനിയുള്ള കാലം പുതിയ സാമ്രാജ്യങ്ങൾ കെട്ടിപ്പൊക്കാൻ പറ്റൂ എന്ന തിരിച്ചറിവിന്റെ ഫലമായിരുന്നു അത്- എന്തുവന്നാലും തദ്ദേശീയരുടെ പാരമ്പര്യവിശ്വാസങ്ങളിൽ തൊട്ടുകളിക്കേണ്ട എന്ന നിശ്ചയം. അങ്ങനെ ഹിന്ദുവിനും മുസൽമാനും ക്രൈസ്തവനും പാഴ്സിക്കും ജൈനനുമൊക്കെ അവരവരുടെ വ്യക്തിനിയമങ്ങൾ പാലിക്കാൻ കോളനിസായ്പ് അനുമതി നൽകി. അതേസമയം, തങ്ങളുടെ ഭരണസൗകര്യാർഥം ടി നിയമങ്ങൾ പലതും ക്രോഡീകരിക്കുകയും ചെയ്തു. അങ്ങനെയാണ് ആംഗ്ലോ-ഹിന്ദു കോഡും മൊഹമ്മദൻകോഡുമൊക്കെ സെറ്റപ്പാക്കിയത്. അക്കാലത്ത് ലോകത്തെവിടെയുമുള്ള സിവിൽ നിയമങ്ങൾക്ക് പൊതുവിലുണ്ടായിരുന്ന ഒരു പ്രകൃതം ഈ നിർമ്മിതികൾക്കും പതിച്ചുകിട്ടി- പ്രകടമായ പുരുഷപക്ഷപാതിത്വം. ഇവ്വിധം കോളനിഭരണക്കാരുടെ സൗകര്യത്തിനും വകതിരിവിനും അനുസൃതമായി തട്ടിക്കൂട്ടിയ സിവിൽകോഡുകളാണ് ഭരണഘടനാശിൽപികൾക്കു മുമ്പിലുണ്ടായിരുന്ന വിഭവശേഖരം. അതു നിറയെ മതനിയമങ്ങൾക്ക് 19ാം നൂറ്റാണ്ടിൽ കിട്ടിയ വ്യാഖ്യാനങ്ങളായിരുന്നു- ശരിതെറ്റുകൾ തൊട്ട് ദുർവ്യാഖ്യാനങ്ങൾ വരെ അടങ്ങിയത്.

ഈ വിത്തുപാടത്തുനിന്നാണ് 1956ൽ ഹിന്ദുകോഡിന്റെ ആധുനികവൽക്കരണം നടക്കുന്നത്. വിവാഹമോചനം, ദത്ത്, ജീവനാംശം, ആൺ-പെൺ പിന്തുടർച്ച എന്നിവയ്ക്കുമേലുള്ള നാലു നിയമനിർമ്മാണങ്ങൾ വഴി. മറ്റു മതങ്ങളുടെ കാര്യത്തിൽ നിലവിലെ കോഡുകൾ തുടരാനും നിശ്ചയിച്ചു. കാരണം, ഒറ്റയടിക്ക് എല്ലാ സമുദായങ്ങളെയും പിടിച്ചുലയ്ക്കുന്നത് രാഷ്ട്രനിർമ്മിതിക്ക് പന്തിയല്ലെന്ന് ജവഹർലാലിനും കൂട്ടർക്കും തോന്നി. ഓർക്കണം, ഇപ്പറഞ്ഞ ഹിന്ദുകോഡ് തന്നെ ഹിന്ദുവിരുദ്ധമാണെന്നു പറഞ്ഞ് അന്ന് പുകിലുണ്ടാക്കിയതാണ് ഹിന്ദുത്വവാദികൾ തൊട്ട് രാജേന്ദ്രപ്രസാദും സർദാർ പട്ടേലുമടങ്ങിയ കോൺഗ്രസ് നേതൃത്വം വരെ. അപ്പോൾപ്പിന്നെ ഒരു വിഭജനത്തിന്റെ ചോരയും ചൂരുമറിഞ്ഞ രാഷ്ട്രത്തിന് കൂടുതൽ എന്തെങ്കിലും ചെയ്യാൻ വിവേകം അനുവദിക്കുമോ? ഈ വൈക്ലബ്യത്തിനിടയിലും മതപരമായ വ്യക്തിനിയമങ്ങൾക്കതീതമായി പൗരന്മാർക്ക് കല്യാണം കഴിക്കാനുള്ള അവകാശത്തിന് സ്പെഷ്യൽ മാര്യേജ് ചട്ടം കൊണ്ടുവന്നു. ക്രിമിനൽ ചട്ടത്തിലെ 125ാം വകുപ്പുപ്രകാരം സ്ത്രീകൾക്ക് ജീവനാംശം കിട്ടാൻ ഈ ചട്ടം ഉതകുമെന്നായപ്പോൾ പല കോണിൽനിന്നും അതിനെതിരേ ശബ്ദമുയർന്നിരുന്നു. 1979ലും 80ലും രണ്ടു മുസ്ലിം സ്ത്രീകൾ ഈ വകുപ്പിന്റെ ആനുകൂല്യം നേടിയിരുന്നെങ്കിലും കാര്യമായ അലമ്പൊന്നുമുണ്ടായില്ല.

