ചെന്നൈ: തമിഴ്‌നാട്ടിൽ കോൺഗ്രസ് പാർട്ടി പിളർന്നു. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ വഗണനയിൽ പ്രതിഷേധിച്ച് പുതിയ പാർട്ടി രൂപീകരിക്കാൻ മുൻ കേന്ദ്ര മന്ത്രി ജികെ വാസൻ തീരുമാനിച്ചു. പുതിയ പാർട്ടിയുടെ പേരും കൊടിയും തിരിച്ചറപ്പള്ളിയിലെ യോഗത്തിൽ പ്രഖ്യാപിക്കുമെന്ന് വാസൻ അറിയിച്ചു. തമിഴ്‌നാട്ടിലെ പ്രമുഖ കോൺ്ഗ്രസ് നേതാവായിരുന്ന ജികെ മൂപ്പനാരുടെ മകനാണ് വാസൻ. യുപിഎ മന്ത്രിസഭയിൽ ഷിപ്പിങ് മന്ത്രിയായിരുന്നു.

തന്റെ പിതാവ് ജി.കെ.മൂപ്പനാർ 1996ൽ സ്ഥാപിച്ച തമിഴ് മാനില കോൺഗ്രസ് പുനരുജ്ജീവിപ്പിക്കുകയാണെന്നും അദ്ദേഹം ചെന്നൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, തമിഴ്‌നാട്ടിൽ കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസിന് തിരിച്ചു വരണമെങ്കിൽ കാമരാജിന്റെയും മൂപ്പനാരുടെയും പാരമ്പര്യം ഉയർത്തിപ്പിടിക്കാതെ കഴിയില്ലെന്നാണ് വാസന്റെ നിലപാട്. കോൺഗ്രസിന്റെ അംഗത്വ വിതരണ കാർഡിൽ കാമരാജിന്റേയും മൂപ്പനാരുടേയും ചിത്രം വേണമെന്ന വാസന്റെ ആവശ്യം തള്ളിയതാണ് പിളർപ്പിലേക്ക് വഴിവച്ചത്.

കോൺഗ്രസിന്റെ തമിഴ്‌നാട് ഘടകം പ്രസിഡന്റായി ഇളങ്കോവനെ കഴിഞ്ഞദിവസം ഹൈക്കമാണ്ട് നിയമിച്ചിരുന്നു. ബിഎസ് ജ്ഞാനദേശികൻ രാജി വച്ച സാഹചര്യത്തിലായിരുന്നു ഇത്. ജ്ഞാനദേശികൻ രാജിവച്ചിട്ടും സംഘടനയിലെ പ്രശ്‌നങ്ങളുടെ ഗൗരവം ഹൈക്കമാണ്ടിന് പിടികിട്ടിയില്ലെന്നാണ് വാസന്റെ പക്ഷം. കാമരാജിന്റേയും മൂപ്പനാരുടേയും പേരിലെ പ്രചരണത്തിന് പോലും ഹൈക്കമാണ്ട് അനുവദിക്കുന്നില്ലെന്ന ആക്ഷേപമുയർത്തിയാണ് ജ്ഞാനദേശികൻ രാജിവച്ചത്.

തങ്ങളുയർത്തുന്ന പ്രശ്‌നങ്ങളെ നിരാകരിക്കുകയാണ് ഹൈക്കമാണ്ട് ചെയ്യുന്നതെന്നാണ് വാസൻ പക്ഷത്തെ വിലയിരുത്തൽ. മെമ്പർഷിപ്പ് കാർഡിൽ കാമരാജിന്റേയും മൂപ്പനാരുടേയും ചിത്രങ്ങൾ വയ്ക്കണമെന്നതായിരുന്നു ജ്ഞാനദേശികന്റെ നിലപാട്. ഇത് അംഗീകരിച്ചില്ല. അംഗത്വ വിതരണം വേഗത്തിലാക്കാനാണ് ജ്ഞാനദേശികൻ ശ്രമിച്ചത്. എന്നാലിത് കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ട് തടസ്സപ്പെടുത്തിയെന്നും വാസൻ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസിനൊപ്പം മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് വാസന്റെ പക്ഷം.

കാമരാജിന്റേയും മൂപ്പനാരുടേയും ആശയങ്ങൾ മറന്നതാണ് കോൺഗ്രസിന്റെ തമിഴ്‌നാട്ടിലെ തകർച്ചയ്ക്ക് കാരണം. ഈ തെറ്റു തിരുത്തി പുതിയ രാഷ്ട്രീയ വഴിയാണ് ലക്ഷ്യമിടുന്നതെന്നും വാസൻ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ കോൺഗ്രസുകാരുടെ വികാരം മനസ്സിലാക്കാതെയാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ പ്രവർത്തനം. അതുകൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സമ്പൂർണ്ണ തിരിച്ചടിയുണ്ടാക്കിയതെന്നും വാസൻ പറയുന്നു.

മൂപ്പനാർ രൂപവത്കരിച്ചിരുന്ന തമിഴ് മാനില കോൺഗ്രെസ്സന്ന പേര് തന്നെയായും വാസൻ പുതിയ പാർട്ടിക്കും നൽകുകയെന്നാണ് കരുതുന്നത്. തമിഴ് മാനില കോൺഗ്രസ് എന്ന പേര് ഇപ്പോഴും പ്രവർത്തകർക്കിടയിൽ സുപരിചിതമാണ്. കാമരാജ്, ജി. കെ. മൂപ്പനാർ എന്നിവരുടെ ഛായാചിത്രങ്ങൾ ഉൾപ്പെടുത്തി പുതിയ പാർട്ടിയുടെ പേരും കൊടിയും ചിഹ്നവും രൂപപ്പെടുത്തുമെന്ന് വാസൻ പക്ഷക്കാർ പറയുന്നു.