കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന കാറിന്റെ ഗിയർ ബോക്‌സ് ഇളകി റോഡിൽ വീണ സംഭവത്തിൽ ഉടമയുടെ നിയമ പോരാട്ടത്തിന് വിജയം. കാറിന്റെ വിലയായ 3,34,000 രൂപ തിരിച്ചു നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

പരാതി നൽകിയ തീയതി മുതൽ ഓരോ വർഷത്തേക്കും വിലയുടെ പത്തു ശതമാനം വീതവും നഷ്ടപരിഹാരമായ 25,000 രൂപയും കൂടി നൽകാനും ഹൊസ്ദുർഗ് കോടതി വിധിച്ചിട്ടുണ്ട്. മടിക്കൈ സ്വദേശിയും റിട്ട. എസ്‌ഐയുമായ നാരായണനാണു രണ്ടു വർഷത്തെ പോരാട്ടത്തിലൂടെ അനുകൂല വിധി സമ്പാദിച്ചത്. മുപ്പതു ദിവസത്തിനകം തുക നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

2015 ഏപ്രിലിൽ നീലേശ്വരത്തിനടുത്തു ദേശീയപാതയിലായിരുന്നു സംഭവം. കുടുംബത്തോടൊത്തു സഞ്ചരിക്കവേ ഇറക്കത്തിൽ വച്ച് പെട്ടെന്നു കാറിന്റെ ഗീയർ ബോക്‌സ് പൂർണമായും ഇളകി റോഡിൽ വീഴുകയായിരുന്നു. രണ്ടു വർഷം മാത്രമേ കാറിന് പഴക്കമുണ്ടായിരുന്നുള്ളൂ.

ഗ്യാരണ്ടി കാലാവധി തീർന്നിരുന്നുമില്ല. ഒരു മാസം മുമ്പു ഡീലറുടെ വർക് ഷോപ്പിൽ തന്നെ സർവീസും ചെയ്തിരുന്നു. മൂന്നു വർഷം ഗാരന്റിയുണ്ടായിരുന്നതിനാൽ സൗജന്യമായി റിപ്പയർ ചെയ്തു നൽകണമെന്നു ഡീലറോട് ആവശ്യപ്പെട്ടെങ്കിലും ആ ആവശ്യം അവർ തള്ളി.

ഇൻഷുറൻസ് ക്ലെയിം ചെയ്തു നൽകാനേ സാധിക്കുകയുള്ളൂ എന്നായിരുന്നു സ്ഥാപനത്തിന്റെ നിലപാട്. മാത്രമല്ല, തകർന്ന റോഡിൽ ഓടിച്ചതിനാലാണു ഗീയർ ബോക്‌സ് ഇളകിയതെന്നുള്ള വിചിത്രവാദവും അധികൃതർ ഉന്നയിച്ചു. ഇതോടെയാണ് സംഭവം കോടതിയിലേക്ക് നീണ്ടതും നാരായണൻ നിയമ പോരാട്ടം തുടങ്ങിയതും. രണ്ടു വർഷത്തിലേറെ നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് പലിശയടക്കം കാറിന്റെ മുഴുവൻ വിലയും മടക്കി നൽകാൻ വിധി വന്നത്.