തിരുവനന്തപുരം: സ്വകാര്യആശുപത്രികളുടെ അനാസ്ഥയിൽ ജീവിതങ്ങൾക്ക് വിലയില്ലാതാവുന്നത് തുടർക്കഥയാകുന്നതിനിടെ അത്തരക്കാരെ നിയന്ത്രിക്കാൻ കോടതി ഇടപെടൽ. മൂത്രക്കല്ലിനു നടത്തിയ ചികിത്സയെ തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗി രക്ഷപ്പെട്ടത് സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സയിലൂടെ. 2013-ൽ ഉണ്ടായ ഈ സംഭവത്തിൽ ഉപഭോക്തൃ കോടതിയിലെത്തിയ ഒന്നരലക്ഷം രൂപ പിഴയടയ്ക്കാൻ വിധിയുണ്ടായി.

മൂത്രക്കല്ലിനുള്ള ചികിത്സതേടിയാണ് തിരുവനന്തപുരം മങ്കാട്ടുകടവ് സ്വദേശിയായ സ്ത്രീ പേരൂർക്കടയിലെ സ്വകാര്യ സ്പെഷാലിറ്റി ആശുപത്രിയായ പുനർജ്ജനിയിലെത്തുന്നത്. കടുത്ത വേദനയുമുണ്ടായിരുന്ന രോഗിക്ക് ഡോ. വി സതീശ് കുമാറിന്റെ നിർദ്ദേശപ്രകാരം ചികിത്സനടത്തി. കാഷ്വാലിറ്റിയിൽ നിരീക്ഷണത്തിലിരിക്കെ കുത്തിവയ്പുകളും നടത്തിയതായി പരാതിക്കാരി പറയുന്നു.

എന്നാൽ വേദനയ്ക്ക് കുറവുണ്ടാകാത്തിനെ തുടർന്ന് സ്‌ക്കാനിംഗും രക്തപരിശോധനയും നിർദ്ദേശിച്ചു. എന്നാൽ വേദനയ്ക്ക് ഒരു കുറവും ഉണ്ടായില്ല എന്നു മാത്രമല്ല കുത്തിവയ്പെടുത്ത ഇടുപ്പിനും കടുത്ത വേദന തുടങ്ങി. തുടർചികിത്സ ലഭ്യമാക്കുന്നതിനു പകരം അപ്രതീക്ഷിതമായി ഡിസ്ചാർജ്ജ് ചെയ്യുകയാണുണ്ടായതെന്ന് പരാതിക്കാരി പറയുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയ നടത്തേണ്ടിവന്നു.

തുടർന്ന് സുഖം പ്രാപിച്ചതോടെയാണ് ചികിത്സാപിഴവ് ആരോപിച്ച് ഉപഭോക്തൃകോടതിയെ സമീപിച്ചത്. ചികിത്സാസമയത്ത് വേദനയെ പറ്റി രോഗി പറഞ്ഞിരുന്നില്ലെന്നും മറ്റുമുള്ള ഡോക്ടറുടെ വാദം ഫോറം പ്രസിഡന്റ് പി സുധീർ അദ്ധ്യക്ഷനായ ബഞ്ച് തള്ളുകയായിരുന്നു. തുടർന്നാണ് ആശുപത്രിയും ഡോക്ടറും ഒന്നരലക്ഷം രൂപ പിഴയടയ്ക്കണമെന്ന് ഉത്തരവിട്ടത്. അതേസമയം പേരൂർക്കിടയിൽ ഈ ആശുപത്രി അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിധി എങ്ങനെ നടപ്പാക്കി കിട്ടുമെന്ന ആശങ്കയിലാണ് പരാതിക്കാരൻ