പാലക്കാട്: അഞ്ചുവർഷം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തുകയും പിന്നീട് പൊലീസ് അന്വേഷണത്തിൽ ആത്മഹത്യയെന്ന് വിധിയെഴുതി അവസാനിപ്പിക്കുകയും ചെയ്ത കേസ് പുനരന്വേഷിക്കാൻ പൊലീസ് കംപ്‌ളൈന്റ്‌സ് അഥോറിറ്റി ഉത്തരവ്. പാലക്കാട് കോട്ടായി സ്വദേശി അനിതയുടെ മരണത്തെക്കുറിച്ചാണ് പുനരന്വേഷണം നടത്തേണ്ടത്.

ആത്മഹത്യയെന്ന് കണ്ടെത്തി പൊലീസ് അന്വേഷിച്ച് അവസാനിപ്പിച്ച കേസിൽ ഗുരുതരമായി ക്രമക്കേടുകൾ അന്വേഷണത്തിൽ നടന്നതായി സംശയമുണർന്ന സാഹചര്യത്തിലാണ് ജസ്റ്റീസ് കെ നാരായണക്കുറുപ്പ് കേസ് വീണ്ടും അന്വേഷിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഉത്തരവ് നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചെന്നും ആത്മഹത്യയെന്ന് സംഭവത്തെ പൊലീസ് വരുത്തി തീർക്കുകയായിരുന്നെന്നും കംപ്ലെയിന്റ്‌സ് അഥോറിറ്റി പറയുന്നു. സ്ത്രീധന പീഡന നിരോധന നിയമപ്രകാരം മൂന്നാഴ്ചയ്ക്കുള്ളിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഡിജിപിക്ക് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് നിർദ്ദേശം നൽകിയിട്ടുള്ളത്.

2012 ജൂൺ 22നാണ് കോട്ടായി അയ്യൻകുളം ഓടനിക്കാട് വീട്ടിൽ അനിതയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മകളുടേത് ആത്മഹത്യയല്ലെന്നും കൊലപാതക തെളിവുകളുണ്ടെന്നും ചൂണ്ടിക്കാട്ടി അനിതയുടെ വീട്ടുകാർ പൊലീസ് കംപ്‌ളൈന്റ്‌സ് അഥോറിറ്റിക്ക് നൽകിയ പരാതിയെ തുടർന്നാണ് വീണ്ടും അന്വേഷണത്തിന് അഥോറിറ്റി അന്വേഷണത്തിന് ഉത്തരവിട്ടത്. അയൽവാസിയായ ശ്രീജിത്തിനെ പ്രണയിക്കുകയും വിവാഹംകഴിക്കുകയും ചെയതതാണ് അനിത. എ്‌നാൽ പിന്നീട് സ്ത്രീധനത്തെ ചൊല്ലി തർക്കമുണ്ടായെന്നും അനിതയെ പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

ഇക്കാര്യമൊന്നും കേസ് അന്വേഷണ വേളയിൽ പരിഗണിച്ചിരുന്നില്ലെന്നും മുറിയിലെ രക്തക്കറ, ക്ഷതമേറ്റ പാടുകൾ, ഭിത്തിയിൽ കാണപ്പെട്ട കാൽപാടുകൾ തുടങ്ങി സംശയകരമായ പലതിലും പൊലീസ് അന്വേഷണമുണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇത്തരമൊരു പരാതി ലഭിച്ച സാഹചര്യത്തിൽ ഇക്കഴിഞ്ഞ ആഗസ്റ്റിൽ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. പിന്നീട് കേസ് പരിശോധിച്ച ജസ്റ്റീസ് കേസ് പുനരന്വേഷിക്കാനും മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിരിക്കുകയാണ്.

അയൽവാസിയായ ശ്രീജിത്തുമായുള്ള പ്രണയവിവാഹവും സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കവുമൊക്കെ പൊലീസ് അന്വേഷണത്തിൽ ഉൾപ്പെട്ടിരുന്നില്ല. ശ്രീജിത്ത് അനിതയെ ഉപേക്ഷിച്ചതിനു ശേഷമാണ് മരണം സംഭവിക്കുന്നത്. എന്നാൽ സംഭവം ആത്മഹത്യയാണെന്ന് കാട്ടി പൊലീസ് കേസ് അവസാനിപ്പിക്കുക ആയിരുന്നു. മകളെ ഭർതൃവീട്ടുകാർ പീഡിപ്പിച്ചതാണ് അവളുടെ മരണത്തിലേക്ക് നയിച്ചതെന്നും ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം വേണമെന്നുമാണ് അനിതയുടെ വീട്ടുകാരുടെ ആവശ്യം.