പറ്റ്‌ന: മന്ത്രി സഭ വികസനത്തിന് പിന്നാലെ ബിഹാറിലെ മഹാസഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. ആർജെഡിയുടെ നിയമമന്ത്രിക്കെതിരായ കേസിനെ ചൊല്ലി ബിഹാർ മഹാസഖ്യത്തിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതയാണ് പൊട്ടിത്തെറിക്ക് വഴിവച്ചിരിക്കുന്നത്. പ്രതിപക്ഷ വിമർശനം ശക്തമായതോടെ മന്ത്രി കാർത്തിക് സിംഗിനെ മാറ്റണമെന്ന് കോൺഗ്രസിലെയും ജെഡിയുവിലെയും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പട്ടു. അതേ സമയം മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് രാജി ഭീഷണി മുഴക്കി ജെഡിയു എംഎൽഎ ബിമ ഭാരതി രംഗത്തെത്തി.

നിയമമന്ത്രി കാർത്തിക് സിംഗിനെതിരെ 2014 ൽ രജിസ്റ്റർ ചെയ്ത കേസാണ് മുറുകുന്നത്. രാജീവ് രംഗൻ സിങ് എന്ന വ്യക്തിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കൊലപാതക ശ്രമമടക്കമുള്ള വകുപ്പുകൾ ആർജെഡിയുടെ മന്ത്രിക്കെതിരെ ചുമത്തിയത്. നടപടികൾ റദ്ദാക്കണമെന്ന സിംഗിന്റെ ഹർജി ബിഹാർ ഹൈക്കോടതി തള്ളുകളും ചെയ്തു. നിലവിൽ അറസ്റ്റ് വാറണ്ടുമുണ്ട്.

മന്ത്രിക്കെതിരായ കേസ് ആയുധമാക്കി ബിജെപി കേന്ദ്രസംസ്ഥാന നേതൃത്വങ്ങൾ മഹാസഖ്യത്തിനെതിരെ വലിയ ആക്ഷേപമാണ് ഉയർത്തുന്നത്. സംസ്ഥാനത്ത് വീണ്ടും ഗുണ്ടാരാജും അഴിമതിയും തുടങ്ങിയെന്നും കള്ളന്മാരാകും ഇനി ബിഹാർ ഭരിക്കുകയെന്നും മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പരിഹസിച്ചു.

പ്രതിപക്ഷ വിമർശനം ശക്തമായതോടെ മന്ത്രിയെ മാറ്റണമെന്ന് ജെഡിയുവിലെയും കോൺഗ്രസിലെയും ഒരുവിഭാഗം നേതാക്കൾ മുഖ്യമന്ത്രി നിതീഷ് കുമാറിനോടാവശ്യപ്പെട്ടിട്ടുണ്ട്. കേസിനെ കുറിച്ച് തനിക്കറിയില്ലായിരുന്നെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്നുമാണ് നിതീഷ് കുമാറിന്റെ പ്രതികരണം. മുന്നണിയിലെ വികാരം നിതീഷ് കുമാർ തേജസ്വിയാദവിനെ ധരിപ്പിച്ചു. എന്നാൽ കെട്ടിചമച്ച കേസാണെന്നായിരുന്നു ആർജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വിയുടെ പ്രതികരണം.

ഇതിനിടെ ജെഡിയുവിലും പ്രശ്‌നങ്ങൾ തലപൊക്കി തുടങ്ങി. മന്ത്രി സ്ഥാനം നൽകാത്തതിൽ നേതൃത്വത്തിനെതിരെ ബിമ ഭാരതി എംഎൽഎ വിമർശനം കടുപ്പിച്ചു. ക്രിമിനൽ കേസിൽ പെട്ട, പാർട്ടി അച്ചടക്ക നടപടി നേരിട്ട ലെഷി സംഗിനെ മന്ത്രിയാക്കിയതിനെ ബിമ ഭാരതി ചോദ്യം ചെയ്തു. 2014 ലും 2019 ലും ബിമ ഭാരതി മന്ത്രിയായതാണെന്നും എല്ലാക്കാലവും മന്ത്രിയാക്കാമെന്ന് ഉറപ്പ് നൽകിയിട്ടില്ലെന്നുമാണ് ജെഡിയു നേതൃത്വത്തിന്റെ നിലപാട്.