കണ്ണൂർ: പിണറായി പഞ്ചായത്തിൽ ഒരേ കുടുംബത്തിലെ നാലുപേരെ വിഷം കൊടുത്ത് വകവരുത്തിയ കേസിൽ, അറസ്റ്റിലായ സൗമ്യ സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണെന്ന തരത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനം. ലസിത പാലയ്ക്കൽ എന്ന വ്യക്തിയാണ് പിണറായിയിലെ 'ലവൾ ലോക്കൽ കമ്മിറ്റി അംഗ'മാണെന്ന് കേട്ടു എന്ന പോസ്റ്റ് ഇട്ടത്.

പോസ്റ്റിനെ പിന്തുണച്ചും എതിർത്തും ശക്തമായ പ്രതികരണങ്ങളാണുണ്ടാകുന്നത്.വിത്ത് ഗുണമെന്നും..സത്യമാണോ.. എങ്കിൽ നമ്മൾ പൊളിക്കും എന്നൊക്കെ കമന്റുകൾ പോസ്റ്റിനടിയിൽ കാണാം. പോസ്റ്റ് പ്രസിദ്ധീകരിച്ച ലസിതയ്്ക്ക് എതിരെ നിയമനടപടി ആവശ്യപ്പെട്ട് സിപിഎം ലോക്കൽ സെക്രട്ടറി കക്കോത്ത് രാജൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.പരാതിയിൽ പറയുന്നത് ഇങ്ങനെ: ലസിത പാലക്കൽ@ലസിത പാലക്കൽ എന്ന ഫേസ്‌ബുക്ക് ടൈംലൈനിൽ, അവിഹിതബന്ധത്തെ എതിർത്തതിന് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യ സിപിഎം പിണറായി ലോക്കൽ കമ്മിറ്റി അംഗം, ഇതാണ് സഖാവ്,ഇതാകണം സഖാവ് എന്ന തലക്കെട്ടോടുകൂടി വാസ്തവ വിരുദ്ധമായ വാർത്ത പോസ്റ്റുചെയ്തു.പൊതുസമൂഹത്തിൽ സിപിഎമ്മിനെ തരംതാഴ്‌ത്തിക്കെട്ടുന്നതിനും, കലാപം സൃഷ്ടിക്കണമെന്നുമുള്ള ഗൂഢഉദ്ദേശത്തോടെയാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പിണറായിയിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുള്ള സൗമ്യ എന്ന സ്ത്രീ പാർട്ടിയുടെ ഒരു അനുഭാവി പോലുമല്ല എന്ന വസ്തുത ബോധ്യമുള്ള ലസിത കരുതിക്കൂട്ടി അവർ ലോക്കൽ കമ്മിറ്റി അംഗമാണെന്ന് ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിക്കുന്നത് സിപിഎമ്മിനെ പൊതുസമൂഹത്തിൽ അപമാനിക്കുന്നതിന് വേണ്ടിയാണ്.ലസിതയുടെ കുറിപ്പ് വായിച്ച പലരും വാർത്തയുടെ ആധികാരികത തേടി ലോക്കൽ സെക്രട്ടറിയെ വിളിക്കുന്നുണ്ട്.ലസിതയുടെ ഫേസബുക്കിലെ ഹോംപേജിൽ, അവർ രാഷ്്്ട്ര സേവിക സമിതിയുടെ നേതാവാണെന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രീയ വിരോധം കാരണം സിപിഎമ്മിനെ പൊതുജനങ്ങൾക്കിടയിൽ വിലകുറച്ചുകാട്ടുന്നതിനും, പൊതുസമൂഹത്തിൽ പാർട്ടി വൃത്തികെട്ടവർ ഉൾപ്പെടുന്ന പാർട്ടിയാണെന്ന് വരുത്തിതീർക്കാനും വേണ്ടി ബോധപൂർവം ചെയ്ത പ്രവൃത്തിയാണിത്. ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ് 2000 പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമം, കേരള പൊലീസ് ആക്റ്റ് പ്രകാരവും കുറ്റകരമായ പ്രവൃത്തിയാണിത്. സൗമ്യയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പ്രവർത്തിച്ചത്് മുഖ്യമന്ത്രിയും, സിപിഎമ്മുമാണെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ലസിത അസത്യ പ്രചാരണവും, അപവാദ പ്രചാരണവും നടത്തി വരുന്നത്.ലസിത പാലക്കലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.