കൊച്ചി: സിപിഐ(എം) എണറാകുളം ജില്ലാ സെക്രട്ടറി പി രാജീവിനും കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനുമെതിരെ പാർട്ടി അഖിലേന്ത്യാ നേതൃത്വത്തിനും പരാതി. സംഘടനാ വിരുദ്ധ നടപടികളും അനധികൃത സ്വത്ത് സമ്പാദനവും ചൂണ്ടിക്കാട്ടിയാണ് എറണാകുളം സ്വദേശി ഗിരീഷ് ബാബു ബുധനാഴ്ച സീതാറാം യെച്ചൂരിക്ക് നേരിട്ടു പരാതി നൽകിയത്. കമ്മ്യൂണിസ്റ്റ് ചട്ടക്കൂടിൽ നിന്ന് വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി രാജീവ് അധോലോക സംഘങ്ങൾക്കും മാഫിയകൾക്കും വേണ്ടി പ്രവർത്തിക്കുകയാണെന്ന് പരാതിയിൽ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിക്കും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തെ ഇദ്ദേഹം പരാതി നൽകിയിരുന്നു.

പരാതിയുടെ പ്രസക്ത ഭാഗങ്ങൾ:

* വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഒളിവിൽ പോയ സക്കീർ ഹുസൈൻ രാജീവിന്റെ അടുത്ത മിത്രമാണ്. രാജീവിന്റെ വിവാഹ ശേഷം കളമശ്ശേരിയിൽ വാടക വീട് തരപ്പെടുത്തിക്കൊടുത്തത് സക്കീറാണ്. തുടർന്ന് എംപിയായിരുന്ന കാലത്തുകൊച്ചിൻ യൂണിവേഴ്സിറ്റിക്കടുത്ത് അൽഫിയ നഗറിൽ വീട് വെയ്ക്കാനായി സ്ഥലം വാങ്ങിയതും സക്കീറിന്റെ ഇടപെടലിലാണ്.

*ഇരുവരും രാഷ്ട്രീയത്തിൽ വളരുന്നതിനോടൊപ്പം സ്വകാര്യ താൽപര്യങ്ങളും വർദ്ധിച്ചു. ഇതേതുടർന്ന് എറണാകുളത്ത് റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ആരംഭിച്ചു. ഏക്കറുകണക്കിന് നെൽ വയലുകളാണ് അനധികൃതമായി ഇവർ മണ്ണിട്ടുനികത്തി മറിച്ചുവിറ്റത്.

*കണ്ടെയ്നറിൽ നിന്ന് കോഫീ ബീൻസ് മോഷ്ടിച്ച സംഭവത്തിൽ 2008 ൽ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ സക്കീർ ഹുസൈനെതിരെ കേസ് രജീസ്റ്റർ ചെയ്തിട്ടുണ്ട്. സക്കീർ ഹുസൈൻ മോഷണത്തിന് വേണ്ടിയുള്ള എല്ലാ സഹായങ്ങളും ചെയ്യുകയും അതിൽ പങ്കാളിയാകുകയും ചെയ്തു. കേസിൽ സക്കീർ ഹുസൈനെ സംരക്ഷിച്ചത് രാജീവാണ്.

*യുജിസി യുടെ ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് രാജീവിന്റെ ഭാര്യ വാണി കേസരിക്ക് കുസാറ്റിലെ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിയമനം നൽകിയത് വിവാദമായിരുന്നു. ഇതിനെതിരെ സമരം ചെയ്ത യുഡിഎഫിനെ തണുപ്പിക്കാൻ മുസ്ലിം ലീഗിന്റെ നേതാവുമായി സക്കീർ ഹുസൈൻ ഒത്തുതീർപ്പ് നടത്തി.

*2006 ൽ സിപിഐ(എം) അധികാരത്തിലിരിക്കുന്ന കാലത്ത് വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള നിയമനങ്ങൾക്കായി സക്കീർ ഹുസൈനും പി രാജീവും ലക്ഷങ്ങൾ കോഴവാങ്ങി.