1985ൽ സമാനവഴിയിലൂടെ വന്ന ഷാബാനു കേസ് പക്ഷേ, ചിത്രമാകെ മാറ്റിക്കളഞ്ഞു. കാരണം, ടി കേസിന്റെ അന്തരീക്ഷം. തൊട്ടുതലേക്കൊല്ലം ഡൽഹിയിലുണ്ടായ സിഖ് വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലം രാജ്യത്താകെ ന്യൂനപക്ഷങ്ങൾക്ക് വല്ലാതെകണ്ട് ആശങ്കയുണ്ടാക്കിയിരുന്നു. തങ്ങളുടെ മതപരമായ ഐഡന്റിറ്റി തകർക്കപ്പെടുമോ എന്ന ഭീതി. 1985 ഡിസംബറിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ അത് കോൺഗ്രസ്സിനുള്ള തിരിച്ചടിയായി ഭവിച്ചു. പോംവഴിയായി 'മുസ്ലിം വിമൻസ് പ്രൊട്ടക്ഷൻ റൈറ്റ്സ് ഓൺ ഡിവോഴ്സ്' രാജീവ് സർക്കാർ പാസാക്കിയെടുത്തു. അങ്ങനെ 125ാം വകുപ്പ് വഴിയുള്ള ഗുണം മുസ്ലിം സ്ത്രീകൾക്ക് ബാധകമല്ലാതായി. ഈ പോക്കിനെ സാമുദായിക സാംസ്‌കാരികതയും ദേശീയതയും തമ്മിലുള്ള അങ്കമായി ഹിന്ദുത്വശക്തികൾ മുദ്രയടിച്ചു. അപ്പോഴും സുപ്രിംകോടതി ഒറ്റ സിവിൽകോഡ് എന്ന കേവലയുക്തിയിൽ ബബ്ബബ്ബാ അടിച്ചു.

