തളിപ്പറമ്പ്: ജില്ലാ കോൺഗ്രസ് നേതൃത്വം പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്ത കല്ലിങ്കീൽ പത്മനാഭനെ തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ, തളിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പദവികളിൽ നിന്നും നീക്കാൻ കോൺഗ്രസ് നേതൃത്വം അണിയറ നീക്കം തുടങ്ങി.

രണ്ട് പദവികളിൽ നിന്നും നീക്കാൻ പത്മനാഭനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് നീക്കം. ബാങ്ക് നിയമനത്തിൽ ഉൾപ്പെടെ പത്മനാഭൻ ക്രമക്കേട് കാണിച്ചെന്ന വിവിധ പരാതികളെ തുടർന്ന് ഡിസിസി നേതൃത്വം നേരത്തെ അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു.

ഇവർ നടത്തിയ അന്വേഷണത്തെ തുടർന്ന് ബാങ്ക് പ്രസിഡന്റ്, ഡയറക്ടർ പദവികൾ രാജിവെക്കാൻ ഡിസിസി നേതൃത്വം ആവശ്യപ്പെട്ടെങ്കിലുംമുൻ കെപിസിസി അംഗം കൂടിയായ പത്മനാഭൻ അതിന് തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം കല്ലിങ്കീൽ പത്മനാഭനെ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.

ഇതിന്റെ തുടർനടപടിയായാണ് പത്മനാഭൻ വഹിക്കുന്ന രണ്ട് പദവികളിൽ നിന്നും നീക്കാൻ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങുന്നത്. ബാങ്കിലാണ് ആദ്യം അവിശ്വാസ പ്രമേയം കൊണ്ടുവരിക. ആകെയുള്ള 11 ൽ കോൺഗ്രസിന് ആറും ലീഗിന് അഞ്ചും ഡയറക്ടർമാരാണുള്ളത്. ഇതിൽ മൂന്നിലൊന്ന് പേർ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയാൽ സഹകരണ വകുപ്പ് ഒരു ഉദ്യോഗസ്ഥനെ നിയമിക്കും. ഉദ്യോഗസ്ഥന് 10 ദിവസത്തിനകം നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ കഴിയും. പിന്നീട് നഗരസഭാ വൈസ് ചെയർമാൻ പദവിയിൽ നിന്ന് നീക്കാനും കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരും.

34 അംഗ നഗരസഭയിൽ യു.ഡി.എഫിന് 19 അംഗങ്ങളാണുള്ളത്. ലീഗിന് 15 ഉം കോൺഗ്രസ്റ്റ് 4 ഉം. തളിപ്പറമ്പ് മുനിസിപ്പൽ തലത്തിൽ ഇപ്പോൾ മഹമൂദ് അള്ളാംകുളത്തെയും പി.കെ. സുബൈറിനെയും അനുകൂലിക്കുന്ന വിഭാഗങ്ങൾ രണ്ടായാണ് പ്രവർത്തിക്കുന്നത്. എങ്കിലും അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ യുഡിഎഫിന്റെ പൊതുനിലപാടിനൊപ്പം നിൽക്കുമെന്ന് ലീഗിലെ രണ്ടു വിഭാഗവും കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്ന ഘടകം.