ന്യൂഡൽഹി: കുടുംബ വഴക്കുമായി ബന്ധപ്പെട്ട കോസിൽ പരാതിക്കാരൻ മരുമകൾക്കും മാതാപിതാക്കൾക്കും വാട്ട്‌സ്ആപ്പ് വഴി വക്കീൽ നോട്ടീസ് അയച്ചത് കോടതി അംഗീകരിച്ചു. വാട്ട്‌സ്ആപ്പിലിട്ട സന്ദേശം വായിച്ചതിന് തെളിവാണ് സന്ദേശത്തിന് താഴെയുള്ള ഡബിൾ ടിക്കെന്നും കോടതി നിരീക്ഷിച്ചു.

നോട്ടീസ് അയച്ചതിന്റെ കളർ പ്രിന്റ് ഔട്ടും പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഡൽഹി രോഹിണി കോടതിയിലെ സീനിയർ സിവിൽ ജഡ്ജ് സിദ്ധാർഥ് മാത്തൂർ ആണ് വാട്‌സ്ആപ് വഴി നോട്ടീസ് നൽകിയത് അംഗീകരിച്ചത്.

വാട്‌സ്ആപ്പും ഇ-മെയിലും കോടതി നടപടികൾക്ക് ഉപയോഗിക്കാമെന്ന് ഈ മാസം നാലിന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്ന് ജസ്റ്റിസ് രാജീവ് സഹായി വാട്ട്‌സ്ആപ്പ് ആയോ ഇ-മെയിൽ ആയോ സമൻസ് അയയ്ക്കാൻ അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ജസ്റ്റിസ് സിദ്ധാർഥ് മാത്തൂരിന്റെ പുതിയ നിർദ്ദേശം.

മരുകളും കുടുംബവും തർക്ക ഭൂമിയിൽ കടന്നുകയറുന്നത് തടയണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

ഇതോടെ പ്രതികൾക്ക് നോട്ടീസ് അയയ്ക്കാൻ കോടതി നിർദ്ദേശം നൽകിയെങ്കിലും അതിന് കൂടുതൽ സമയമെടുക്കുമെന്നായിരുന്നു പരാതിക്കാരന്റെ വാദം. ഇതോടെയാണ് വാട്ട്‌സ്ആപ്പ് വഴി സന്ദേശമയയ്ക്കാൻ കോടതി നിർദ്ദേശിച്ചത്. ഇതേത്തുടർന്നാണ് പ്രതികൾ നോട്ടീസ് വായിച്ചെന്ന് തെളിയിക്കുന്ന പ്രിന്റ് ഔട്ട് വാദി കോടതിയിൽ ഹാജരാക്കിയത്.