മംഗളൂരു: ഗർഭിണിയായ കാമുകിയെ പുഴയിൽ തള്ളിയിട്ട കാമുകന് മംഗളൂരു കോടതി ഇന്ന് ശിക്ഷ വിധിക്കും. പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി മംഗളൂരു അഡീഷണൽ ജില്ലാ സെഷൻസ് കോടതി വ്യക്തമാക്കി. ബൽത്തങ്ങടി പൊലീശ് കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതി ആനന്ദിനെതിരെയുള്ള വിധിയാണ് പ്രഖ്യാപിക്കുന്നത്. എന്നാൽ ആനന്ദ് ബലാത്കാരമായാണ് തന്നെ കീഴ്‌പ്പെടുത്തി ഗർഭിണി യാക്കിയതെന്ന പെൺകുട്ടിയുടെ വാദം കോടതി അംഗീകരിച്ചില്ല. ഗർഭിണിയായ പെൺകുട്ടിയെ കൊല്ലാൻ പ്രതി ചതിപ്രയോഗിച്ചെന്നും കോടതി കണ്ടെത്തി.

സ്വന്തം വീട്ടുകാരുമായി ബന്ധമറ്റുപോയ ആനന്ദ് പെൺകുട്ടിയുടെ വീട്ടിലാണ് താമസം. വീട്ടിൽ തനിയെ ആയിരുന്നപ്പോൾ ആനന്ദിന്റെ നിർബന്ധത്തിന് പെൺകുട്ടി വഴങ്ങി. പിന്നീട് ഗർഭം ധരിച്ച പെൺകുട്ടി ആനന്ദിനെ വിവാഹത്തിന് നിർബന്ധിച്ചു. ആനന്ദ് പെൺകുട്ടിയെ ക്ഷേത്രദർശനത്തിന് ക്ഷണിച്ച് 2014 സപ്തംബർ 8ന് സുബ്രഹ്മണ്യയിലേക്ക് കൊണ്ടുപോയി. കഡബ വഴിയുള്ള യാത്രയിൽ കുമാരധാര പാലത്തിൽ ആനന്ദ് ബൈക്ക് നിർത്തി. ബൈക്കിന് കേടാണെന്ന് പറഞ്ഞു. േ

കടുപാടുകൾ തീർക്കാൻ ആനന്ദ് ശ്രമിക്കുന്നതിനിടയിൽ പെൺകുട്ടി പാലത്തിൽ കയറി കുത്തിയൊഴുകുന്ന പുഴയുടെ സൗന്ദര്യം കണ്ടുനിന്നു. പിറകിലെത്തിയ ആനന്ദ് പെൺകുട്ടിയെ പുഴയിലേക്ക് തള്ളിയിട്ട് രക്ഷപ്പെട്ടു. ഒഴുക്കിൽ രണ്ട് കി.മീറ്റർ ദൂരം താണ്ടിയ പെൺകുട്ടി പുഴയിൽ മരക്കൊമ്പിൽ പിടിച്ച് തൂങ്ങി. പിറ്റേന്ന് പുലർച്ചെ നാടൻ മീൻ പിടിത്തക്കാരാണ് കുട്ടിയെ കരക്കെത്തിച്ച് പുത്തൂരിൽ ആശുപത്രിയിലാക്കിയത്. പെൺകുട്ടിയുടെ പരാതിയിൽ ആനന്ദിനെ അറസ്റ്റുചെയ്തു.

കോടതി നടപടികൾ പുരോഗമിക്കുന്നതിനിടയിൽ പെൺകുട്ടി പ്രസവിച്ചു. രണ്ട് മീൻപിടിത്തക്കാരുൾപ്പെടെ 23 സാക്ഷികളെ വിസ്തരിച്ചശേഷമാണ് ജഡ്ജി ഡി.ടി.പുട്ടരംഗസ്വാമി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.