മുംബൈ: കിങ് ഖാന്റെ പിറന്നാളാഘോഷം അതിരു കടന്നു. ഒടുവിൽ ആഘോഷം നിർത്തിച്ചത് പൊലീസ് ഇടപെട്ടായിരുന്നു. വള്ളിയാഴ്ചയായിരുന്നു ഷാരൂഖിന്റെ 52-ാം പിറന്നാൾ. അദ്ദേഹത്തിന്റെ പുതിയ സിനിമയായ 'സീറോ'യുടെ ട്രെയിലർ പുറത്തിറങ്ങുന്ന ചടങ്ങിനെത്തുടർന്നായിരുന്നു ജന്മദിനാഘോഷം സംഘടിപ്പിച്ചിരുന്നത്.

ബാന്ദ്രയിലെ ഹോട്ടലിൽ ഉച്ചത്തിലുള്ള പാട്ടും നൃത്തവുമായി നടന്ന ആഘോഷം വെളുക്കുവോളം നീണ്ടപ്പോഴാണ് പൊലീസിന് ഇടപെടേണ്ടിവന്നത്. ബാന്ദ്രയിലെ അർഥ് റെസ്റ്റോറെന്റിൽ നടന്ന ചടങ്ങിൽ ഷാരൂഖിന്റെ സുഹൃത്തുക്കളായ സ്വര ഭാസ്‌കർ, നിഖിൽ അദ്വാനി, അജയ് അതുൽ, ആനന്ദ് എൽ. റായ് തുടങ്ങിയവരും കുടുംബാംഗങ്ങളുമാണുണ്ടായിരുന്നത്.

'ദിൽസേ'യിലെ ചയ്യ, ചയ്യ എന്ന പാട്ടിനൊത്ത് ചുവടുവെച്ച് ഷാരൂഖ് ചടങ്ങിന് കൊഴുപ്പുകൂട്ടി. ഉച്ചത്തിലുള്ള പാട്ടും ബഹളവും ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പൊലീസ് റെസ്റ്റോറന്റ് അടയ്ക്കാൻ ആവശ്യപ്പെട്ടത്. ഉടൻ ആഘോഷം നിർത്തി ഷാരൂഖും സുഹൃത്തുക്കളും പുറത്തിറങ്ങുകയായിരുന്നു.

പാതിരാത്രി ഹോട്ടലിനുമുന്നിൽ തടിച്ചുകൂടിയ ആരാധകരെ അഭിവാദനം ചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി. റെസ്റ്റോറന്റിൽ നിന്ന് മടങ്ങവെ തന്നെ കാണാൻ തടിച്ചു കൂടിയ ജനക്കൂട്ടത്തിന് നന്ദി പറഞ്ഞാണ് മടങ്ങിയത്. റെസ്റ്റോറന്റിൽ രാത്രി ഒരുമണിക്കുശേഷം പൊതുജനങ്ങളെ പ്രവേശിപ്പിക്കാറില്ലെങ്കിലും സ്വകാര്യ ചടങ്ങായി നടത്തിയ പിറന്നാൾ ആഘോഷം പുലർച്ചെ മൂന്നുമണിവരെ നീണ്ടു.