കൊച്ചി: നടിയെ അക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് സിനിമാ ചിത്രീകരണത്തിനായി വിദേശത്ത് പേകാൻ അനുമതി നൽകിയത്. ഈ മാസം 15 മുതൽ ജനുവരി അഞ്ചു വരെ ബാങ്കോക്കിലേക്കു പോകാനാണ് അനുവാദം ചോദിച്ചത്. പ്രൊഫസർ ഡിങ്കൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനാണ് യാത്ര.

നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് ഒരു വർഷമായിട്ടും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ദിലീപ് അടക്കമുള്ള മുഖ്യപ്രതികൾ നിരന്തര ഹർജികളുമായി നടപടികൾ തടസ്സപ്പെടുത്തുകയാണെന്നും ഇത് ആസൂത്രിതമായ നീക്കമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിലെ പ്രധാന സാക്ഷികളിൽ പലരും സിനിമാരംഗത്ത് നിന്ന് തന്നെയുള്ളവരാണ്. ചിത്രീകരണത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം യാത്രകൾ സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദം തള്ളിയാണ് ദിലീപിന് കോടതി അനുമതി നൽകിയിരിക്കുന്നത്.

യാത്രയ്ക്കു മുൻപ് യാത്ര സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കണം. എവിടെ താമസിക്കുന്നു, ബാങ്കോക്കിൽ എവിടെയൊക്കെ യാത്ര ചെയ്യുന്നു, കൂടെയുള്ളത് ആരൊക്കെയാണ് തുടങ്ങിയ വിവരങ്ങളാണ് കോടതിയെ അറിയിക്കേണ്ടത് എന്നും അനുമതി നൽകിയ ശേഷം കോടതി പറഞ്ഞു.പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബുവാണ് പ്രൊഫസർ ഡിങ്കൻ സംവിധാനം ചെയ്യുന്നത്. റാഫിയുടേതാണ് തിരക്കഥ. നമിത പ്രമോദ്, അജു വർഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ദിലീപിന്റെ നീക്കം വിചാരണ നീട്ടി കൊണ്ടുപോകുന്നതിന് വേണ്ടിയാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ ഈ വാദം തള്ളിയ കോടതി ദിലീപിന് വിദേശ യാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു. വിചാരണക്ക് സ്‌പെഷൽ കോടതി രുപീകരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി യാത്രക്ക് തൊട്ടടുത്ത ദിവസം പാസ്‌പോർട്ട് ഹാജരാക്കണമെന്നും വ്യക്തമാക്കി.