മുംബൈ: ഭത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണെങ്കിലും വിവാഹ മോചനം നടക്കുന്ന വരെ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാൻ അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. വിവാഹശേഷം താമസമാക്കിയ വീട്ടിൽ വിവാഹമോചനക്കേസിന്റെ വിധി വരുന്നതുവരെ ഭാര്യക്കു താമസിക്കുന്നതിൽ നിന്ന് ആർക്കും വിലക്കാൻ ആവില്ലെന്നും ബോംബൈ ഹൈക്കോടതി വ്യക്തമാക്കി.

മുംബൈയിലെ മുളുണ്ടിൽനിന്നുള്ള ദമ്പതിമാരുടെ കേസിലാണ് ബോംബൈ ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നത്. കുടുംബകോടതിയുടെ വിധി അസാധുവാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി പറഞ്ഞത്. ആദ്യഭർത്താവിൽനിന്ന് യുവതി വിവാഹമോചനം നേടിയിട്ടില്ലെന്നു പറഞ്ഞ് ഭർത്താവാണ് വിവാഹ ബന്ധം അസാധുവാക്കണമെന്നാവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചത്.

മുളുണ്ടിൽ തന്റെ അച്ഛന്റെ പേരിലുള്ള വീട്ടിൽ അനധികൃതമായി താമസിക്കുകയാണ് ഭാര്യയെന്നും താൻ വേറെയാണ് കഴിയുന്നത്. അതുകൊണ്ട് തന്നെ കുടുംബ വീട് ഭർതൃപിതാവിന്റെ പേരിലായതുകൊണ്ട് ഭാര്യ ഒഴിഞ്ഞുകൊടുക്കണമെന്നായിരുന്നു കുടുംബകോടതി വിധിച്ചിരുന്നത്. ഇതിനെതിരെ ആണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. തന്നെ കല്യാണം കഴിച്ചുകൊണ്ടുവന്ന വീട് ഇതാണെന്നും പിണങ്ങുന്നതുവരെ തങ്ങൾ ഇരുവരും കഴിഞ്ഞത് ഇവിടെയാണെന്നും അവിടെ നിന്ന് തന്നെ അടിച്ചിറക്കുകയായിരുന്നെന്നും ഭാര്യ കോടതിയെ അറിയിച്ചു.

വിവാഹം കഴിച്ചുകൊണ്ടുവന്ന വീടാണ് യുവതിയുടെ ഭർതൃവീടെന്നും അത് ഭർത്താവിന്റെ പേരിലാണോ ഭർതൃപിതാവിന്റെ പേരിലാണോ എന്നത് അപ്രസക്തമാണെന്നും ജസ്റ്റിസ് ശാലിനി ഫസാൽക്കർ ജോഷിയുടെ ബെഞ്ച് വ്യക്തമാക്കി.ഗാർഹിക പീഡനനിയമപ്രകാരം ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാൻ അവകാശമുണ്ടെന്നും അതുകൊണ്ട് വിവാഹമോചനം അനുവദിക്കുന്നതുവരെ പരാതിക്കാരിക്ക് അവിടെ കഴിയാം എന്നും ബോംബൈ ഹൈക്കോടതി വിധിച്ചു.