തിരുവനന്തപുരം: മൂത്രാശയ കല്ലിന് ശസ്ത്രക്രിയ നടത്തിയെന്ന് പറഞ്ഞ് വാങ്ങിയത് 60,000 രൂപ. സ്റ്റെന്റ് ഇട്ടുവെന്നും കല്ല് നീക്കംചെയ്തുവെന്നും പറഞ്ഞെങ്കിലും വേദനമാറാതെ മറ്റൊരു ആശുപത്രിയിൽ ചെന്നപ്പോൾ കല്ല് നീക്കം ചെയ്തുവെന്ന് കണ്ടെത്തി.

ഒരു ലക്ഷം രൂപയോളം ചെലവായതിനെ തുടർന്ന് വാട്‌സാപ്പ് വഴി സന്ദേശം നൽകിയതോടെ പരാതിയായി പരിഗണിച്ച് മനുഷ്യാവകാശ കമ്മിഷൻ. ഗൾഫിൽ ജോലി ചെയ്യുന്ന യുവാവിനാണ് ഇത്തരമൊരു ദുർഗതി ഉണ്ടായത്. തലസ്ഥാനത്ത് കിള്ളിപ്പാലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിക്കും യൂറോളജിസ്റ്റിനും എതിരെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.

ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് സ്വകാര്യ ആശുപത്രിക്കും യൂറോളജിസ്റ്റിനും എതിരെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മിഷൻ ആക്റ്റിങ് അധ്യക്ഷൻ പി മോഹൻദാസ് ഉത്തരവിട്ടു. ഒരുമാസത്തിനകം റിപ്പോർട്ട് നൽകണം. കേസ് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

വാട്‌സാപ്പ് സന്ദേശമായി ഇത്തരമൊരു വിവരം മനുഷ്യാവകാശ കമ്മിഷന് ലഭിക്കുകയായിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന യുവാവാണ് വാട്‌സാപ്പിൽ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹം മൂത്രാശയ കല്ലിനെ തുടർന്ന് അസഹനീയമായ വയറുവേദനയുമായി തിരുവനന്തപുരം കിള്ളിപ്പാലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെത്തി. പരിശോധിച്ച ഡോക്ടർ ഗോപകുമാർ സർജറിക്ക് നിർദ്ദേശിച്ചതായി പരാതിക്കാരൻ പറഞ്ഞു.

ശസ്ത്രക്രിയക്കു ശേഷം പിറ്റേന്ന് വിട്ടയച്ചു. കല്ല് നീക്കംചെയ്ത ശേഷം സ്റ്റെന്റ് ഘടിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ വേദന ശമിച്ചില്ല. തുടർന്ന് മറ്റൊരിടത്ത് പരിശോധിച്ചു. ശസ്ത്രക്രിയയിൽ കല്ല് നീക്കം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഒരു ലക്ഷം രൂപയോളം ചെലവായതായി പരാതിക്കാരൻ വ്യക്തമാക്കിയതായി മനുഷ്യാവകാശ കമ്മിഷന്റെ പത്രക്കുറിപ്പിൽ പറയുന്നു.

വാട്‌സ് ആപ് സന്ദേശത്തിൽ പരാതിക്കാരൻ നേരിട്ട് പ്രത്യക്ഷപ്പെട്ട് തെളിവുസഹിതം സംഭവം വിവരിക്കുകയായിരുന്നു. ഗുരുതര രോഗങ്ങളുമായി സ്വകാര്യ ആശുപത്രിയെ സമീപിക്കുന്ന പാവപ്പെട്ട രോഗികളെ പണത്തിനായി ഇത്തരത്തിൽ പറ്റിക്കുന്ന നിരവധി ആശുപത്രികളുണ്ടെന്ന് കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആശുപത്രികൾ നിയമത്തിന്റെ നൂലാമാലകളിലൂടെ രക്ഷപ്പെടാറാണ് പതിവ്. ആശുപത്രിയുടെ പേര് അന്തിമ ഉത്തരവ് വരെ രഹസ്യമായി സൂക്ഷിക്കണമെന്നും ജില്ലാ പൊലീസ് മേധാവിയോട് നിർദ്ദേശിച്ചിട്ടുണ്ട് മനുഷ്യാവകാശ കമ്മിഷൻ.