പ്രശ്നം, അങ്ങനെയൊരു ഒറ്റകോഡിനുള്ള അന്തരീക്ഷം രാജ്യത്തുണ്ടോ എന്നതാണ്. ഇല്ല എന്നാണ് നാളിതുവരെയുള്ള ചരിത്രം നൽകുന്ന ഉത്തരം. ഇനി, ടി അന്തരീക്ഷമുണ്ടാക്കാൻ പറ്റുമോ എന്നതാണ് സ്വാഭാവിക ചോദ്യം. അവിടെത്തന്നെയാണ് പ്രശ്നവും. ഈ സംവാദത്തിൽ ഏർപ്പെടുന്ന ഓരോരുത്തരും കരുതുന്നത്, താനൊഴികെ മറ്റെല്ലാവരും അടഞ്ഞ മനസ്ഥിതിക്കാരെന്നാണ്. കോടതിമുറിയിലും മാദ്ധ്യമങ്ങളിലുമെല്ലാം നടക്കുന്ന ഒച്ചമൽസരങ്ങൾ ശ്രദ്ധിക്കൂ. മറ്റുള്ളവർ പറയുന്നതു മനസ്സിലാക്കി മറുപടി നൽകുന്നു എന്നാണ് ബന്ധപ്പെട്ട കക്ഷികളുടെയെല്ലാം നടിപ്പ്. എന്നാൽ, മറ്റുള്ളവർ പറയുന്നതൊന്നും മനസ്സിലേക്കെടുക്കാൻ ആർക്കും മനസ്സില്ലെന്നതാണു വസ്തുത. ഈ സൂക്കേട് മാറ്റിവച്ച് ചിന്തിച്ചാൽ എത്രമേൽ അലമ്പിലാണ് സിവിൽകോഡുകളുടെ നാട്ടുനടപ്പെന്നു ബോധ്യപ്പെടും. വ്യക്തിനിയമങ്ങളിലെ വ്യത്യസ്തതകൾ മതങ്ങൾക്കിടയിൽ മാത്രമല്ല, ഓരോ പ്രദേശത്തും ഓരോരോ തലങ്ങളിലുമാണ്. ഒരിടത്ത് പൊതുവ്യവസ്ഥയ്ക്ക് അപവാദം ഹിന്ദുവാണെങ്കിൽ, മറ്റൊരിടത്ത് മുസ്ലിം. ഇനിയൊരിടത്ത് ക്രിസ്ത്യാനി അല്ലെങ്കിൽ സിഖ്. അല്ലെങ്കിൽ ഇതിന്റെയൊക്കെ ഓരോ സംയുക്തങ്ങൾ. ഉദാഹരണമായി, നിങ്ങൾ രണ്ടു മക്കളുള്ള പുരുഷനാണെന്നിരിക്കട്ടെ- ഒരു മകനും ഒരു മകളും. രണ്ടാൾക്കും ഓരോ ആൺമക്കളും. നിങ്ങളും മക്കളും വിൽപത്രമെഴുതാതെ തട്ടിപ്പോയെന്നു വയ്ക്കുക. സ്വാഭാവികമായും പിന്തുടർച്ചാവകാശികൾ നിങ്ങളുടെ പേരക്കുട്ടികളാണ്. അവർക്കിടയിൽ സ്വത്ത് തുല്യമായി വീതിക്കപ്പെടുമോ?

നിങ്ങളെ സംബന്ധിച്ച് പേരക്കുട്ടികൾ രണ്ടും ഒരേവിധം സ്നേഹിക്കപ്പെടുന്ന കുട്ടികളാണ്. എന്നാൽ, നിയമത്തിന് അവരോട് ഈ തുല്യദൃഷ്ടിയും വികാരവായ്പുമില്ല. നിങ്ങൾക്ക് മകന്റെ മകനോടുള്ള ബന്ധത്തെ ആഗ്നേറ്റ് (ആൺതാവഴി) എന്നും മകളുടെ മകനോടുള്ളതിനെ കോഗ്നേറ്റ് (പെൺതാവഴി) എന്നും വിവേചനത്തോടെ മാത്രമേ നിയമം കാണൂ. പ്രശ്നങ്ങൾ ആരംഭിക്കുന്നതേയുള്ളൂ. നിങ്ങൾ ഹിന്ദുവോ മുസ്ലിമോ ആണെങ്കിൽ സ്വത്തിൽ മകന് മകളേക്കാൾ മുൻതൂക്കം കിട്ടുന്നു. കാരണം, ഈ രണ്ടുമതങ്ങളും ആൺമക്കളുടെ പിന്തുടർച്ചാവകാശത്തിന് മേൽക്കൈ നൽകുന്നു. എന്നാൽ, ക്രിസ്ത്യാനിയും പാഴ്സിയും പേരക്കുട്ടികളുടെ കാര്യത്തിൽ ഈ വിവേചനം കാണിക്കുന്നില്ല.

ഇനി നിങ്ങൾ ഒരു മകനും മകളുമുള്ള സ്ത്രീയാണെന്നിരിക്കട്ടെ. നിങ്ങളുടെ മാതാപിതാക്കളും ഭർത്താവും ഇപ്പറഞ്ഞ മക്കളും ജീവിച്ചിരിക്കെ വിൽപത്രമെഴുതാതെ നിങ്ങൾ മരിച്ചെന്നുവയ്ക്കുക. മുസ്ലിം-പാഴ്സി വ്യക്തിനിയമങ്ങൾ അംഗീകരിക്കുന്ന ബന്ധങ്ങൾ അഞ്ചാണ്- മാതാവ്, പിതാവ്, മകൾ, മകൻ, ഭാര്യ/ഭർത്താവ്. അപ്പോൾ ഇത്രയും പേർക്ക് തുല്യാവകാശം കിട്ടണ്ടേ? അവിടെ വീതത്തോതിൽ വിവേചനക്കളി നടക്കും- മറ്റു ചില ഉപമാനദണ്ഡങ്ങൾ വഴി. ഇനി നിങ്ങൾ ക്രിസ്ത്യാനിയാണെങ്കിലോ? നിങ്ങൾക്കു മക്കളുള്ള സ്ഥിതിക്ക് മാതാപിതാക്കൾ അവകാശത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നു. മക്കളില്ലെങ്കിലോ? നിങ്ങളുടെ അപ്പൻ നിങ്ങളുടെ പിന്തുടർച്ചക്കാരനാക്കപ്പെടുന്നു! അപ്പോഴും പെറ്റതള്ള ഔട്ട്! നിങ്ങൾ ഹിന്ദുവാണെങ്കിൽ കഥ നേരെ മറിച്ചും- അച്ഛൻ ഔട്ട്, അമ്മ ഇൻ.

