ന്യൂഡൽഹി : കാലാവസ്ഥ വ്യതിയാനം ഇന്ത്യക്ക് വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ആഗോള താപനം ലോകത്തിന് വെല്ലുവിളിയാണ്. കാലാവസ്ഥ വ്യതിയാനം മൂലം കർഷകർക്ക് സംഭവിക്കുന്ന നഷ്ടം നികത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2070 ഓടെ ഇന്ത്യ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതാദ്യമായാണ് ഇന്ത്യ എന്ന് നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുമെന്ന് പ്രഖ്യാപിക്കുന്നത്.

ഉജ്ജ്വല യോജന, ക്ലീൻ ഇന്ത്യ മിഷൻ തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടെന്നും ഉച്ചകോടിയിൽ പ്രധാനമന്ത്രി അവകാശപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തെ നേരിട്ട രീതികൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. വരും തലമുറക്ക് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അവബോധം ഇതിലൂടെ ഉണ്ടാക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് മറ്റു ലോക നേതാക്കളുമായി ചേർന്നു പ്രവർത്തിക്കുമെന്നു പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നേരത്തെ റോമിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഗ്ലാസ്‌ഗോയിൽ എത്തിയത്.

പല വികസ്വര രാജ്യങ്ങളുടെയും നിലനിൽപിനുതന്നെ പ്രധാന ഭീഷണിയാണ് കാലാവസ്ഥ വ്യതിയാനം. ലോകത്തെ രക്ഷിക്കുന്നതിനായി നമ്മൾ നടപടികൾ സ്വീകരിക്കണം. അതാണ് ഇപ്പോഴത്തെ ആവശ്യം. ഈ വേദിയുടെ പ്രസക്തി തെളിയിക്കണം. അടുത്ത തലമുറയുടെ ഭാവിയെ ഗ്ലാസ്‌ഗോയിൽ എടുക്കുന്ന തീരുമാനങ്ങൾ സംരക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

കോപ്26 വിവിധ രാജ്യങ്ങളിൽനിന്നുള്ള നേതാക്കളോടു സംസാരിക്കാനുള്ള അവസരം നൽകിയതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് മറ്റു ലോക നേതാക്കളുമായി ചേർന്നു പ്രവർത്തിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തിങ്കളാഴ്ച രാവിലെ ഗ്ലാസ്‌ഗോ, എഡിൻബർഗ് എന്നിവിടങ്ങളിലെ ഇന്ത്യക്കാരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ഗ്ലാസ്‌ഗോയിൽവച്ച് മോദി ചർച്ചകൾ നടത്തി.

വാണിജ്യ, വ്യവസായ, ആരോഗ്യ, സുരക്ഷാ മേഖലകളിലെ സഹകരണത്തിന് റോഡ്മാപ് 2030 നടപ്പാക്കുന്നത് ഇരു നേതാക്കളും വിശകലനം ചെയ്തു.

അഫ്ഗാനിസ്ഥാൻ, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, ഇന്തോ പസിഫിക്, കോവിഡിനു ശേഷമുള്ള സാമ്പത്തിക മേഖലയിലെ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.