- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിൽ കൂട്ടായ നേതൃത്വം അനിവാര്യം; സംഘടനാ കാര്യങ്ങളിൽ വിശാലമായ കൂടിയാലോചന വേണം; ബിജെപിയെ ചെറുക്കാൻ സമാന മനസ്‌കരുമായി കൂട്ടായ്മ ഉണ്ടാക്കണമെന്നും ജി23 നേതാക്കൾ; ഗുലാം നബി ആസാദ് നിർദ്ദേശങ്ങൾ വ്യാഴാഴ്ച സോണിയ ഗാന്ധിയെ അറിയിക്കും
ന്യൂഡൽഹി: ഉത്തർ പ്രദേശും പഞ്ചാബും അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിലെ തിരുത്തൽവാദി വിഭാഗമായ ജി 23 നേതാക്കളുടെ യോഗത്തിന്റെ നിർദ്ദേശം വ്യാഴാഴ്ച സോണിയ ഗാന്ധിയെ അറിയിക്കും. കോൺഗ്രസിൽ കൂട്ടായ നേതൃത്വം വേണമെന്ന് ജി23 നേതാക്കൾ ആവശ്യപ്പെടാനാണ് തീരുമാനം. സംഘടനാ കാര്യങ്ങളിൽ വിശാലമായ കൂടിയാലോചന വേണമെന്നും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ബിജെപിയെ ചെറുക്കാൻ സമാന മനസ്‌കരുമായി കൂട്ടായ്മ ഉണ്ടാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കോൺഗ്രസിലെ തിരുത്തൽവാദി നേതാക്കളുടെ യോഗം ബുധനാഴ്ച വൈകിട്ട് ഡൽഹിയിൽ ചേർന്നിരുന്നു. ഗുലാംനബി ആസാദിന്റെ വസതിയിലാണു യോഗം നടന്നത്. ശശി തരൂർ, കപിൽ സിബൽ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, ആനന്ദ് ശർമ, മണിശങ്കർ അയ്യർ, പി.ജെ. കുര്യൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഗുലാം നബി ആസാദ് വ്യാഴാഴ്ച സോണിയ ഗാന്ധിയെ കാണും. ജി23 യോഗത്തിലെ നിർദ്ദേശങ്ങൾ വ്യാഴാഴ്ച സോണിയ ഗാന്ധിയെ അറിയിക്കും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഈ .യോഗത്തിൽ പങ്കെടുക്കുമെന്നാണു വിവരം.
പാർട്ടിയിൽ സംമ്പൂർണ മാറ്റം വേണമെന്നും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ തലപ്പത്തേക്ക് വരണമെന്നുമുള്ള ആവശ്യം ശക്തമായി ഉന്നയിക്കുന്നതിനിടയിലാണ് ജി 23 നേതാക്കൾ യോഗം ചേർന്നത്.
കേരളത്തിൽ നിന്ന് ശശി തരൂരിന് പുറമേ പി.ജെ. കുര്യനും യോഗത്തിൽ പങ്കെടുത്തിരുന്നു. കപിൽ സിബൽ, ആനന്ദ് ശർമ്മ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, രജീന്ദർ കൗർ ഭട്ടാൽ, അഖിലേഷ് പ്രസാദ് സിങ്, പൃഥ്യരാജ് ചൗഹാൻ, മണി ശങ്കർ അയ്യർ, കുൽദീപ് ശർമ്മ, രാജ് ബാബർ, തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.പാർട്ടിയിൽ നിന്ന് പുറത്ത് പോയി വേറെ പാർട്ടി രൂപീകരിച്ച് പഞ്ചാബിൽ നിന്ന് മത്സരിച്ച മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ഭാര്യ പ്രണീത് കൗറും യോഗത്തിന് എത്തിയിരുന്നു.
തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ ഞായറാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നതിന് പിന്നാലെയാണ് ജി 23 നേതാക്കളുടെ യോഗം നടന്നത്. പ്രവർത്തക സമിതിയിലെ നിർണായക തീരുമാനങ്ങൾ സംബന്ധിച്ച കാര്യങ്ങളും പാർട്ടിയിൽ ആവശ്യമായ മാറ്റങ്ങളുമെല്ലാം ജി 23 യോഗത്തിൽ തിരുത്തൽവാദി നേതാക്കൾ വിശദമായി ചർച്ചചെയ്തുവെന്നാണ് വിവരം.
കപിൽ സിബലിന്റെ വസതിയാണ് യോഗത്തിനായി ആദ്യം തീരുമാനിച്ചതെങ്കിലും അവസാന നിമിഷം ഗുലാ നബി ആസാദിന്റെ വസതിയിലേക്ക് വേദി മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്കെതിരേ കപിൽ സിബൽ ഉയർത്തിയ കടുത്ത വിമർശനങ്ങളിൽ ചില നേതാക്കൾക്കുള്ള എതിർപ്പാണ് വേദി മാറ്റത്തിന് കാരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാർട്ടിയുടെ അധ്യക്ഷനല്ലായിരുന്നിട്ടും രാഹുൽ ഗാന്ധി എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്നും പഞ്ചാബിൽ രാഹുൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഏത് പദവിയുടെ ബലത്തിലാണെന്നും കപിൽ സിബൽ ചൊവ്വാഴ്ച ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചിരുന്നു. കോൺഗ്രസ് നേതൃത്വം സാങ്കല്പിക ലോകത്താണെന്നും പാർട്ടിയെ ഒരു വീട്ടിൽ ഒതുക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പുനഃസംഘടന വരെ ഗാന്ധി കുടംബം എന്ന അനുനയ ഫോർമുല ഗ്രൂപ്പ് 23 അനുസരിക്കുമെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകസമിതിക്ക് ശേഷം പുറത്തുവന്ന റിപ്പോർട്ടുകൾ. നേതൃമാറ്റം വേണമെന്ന കടുത്ത നിലപാടിലാണ് വിമതശബ്ദങ്ങളുടെ ഈ കൂട്ടായ്മ. നേതൃത്വത്തിനെതിരായ നീക്കത്തിന് സംസ്ഥാനങ്ങളിൽ പിന്തുണയേറുന്നുവെന്ന സന്ദേശം നൽകി നേതൃത്വത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാണ് അവരുടെ നീക്കം. ഇനിയെന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നതിൽ വിശദമായ ചർച്ച നടത്താനാണ് യോഗം വിളിച്ച് ചേർത്തത്.
പാർട്ടിയുടെ എബിസിഡി അറിയില്ല സിബലിനെന്ന് തിരിച്ചടിച്ച് രാജസ്ഥാൻ മുഖ്യമന്ത്രിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ അശോക് ഗെലോട്ട് അന്ന് തന്നെ സിബലിനെ തള്ളിപ്പറഞ്ഞെങ്കിലും ആ മുറുമുറുപ്പ് പാർട്ടിയിൽ പടരുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരൊന്നാകെ ചേർന്ന് സിബലിനെതിരെ പടയൊരുക്കം നടത്തുന്നത്.
ജനപിന്തുണയില്ലാത്ത സിബൽ പാർട്ടിയെ ദുർബലപ്പെടുത്തുകയാണെന്ന് മല്ലികാർജ്ജുൻ ഖാർഗെയും അധിർ രഞ്ജൻ ചൗധരിയും കുറ്റപ്പെടുത്തി. അഭിഭാഷകനായ കപിൽ സിബൽ വഴിമാറി പാർട്ടിയിലെത്തിയതാണെന്നും, കോൺഗ്രസിനെ കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് നേതാക്കൾ തിരിച്ചടിക്കുന്നത്. ആര് വിചാരിച്ചാലും സോണിയ ഗാന്ധിയെ ദുർബലപ്പെടുത്താനാകില്ലെന്ന് മുതർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. സിബൽ മുൻപ് മത്സരിച്ച ചാന്ദ്‌നി ചൗക്ക് മണ്ഡലത്തിലെ കോൺഗ്രസ് ഘടകം അച്ചടക്ക നടപടി ആവശ്യപ്പെട്ട് പ്രമോയം പാസ്സാക്കുകയും ചെയ്തു.




