മലപ്പുറം: ദുർഗ്ഗാദേവിയാണെന്ന് സ്വയം അവകാശപ്പെട്ട് ദർശനം നൽകുന്ന ഭാര്യയെയും സഹായിയായെത്തുന്ന ആളെയും വിലക്കിയതിന് ഭർത്താവിന് മർദനം. ഭാര്യയും മക്കളും ചേർന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച കുടുംബനാഥൻ ആശുപത്രിയിൽ. സംഭവത്തിൽ ഭർത്താവ് പൊലീസിൽ പരാതി നൽകി. താനൂർ നിറമരുതൂരിൽ നിന്നൊരു പുരുഷ പീഡന കഥ.

ദുർഗ്ഗാദേവിയാണെന്ന് സ്വയം അവകാശപ്പെട്ട് വർഷങ്ങളായി ഭക്തർക്ക് ദർശനം നൽകുന്ന തന്റെ ഭാര്യയും മക്കളും ചേർന്നാണ് ഭീഷണിപ്പെടുത്തി മർദ്ദിച്ചതെന്ന് ഭർത്താവ് പരാതിയിൽ പറയുന്നു. നിറമരുതൂർ സമന്വയ നഗർ സ്വദേശിയും പ്രവാസിയുമായ വേട്ടുവെഞ്ചേരിക്കുന്നത്ത് വേലു (62) ആണ് പരാതിക്കാരൻ. തന്റെ ഭാര്യയുടെ നിർദ്ദേശപ്രകാരം ഇളയ മകൻ മർദ്ദിച്ചെന്നാരോപിച്ച് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വേലു ഭാര്യ രാഗിണി ദുർഗ്ഗാദേവിക്കും മക്കൾക്കുമെതിരെ തിരൂർ ആർ.ഡി.ഒ, ജില്ലാ പൊലിസ് മേധാവി, തിരൂർ ഡി.വൈ.എസ്‌പി എന്നിവർക്കും ഹൈക്കോടതിയിലും പരാതി നൽകിയിട്ടുമുണ്ട്.