*സക്കീർ ഹുസൈൻ ദേശാഭിമാനിയുടെ പ്രാദേശിക ലേഖകൻ ആയിരുന്ന ഘട്ടത്തിൽ കളമശ്ശേരി പ്രസ് ക്ലബിന്റ നവീകരണത്തിന് വേണ്ടി വിവിധ സംരംഭകരിൽ നിന്ന് ലക്ഷം രൂപയോളം സമാഹരിച്ചു. പക്ഷേ ഈ തുക ക്ലബിനെ ഏൽപ്പിച്ചില്ല.

*കായിക രംഗവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത സക്കീർ ഹുസൈനെ 2006 ൽ സിപിഐ(എം) അധികാരത്തിലിരിക്കുന്ന ഘട്ടത്തിൽ എറണാകുളം ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റാക്കി. സർക്കാരിൽ രാജീവ് വലിയ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണിത്.

*കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന പൊതു തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ സഹായിച്ചതിലൂടെ സക്കീർ ഹുസൈൻ ലക്ഷങ്ങൾ സമ്പാദിച്ചു. 2011 ലും 2016 ലും ഇത്തരം സംഭവങ്ങൾ നടന്നു.

*ക്രിമിനൽ സംഘങ്ങൾ പാർട്ടിയിൽ ചേരുന്നതിന് സക്കീർ ഹുസൈൻ വഴിവച്ചു. ഇദ്ദേഹം കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിലുള്ളതാണ്.

*ദേശാഭിമാനിയുടെ പ്രദേശിക ലേഖകൻ ആയിരുന്ന ഘട്ടത്തിൽ പരസ്യ ഇനത്തിൽ ലഭിച്ച 5 ലക്ഷം രൂപയോളം ഇദ്ദേഹം മാനേജ്മെന്റിന് അടച്ചില്ല.

*പി രാജീവും സക്കീർ ഹുസൈനും കളമശ്ശേരി മേഖലയിൽ വിവിധ ബിനാമികളുടെ സഹായത്തോടെ കൂട്ടുകച്ചവടം നടത്തുന്നു.

*വ്യവസായി ഡോ.റബിയുള്ളയ്ക്ക് ജാമ്യം വാങ്ങി നൽകിയതീലൂടെ ഒരു കോടി രൂപ കമ്മീഷൻ കൈപ്പറ്റി. ജൂബ് പൗലോസെന്ന വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി.

സക്കീർ ഹുസൈൻ മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ

ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതിപ്പട്ടികയിലുള്ള സിപിഐഎം പ്രാദേശിക നേതാവ് സക്കീർ ഹുസൈന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സംസ്ഥാന സർക്കാർ കോടതിയിൽ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സക്കീർ ഹുസൈനു ജാമ്യം അനുവദിക്കരുതെന്നു സർക്കാർ കോടതിയിൽ നിലപാട് എടുത്തു. രാഷ്ട്രീയനേതാവിനു എന്തിനാണ് ഗുണ്ടകളുമായി ബന്ധം എന്നും സർക്കാരിനു വേണ്ടി പ്രോസിക്യൂട്ടർ വാദിച്ചു. സക്കീറിനെ കസ്റ്റഡിയിൽ വേണം.

ജാമ്യം അനുവദിക്കരുത്. രാഷ്ട്രീയക്കാരുടെ ഇത്തരം സാമൂഹ്യവിരുദ്ധ നിലപാടുകളാണ് ജനങ്ങളിൽ നിന്ന് അകലാൻ കാരണമെന്നും പ്രോസിക്യൂട്ടർ വാദിച്ചു. സക്കീർ ഹുസൈൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അതേസമയം തനിക്കെതിരായ പരാതിയിൽ തട്ടിക്കൊണ്ടു പോകൽ ഇല്ലെന്നു സക്കീർ അറിയിച്ചു. രണ്ടു പേർ തമ്മിലുള്ള തർക്കത്തിൽ മധ്യസ്ഥം വഹിക്കുക മാത്രമാണ് താൻ ചെയ്തതെന്നും കോടതിയിൽ സക്കീർ ബോധിപ്പിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും.