തിരുവനന്തപുരം: യുവ കോൺഗ്രസ് നേതാവ് ഷുഹൈബിനെ അതിക്രൂരമായി വെട്ടിനുറുക്കി കൊലപ്പെടുത്തിയതിന് എതിരെ ശക്തമായ പ്രക്ഷോഭമാണ് കണ്ണൂരിൽ മുതിർന്ന നേതാവ് കെ സുധാകരന്റേയും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടേയും നേതൃത്വത്തിൽ നടന്നത്. ദിവസങ്ങൾ നീണ്ട ഉപവാസം പിൻവലിച്ചത് സംസ്ഥാനതലത്തിൽ സമരം വ്യാപിപ്പിക്കും എന്ന് വ്യക്തമാക്കിയായിരുന്നു. സംഭവത്തിൽ സിപിഎമ്മിന്റെ ഉന്നത ഗൂഢാലോചന പുറത്തുവരാൻ സിബിഐ അന്വേഷണം ഉണ്ടാകണമെന്നായിരുന്നു കോൺഗ്രസ് ഉയർത്തിയ പ്രധാന ആവശ്യം. ഓരോ ദിവസവും ഷുക്കൂറിന് നീതിലഭിക്കാനായുള്ള പ്രക്ഷോഭത്തിന് ജനപിന്തുണ കൂടിക്കൂടി വന്നു.

ഇതിന് പിന്നാലെയാണ് സമരം സംസ്ഥാന തലത്തിൽ പാർട്ടി ഏറ്റെടുക്കുന്നത്. എന്നാൽ സ്വന്തം പാർട്ടിയിലെ ഒരു യുവാവിനെ ഇത്രക്രൂരമായി വെട്ടിനുറുക്കിയിട്ടും മറ്റു ജില്ലകളിലെ കോൺഗ്രസുകാർക്ക് അതിൽ സങ്കടമില്ലേ എന്ന ചോദ്യമുയരുകയാണ് പല മണ്ഡലങ്ങളിലും സമരത്തിന്റെ പേരിൽ കാട്ടിക്കൂട്ടിയ ആഭാസം കാണുമ്പോൾ. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ആണ് രാപ്പകൽ സമരം നടത്തി ഷുഹൈബിന്റെ സ്മരണയിൽ സമരം നടന്നത്. പലയിടത്തും ഇത് ആഭാസസമരമായി മാറിയെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.

ഷുഹൈബിന്റെ പേരിൽ കെട്ടിയുണ്ടാക്കിയ സമരപ്പന്തലിൽ പൊട്ടിച്ചിരിച്ച് കെട്ടിപ്പിടിച്ച് നൃത്തംചെയ്യുന്ന കോൺഗ്രസ് പ്രവർത്തകരുടെ വീഡിയോ പുറത്തുവന്നതോടെ അത ചർച്ചയാവുകയാണ് സോഷ്യൽ മീഡിയയിൽ. പാവങ്ങൾക്ക് വേണ്ടി അനുദിനം പ്രവർത്തിച്ച നേതാവായിരുന്നു ഷുഹൈബ്. ഒട്ടേറെപ്പേരുടെ ജീവിതത്തിൽ സഹായങ്ങളുമായി എത്തിയ യുവ നേതാവ്. ജനസമ്മതനായിരുന്ന ഷുഹൈബിനെ ക്രൂരമായി കൊലപ്പെടുത്തിയതിൽ വലിയ പ്രതിഷേധം അതുകൊണ്ടുതന്നെ കണ്ണൂരിൽ ഉയർന്നുവന്നു. സ്വന്തം മകനെ നഷ്ടപ്പെട്ട ആ പിതാവിന്റെ സങ്കടവും അമ്മയുടെയും സഹോദരിയുടേയും പൊട്ടിക്കരച്ചിലുമെല്ലാം കേരളംമുഴുവൻ കണ്ടതാണ്.