ഇമ്മാതിരി നൂലാമാലയുടെ രാവണൻകോട്ടയാണ് ഇന്ത്യൻ സിവിൽ ജീവിതം. നമ്മളതിൽപ്പെട്ടത് പരമലളിതമായാണ്. റിപബ്ലിക്കായ വേളയിൽ മുമ്പു സൂചിപ്പിച്ച പശ്ചാത്തലംമൂലം രാജ്യത്തിന്റെ ഓരോ കോണിലും മുക്കിലുമുണ്ടായിരുന്ന പാരമ്പര്യങ്ങളെ സ്റ്റേറ്റ് അംഗീകരിച്ചു. ടി അംഗീകാരം രാഷ്ട്രത്തിന്റെ നിയമങ്ങളിൽ പ്രതിഫലിച്ചു. കാരണം, നിയമം എന്നത് രാഷ്ട്രീയത്തിന്റെ ആറ്റിക്കുറുക്കിയ കേവലരൂപമാണ്. അങ്ങനെ വ്യക്തിനിയമങ്ങളുടെ രാഷ്ട്രീയത്തിൽ രാഷ്ട്രമങ്ങ് മുങ്ങി.

ഇനി, ഈ വൈജാത്യകോലാഹലത്തിൽനിന്ന് മികച്ച ഘടകങ്ങൾ നുള്ളിയെടുത്ത് നൂലിൽ കോർത്ത് ഒരു ഒറ്റകോഡുണ്ടാക്കാമോ? എങ്കിൽ കാര്യങ്ങൾ കൂടുതൽ കുഴയും. ഒന്നാമത്, ഒരു മതവിശ്വാസിയും സമ്മതിക്കില്ല, തങ്ങളുടെ മതനിയമങ്ങൾ ഏതെങ്കിലും പിശകുള്ള ഒന്നാണെന്ന്. മാത്രമല്ല, തന്റെ മതമാണ് ഏറ്റവും മികച്ചതെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഏതു മതവിശ്വാസിയും. ഓരോ സിവിൽ പ്രമേയത്തിലും മികച്ച നിയമം ഏതെന്നു ചോദിച്ചാൽ ഏതു മതവിശ്വാസിയും തൽക്ഷണം പറയും തങ്ങളുടെ ഗ്രന്ഥത്തിലുള്ളതു തന്നെ. എന്നിട്ട് അതിന്റെ തത്ത്വജ്ഞാനവും വിളമ്പും. ഉദാഹരണത്തിന് ലിംഗസമത്വം. ഹിന്ദുക്കളോടു ചോദിച്ചാൽ തങ്ങളുടെ മതത്തോളം ആൺ-പെൺ തുല്യത പ്രപഞ്ചത്തിലില്ലെന്നു കാച്ചും. എന്നിട്ട് മുസ്ലിം പെണ്ണുങ്ങൾ അവരുടെ മതത്തിൽ രണ്ടാംകിടക്കാരാണെന്ന് തെളിവുനിരത്തി ഉറക്കെപ്പറയും. ഹിന്ദുമതത്തിലോ? സ്ത്രീ അമ്മയാണ്, ദേവിയാണ്, പരാശക്തിയാണ്... ഓകെ. അപ്പോൾ ശബരിമല കേസുകെട്ട് എന്തായി? ചോദ്യം വന്നാലുടൻ വിരാട് ഹിന്ദു തത്ത്വജ്ഞാനിയാവും. മാസമുറയുടെ അശുദ്ധിയാണത്രെ സന്നിധാനത്തിൽ പെൺസാന്നിധ്യം തടയുന്ന പ്രപഞ്ചനിയമം. മാസമുറ എങ്ങനെയാണ് അശുദ്ധിയാവുക എന്ന ചോദ്യം തത്ത്വജ്ഞാനിയെ ഉടനടി പാരമ്പര്യനിഷ്ഠനാക്കും- ''പരമ്പരാഗതമായി ആചരിക്കുന്ന നിയമങ്ങൾ മാറ്റുന്നത് ആത്മഹത്യാപരമാണ്''

