തിരുവനന്തപുരം: വിസാ ചട്ടം ലംഘിച്ച് ഇന്ത്യയിൽ തങ്ങിയ കേസിൽ 2 നൈജീരിയക്കാർക്ക് 3 വർഷം കഠിന തടവും പതിനായിരം രൂപ വീതം പിഴയൊടുക്കാനും തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ 3 മാസത്തെ അധിക വെറും തടവനുഭവിക്കണമെന്നും സിജെഎം എ.എസ്. മല്ലിക വിധിന്യായത്തിൽ വ്യക്തമാക്കി.

നൈജീരിയക്കാരായ ജോൺകെന്നഡി എന്ന പാസ്‌കൽ എക്കിയോമ, ഒബിർസാറ്റർഡേ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. അതേ സമയം വനിതാ എസ് ഐയെ ഫെയ്‌സ് ബുക്ക് പ്രണയത്തിലൂടെ 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇരുവരെയും കോടതി വെറുതെ വിട്ടു.വനിതാ എസ് ഐ മോഹിനി ജയ്‌സ്വർ കോടതിയിൽ കൂറുമാറി പ്രതിഭാഗം ചേർന്നതിനാലാണ് കോടതി ഇരുവരെയും വെറുതെ വിട്ടത്. താൻ എഡിജിപിക്ക് നൽകിയതായി കോടതിയിൽ ഹാജരാക്കിയ പരാതിയിലെ ഒപ്പ് തന്റേതല്ലെന്ന് പറഞ്ഞാണ് പൊലീസിൽ കൊടുത്ത ആദ്യ മൊഴി കോടതിയിൽ തിരുത്തിയത്.

സ്വമേധയാ റിട്ടയർമെന്റ് വാങ്ങിയ ശേഷം തിരുവനന്തപുരം ആറ്റുകാൽ ഷോപ്പിങ് കോംപ്ലക്‌സിൽ ടെക്സ്റ്റയിൽ ഷോപ്പ് നടത്തുകയായിരുന്നു. ഡൽഹി പൊലീസിൽ എസ് ഐ ആയിരുന്ന മോഹിനി ഐഎഎസ് കാരനായ ഭർത്താവിനെ ചവിട്ടിക്കൊന്ന കേസിൽ 2002 ൽ തിരുവനന്തപുരം അതിവേഗ കോടതി വെറുതേ വിട്ടിരുന്നു. 2016 ലാണ് നൈജീരിയക്കാരായ പ്രതികൾ മോഹിനിയുമായി ഫെയ്‌സ് ബുക്കിലൂടെ പ്രണയത്തിലായത്. തുടർന്ന് കാമുകിയെ നേരിൽ കാണണമെന്ന താൽപര്യം പ്രകടിപ്പിച്ചു.

തങ്ങൾ ബിസിനസ്സുകാരാണെന്നും ഡൽഹി എയർപോർട്ടിൽ എത്തിയതായും മോഹിനിയെ ഫോണിലൂടെ അറിയിച്ചു. തുടർന്ന് തങ്ങൾ കുറേ ഡോളർ കൊണ്ടുവന്നത് എയർപോർട്ടിൽ കസ്റ്റംസ് പിടിച്ചുവെന്നും അവർക്ക് കൈക്കൂലി നൽകാൻ 75 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് മോഹിനി അക്കൗണ്ടിൽ നിക്ഷേപിച്ചു. എന്നാൽ ഗുപ്ത എന്ന വ്യാജ പേരിൽ ഡൽഹിയിൽ ഉള്ള അക്കൗണ്ടായിരുന്നു അത്. പണം പിൻവലിച്ച പ്രതികൾ മോഹിനിയെ കാണാതെ മുങ്ങി.മോഹിനിയുടെ രേഖാമൂലമുള്ള പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്ത് പ്രതികളെ ഡൽഹിയിലെ നക്ഷത്ര ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്തത്.