കോട്ടയം: മുൻ രാഷ്ട്രപതി കെ ആർ നാരായണനെ ജാതീയമായി സിനിമയിൽ അധിക്ഷേപിച്ചു എന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഉദാഹരണം സുജാത എന്ന ചലച്ചിത്രത്തിലാണ് മുൻ രാഷ്ട്രപതി കെ.ആർ. നാരായണനെ ജാതീയമായി അധിക്ഷേപിക്കുന്ന ഭാഗം ചിത്രീകരിച്ചിട്ടുള്ളതെന്ന് കാട്ടി കെ.ആർ. നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

ചിത്രത്തിൽ നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം മഞ്ജു വാര്യർ അവതരിപ്പിക്കുന്ന കഥാപാത്രത്തോടു പറയുന്നതായിട്ടാണ് അധിക്ഷേപം അടങ്ങിയ ഭാഗം ചിത്രീകരിച്ചിട്ടുള്ളതെന്നു പരാതിയിൽ പറയുന്നു. പിതാക്കന്മാരുടെ ജോലി തന്നെ മക്കൾ ചെയ്യേണ്ടിവന്നാൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ തെങ്ങുകയറ്റക്കാരനാകേണ്ടി വരുമെന്നാണ് നെടുമുടി വേണുവിന്റെ കഥാപാത്രം പറയുന്നത്.

യഥാർത്ഥത്തിൽ കെ.ആർ.നാരായണന്റെ പിതാവ് നാട്ടുവൈദ്യനാണെന്നിരിക്കെ ഇത്തരത്തിലൊരു പരാമർശം ഉൾപ്പെടുത്തിയത് കെ.ആർ.നാരായണനെ ബോധപൂർവ്വം അധിക്ഷേപിക്കുന്നതിനു വേണ്ടിയാണെന്നു എബി ജെ. ജോസ് ചൂണ്ടിക്കാട്ടി. ചരിത്രസത്യത്തെ തെറ്റായി വളച്ചൊടിച്ച സിനിമ പ്രവർത്തകരുടെ നടപടി പ്രതിഷേധാർഹമാണ്.

കൂടാതെ മുൻ രാഷട്രപതി അബ്ദുൾ കലാം മീൻപിടുത്തക്കാരനാകേണ്ടയാളാണെന്നും ഇതിനൊപ്പം പറയുന്നുണ്ട്. അബ്ദുൾ കലാമിന്റെ പിതാവ് ബോട്ടുകൾ വാടകയ്ക്കു കൊടുക്കുന്ന ജോലി നോക്കിയിരുന്ന വ്യക്തിയായിരുന്നുവെന്നിരിക്കെയാണ് തെറ്റായ പരാമർശം സിനിമയിൽ ഉൾപ്പെടുത്തിട്ടുള്ളത്. പ്രദർശനത്തിനെത്തിച്ച സിനിമയിൽ ഈ ഭാഗം ഉൾപ്പെട്ടത് സെൻസർ ബോർഡിന്റെ പിടിപ്പുകേടാണ്.

പരാതികൾ ഉയർന്നിട്ടും ഇതുമായി ബന്ധപ്പെട്ട സിനിമ പ്രവർത്തകർ ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറാകാത്തത് ബോധപൂർവ്വമാണെന്നതിന്റെ തെളിവാണ്. ഈ ചിത്രത്തിന്റെ സംവീധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, നെടുമുടി വേണു, സെൻസർ ബോർഡ് എന്നിവർക്ക് ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ല. അധിക്ഷേപകരമായ ഭാഗം അടിയന്തിരമായി ചിത്രത്തിൽ നിന്നും ഒഴിവാക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും എബി ജെ.ജോസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു സാംസ്കാരിക, പട്ടികജാതി വകുപ്പ്മന്ത്രി, പട്ടികജാതി പട്ടികവകുപ്പ് കമ്മീഷൻ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.