കൊച്ചി: ഭാരത് മാതാ ലോ കോളേജിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടുന്നതിനുള്ള തടസം നീക്കി കൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്. ഭാരതമാതാ ലീഗൽ സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോഷി പുതുവ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ താൽക്കാലിക ഉത്തരവ്. ജസ്റ്റീസ് പി വി ആശ ഇതു സംബന്ധിച്ച ഉത്തവരിൽ ഒപ്പുവെച്ചു.

പാരമ്പര്യമുള്ള ലോ കോളജ് ആയ ഭാരതമാതാ ലീഗൽ സ്റ്റഡീസ് 60 വിദ്യാർത്ഥികൾക്കായി ബിബിഎ (എൽഎൽബി) അധികബാച്ചിനും പുതിയതായി തുടങ്ങുന്ന 60 വിദ്യാർത്ഥികളുടെ ബികോം എൽഎൽബി കോഴ്സിനും എംജി യൂണിവേഴ്സിറ്റിയിൽ നിന്നും ബാർ കൗൺസിലിൽ ഓഫ് ഇന്ത്യയിൽ നിന്നും അംഗീകാരവും അനുമതിയും നേടിയിരുന്നു. എന്നാൽ, സർക്കാർ കോളേജിലെ കോഴ്‌സുകൾക്ക് അംഗീകാരം നൽകിയിരുന്നില്ല. ഇതോടെയാണ് കോളേജ് അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്.

ന്യൂനപക്ഷ മാനേജ്മെന്റുകളോടുള്ള സർക്കാരിന്റെ ശത്രുതാ മനോഭാവം പുലർത്തുകയാണെന്ന് കോളേജ് അധികൃതർ വാദിച്ചു. അംഗീകാരം നൽകാൻ വിസമ്മതിച്ച സർക്കാർ ഉത്തരവിനെതിരെ നൽകിയ റിട്ട് ഹർജി ഫയലിൽ സ്വീകരിച്ച് മേൽ കോഴിസുകളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിന് ഉടൻ നടപടി എടുക്കുവാൻ എൻട്രൻസ് കമ്മിഷനോട് ജസ്റ്റീസ് പി വി ആശ നിർദ്ദേശിച്ചു. ഹർജിക്കാർക്കുവേണ്ടി മനയാനി അസോസിയേറ്റ്സിലെ അഡ്വ. ജീവൻ മനയാനി ഹാജരായി.