ഈ ആനമയിലൊട്ടക സെറ്റപ്പിൽ ഭരണഘടനാശിൽപികളുടെ ആഗ്രഹചിന്ത നടപ്പാക്കാൻ അവർ തന്നെ ശ്രമിച്ചെന്നിരിക്കട്ടെ. സ്വാഭാവികമായും ഭരണഘടന മുന്നോട്ടുവച്ച മൂന്ന് അടിസ്ഥാന ഘടകങ്ങളുടെ തന്നെ വെളിച്ചത്തിലേ കാര്യം നടത്താനാവൂ- പൗരസമത്വം, തുല്യനീതി, ജീവിക്കാനുള്ള അവകാശം. ഓരോ വ്യക്തിനിയമത്തിലും ഇവയുണ്ടെന്ന് ഉറപ്പുവരുത്തുമ്പോൾ മേൽപ്പറഞ്ഞ ആഗ്നേറ്റ്-കോഗ്നേറ്റ് അഥവാ അച്ഛൻ-അമ്മ ദ്വന്ദ്വം റദ്ദാക്കേണ്ടിവരും. അതു ചെയ്യാത്ത ഏതു സിവിൽകോഡും അടിസ്ഥാനപരമായി പക്ഷപാതപരമാവും, ഭരണഘടനാവിരുദ്ധവും. ഇവിടെത്തന്നെയാണ് സാക്ഷാൽ ഭരണഘടന വെട്ടിലാവുന്നതും. ഏതു മതവും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശം പൗരന് ഭരണഘടന നൽകുന്നുണ്ട്. ടി അവകാശത്തിന്റെ ഭാഗമാണ് മതനിയമപാലനവും. കാരണം, മതപരമായ നിയമങ്ങൾ അനുസരിച്ച് ജീവിക്കുമ്പോഴാണ് മതവിശ്വാസത്തിന്റെ ആചരണം നടക്കുന്നത്. ഈ നിലപാടിന്റെ ബഹുസ്വരതയിലാണ് ഇന്ത്യ ഇന്നു നിലനിൽക്കുന്നത്. ടി ബഹുസ്വരതയെ അംഗീകരിക്കുന്ന ഭരണഘടന എങ്ങനെ മറുത്തു പ്രവർത്തിക്കും? വെറുതെയല്ല ഭരണഘടനാശിൽപികൾ ഒറ്റ സിവിൽകോഡിനെ ആഗ്രഹചിന്തയാക്കി പരണത്തുവച്ചത്.

ഇക്കാര്യത്തിൽ ഇന്ത്യപോലെ വൈരുധ്യങ്ങളുടെയും നാനാത്വത്തിന്റെയും പറുദീസയായ ഒരിടത്ത് ചെയ്യാവുന്നത് ലിംഗസമത്വത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഏകീകൃത തത്ത്വങ്ങളിൽ ഉറപ്പിച്ച വ്യത്യസ്ത സിവിൽ നിയമങ്ങളുടെ സംഘാതമുണ്ടാക്കുകയാണ്. അതിനൊരു സമവായം പറ്റുമോ എന്നാണ് നോക്കേണ്ടത്. കേവലയുക്തികൊണ്ടുള്ള അങ്കംവെട്ടും രാഷ്ട്രീയതാൽപര്യങ്ങൾ വച്ചുള്ള ക്ഷുദ്രപ്പണികളും രാഷ്ട്രദേഹത്തെ വെട്ടിമുറിക്കുകയേയുള്ളൂ. ഭരണഘടനാശിൽപികൾ നേരിട്ട ആ പഴയ ചോദ്യം തന്നെയാണ് ഇന്നും നമ്മൾ നേരിടുന്നത്- ഒറ്റ കോഡാണോ മുഖ്യം, ഒറ്റ രാഷ്ട്രമാണോ?

കടപ്പാട്: തേജസ്